67) പപ്പായ (കപ്ലങ്ങ) Carica papaya
ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു
ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, തക്കാളി ഇവയേക്കാള്‍ ഫലമുള്ള ഈ പഴങ്ങള്‍ക്ക് വിലകല്പിക്കാതെകാക്ക തിന്നുപോവുകയാണ്. ഈ പഴം കണ്ണിന് വളരെ നല്ലതാകയാല്‍ കുട്ടികള്‍ക്ക് കൊടുക്കാം. കുട്ടികള്‍ക്ക് വിറ്റാമിന്‍ എ സുലഭമായി ലഭിക്കുന്ന ഏക പഴമാണ് പപ്പായ. ഏത്തക്കായില്‍ ഉള്ളതിന്റെപത്തിരട്ടി വിറ്റാമിന്‍ എ കപ്ലങ്ങാ പഴത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്കു ഒരു സ്പൂണ്‍ പഴത്തോടൊപ്പം ഒരു സ്പൂണ്‍ പശുവിന്‍ പാലോ ഒരു ടീസ്പൂണ്‍ കടലപ്പാലോ (തേങ്ങാ പാലോ) ചേര്‍ത്ത് അഞ്ചുതുള്ളി തേന്‍ കൂട്ടി യോജിപ്പിച്ച് കൊടുത്താല്‍ ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴംലഭിക്കാത്തപ്പോള്‍ പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത്കൊടുത്താലും മതി. പപ്പായയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. കൂടാതെ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍- എ, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിന്‍ എന്ന കറ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. കൂടാതെ ച്യൂയിംഗം നിര്‍മ്മാണത്തിനും പപ്പയിന്‍ പ്രയോജനപ്പെടുത്തുന്നു.
68) ചെറുനാരകം സിട്രസ് ഓറാന്റിഫോളിയ (Citrus Aurantifolia Christm) എന്നാണ് ചെറുനാരകത്തിന്റെ ശാസ്ത്രനാമം. ഏതാണ്ട് രണ്ടുമീറ്റര്‍ നീളത്തില്‍ വളരുന്ന മുള്ളോടുകൂടിയ വൃക്ഷമാണ് ചെറൂനാരകം. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്. പഴുത്തകായ ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പേരില്‍ ചെറുനാരങ്ങ എന്നറിയപ്പെടുന്ന ഈ ഫലം ഔഷധസമൃദ്ധിയുടെ കാര്യത്തില്‍ വളരെ വലിയൊരു ഫലമാണ്. ആയുര്‍വ്വേദത്തില്‍ സമാനതകളില്ലാത്ത ഒരു ഫലമാണ്. ഹിന്ദുക്കള്‍ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി യുടെ കലവറയുംഔഷധഗുണമുള്ള ഒരു ലഘുഫലവുമാണ് ചെറുനാരങ്ങ.
ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്. നാരങ്ങാനീരില്‍ തുളസിയില അരച്ച് മുറിവില്‍ മൂന്നുനേരം പുരട്ടിയാല്‍ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി, ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു. നമ്മുടെ സാധാരണ ഉപയോഗങ്ങള്‍ക്കുപുറമെ ഭക്ഷണഡിഷുകള്‍ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫര്‍ണിച്ചര്‍ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.
69) മുത്തങ്ങ അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. സൈപ്പെറസ് റോട്ടുന്‍ഡസ് (Cyperus Rotundus Lin.) എന്നാണ് മുത്തങ്ങയുടെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ നട്ട്ഗ്രാസ്സ് (Nut grass) എന്നും പറയുന്നു. നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്. ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുകയും പതിവുണ്ട്. 15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താല്‍ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചുകഴിച്ചാല്‍ വയറുകടിയും വയറിളക്കവും മാറും. മുത്തങ്ങ മോരില്‍ അരച്ചു കുഴമ്പാക്കി പുരട്ടിയാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കുന്നതാണ്.
70) വെളുത്തുള്ളി ലല്ലിയേസി കുടുംബത്തില്‍ പെട്ട വെളുത്തുള്ളിയുടെ ശാസ്ത്രനാമം അല്ലിയം സാറ്റിവം (Allium sativum)എന്നാണ്. ലശുനാ, കൃതഘ്ന, ഉഗ്രഗന്ധ എന്നീ പേരുകളാണ് സംസ്കൃതത്തില്‍ ഇതിന്. ആഹാരത്തിന് രുചി പകരുന്നതിനും ഔഷധ ആവശ്യങ്ങള്‍ക്കും പ്രാചീന കാലം മുതല്‍ക്കേ വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.
ഹൃദ്രോഗം, ഗ്യാസ്ട്രബിള്‍, ഉദരകൃമി, പുളിച്ചുതികട്ടല്‍, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ക്ക് വെളുത്തുള്ളി വേവിച്ച് കഴിക്കുന്നത് ഉത്തമമാണ്. തൊണ്ടവേദനക്ക് വെളുത്തുള്ളി ചുട്ടുതിന്നുന്നത് പ്രതിവിധിയാണ്. വാതരോഗങ്ങള്‍ ശമിപ്പിക്കാനുള്ള തൈലങ്ങള്‍ തയ്യാറാക്കുന്നതില്‍ പ്രധാനമായി ഉപയോഗിക്കുന്നത് വെളുത്തുള്ളിയുടെ എസ്സന്‍സാണ്. ഗ്യാസ്ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുക. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന്കഴിക്കാവുന്നതാണ്. ചെവിവേദനക്ക് വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിക്കുക. വെളുത്തുള്ളി അരച്ച് എള്ളെണ്ണയില്‍ കുഴച്ചു രാവിലെ ആഹാരത്തിനു മുമ്പ് സേവിച്ചാല്‍ എല്ലാവിധ വാതരോഗങ്ങള്‍ക്കും ശമനംകിട്ടും. രക്തസമ്മര്‍ദ്ദം, കുടല്‍വ്രണം എന്നിവക്ക് വെളുത്തുള്ളി ചതച്ച് പാലില്‍ പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ മതി. ആമാശയ – കുടല്‍ രോഗം, മുടിവളര്‍ച്ച, പനി, ഛര്‍ദ്ദി, കൃമി, കൊളസ്റ്ററോള്‍, ഹൃദ്രോഗം, എന്നിവസുഖപ്പെടുത്തുന്നു.
71) കുറുന്തോട്ടി ഔഷധഗുണ സമ്പന്നമാണ് ഈ സസ്യം. കുറുന്തോട്ടി വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ്. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. വേര് കഷായം വെച്ച് കഴിക്കാം. കാലു പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ധാര കോരുക.
അസ്ഥിസ്രാവമുള്ളവര്‍ക്ക് ഗുണം ചെയ്യും. കുറുന്തോട്ടി കഷായം വെച്ച് 75 മില്ലി വീതം ദിവസം രണ്ടു നേരം കഴിച്ചാല്‍ അസ്ഥിസ്രാവം കുറയും. ആനക്കുറുന്തോട്ടി വേര് ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ ക്ഷയം മാറും.കുറുന്തോട്ടി ഇല ചതച്ച് താളിയാക്കി ഉപയോഗിച്ചാല്‍ മുടികൊഴിച്ചിലും താരനും മാറും.
72) ചതുരമുല്ല ഇതിന്റെ വേരുകൊണ്ട് എണ്ണ കാച്ചിഉപയോഗിച്ചാല്‍ വാതത്തിനും സന്ധിവേദനക്കും വളരെ കുറവുകിട്ടും. ഈ എണ്ണ പുരട്ടി ചൂടുപിടിപ്പിക്കുകയാണ് വേണ്ടത്. ഉളുക്ക്, ചതവ് ഇവക്ക് ഇതിന്റെ ഇലയും ചെറുകടലാടിസമൂലം, പച്ചമഞ്ഞള്‍ ഇല എന്നിവ സമം അരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ നീരും വേദനയും മാറും. തണ്ടുമുറിച്ചു നട്ടാണ് കൃഷിചെയ്യേണ്ടത്.
73) കുടങ്ങല്‍ (മുത്തിള്‍) സെന്റെല്ലാ ഏഷ്യാറ്റിക്ക (Centella Asiatica Urb.) എന്നാണ് കുടങ്ങലിന്റെ ശാസ്ത്രനാമം. ഇഗ്ലീഷില്‍ സെന്റെല്ലാ / ഇന്ത്യന്‍ പെനിവെര്‍ട്) (Centella – (Indian Penivert) എന്നും ബുദ്ധിപരമായ കഴിവുകളെ ത്വരിതപ്പെടുത്താനുള്ള കഴിവുള്ളതുകൊണ്ട് സരസ്വതി എന്ന് സംസ്കൃതത്തിലും ഇതിന് നാമമുണ്ട്. ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിപ്പിക്കുന്ന ഇതിനെ ഒരു ഉത്തേജക ഔഷധമായി ഉപയോഗിക്കുന്നു. നഗരപ്രാന്തങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും നനവാര്‍ന്ന പ്രദേശങ്ങളിലാകെ ധാരാളമായി കണ്ടുവരുന്ന ഒരു പടര്‍ച്ചെടിയാണ് കുടങ്ങല്‍. ആയുര്‍വേദ ആചാര്യന്മാര്‍ പറഞ്ഞുവെച്ച ഇതിന്റെ ഗുണശക്തി മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ലുമായി ചേര്‍ന്നുള്ള മസ്തിഷ്കത്തിന്റെ രേഖാചിത്രം പോലെയാണ് ഇലയുടെ രൂപം എന്നത് കൗതുകമാണ്. മസ്തിഷ്ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യും.
കയ്പുരസവും ശീതവീര്യവുമായ കുടങ്ങല്‍ സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. നല്ല ഉറക്കം നല്കുകയും ഉന്മാദാവസ്ഥ കുറയ്ക്കുകയും ചെയ്യുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ക്കെതിരായും ഔഷധമാണ്. ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ ശമിക്കും. ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. കൊച്ചുകുട്ടികള്‍ക്ക് ഇതിന്റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും. ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യും. കുടങ്ങല്‍ സമൂലം പിഴഞ്ഞെടുത്ത് സ്വരസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധി ശക്തിയും ധാരണാ ശക്തിയും വര്‍ദ്ധിക്കും.
74) തെച്ചി (ചെക്കി, കാട്ടുതെച്ചി) വീടുകളില്‍ അലങ്കാരത്തിനു വളര്‍ത്തുന്ന ചെടിയാണ് തെച്ചി. തെച്ചിയുടെ വേരും ഇലകളും പൂക്കളും രക്തശുദ്ധി ഉണ്ടാക്കാനും ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവക്ക് വെളിച്ചെണ്ണയില്‍ തെച്ചിപ്പൂവിട്ട് കാച്ചി പുരട്ടുന്നത് ഫലപ്രദമാണ്.
75) ചെറുവഴുതന പ്രസിദ്ധമായ ദശമൂലത്തിലെ ഒരംശമാണ് ചെറുവഴുതന. വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. ചുമ, ആസ്തമ, പനി, നെഞ്ചുവേദന, ശരീരവേദന, ഹൃദ്രോഗം, ഛര്‍ദ്ദി എന്നിവയ്ക്ക് മരുന്നായിഉപയോഗിക്കുന്നു. ഇതിന്റെ വേര് തലവേദനക്ക് എണ്ണ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
76) ചെറൂള മൂത്രാശയകല്ലിനെ ദ്രവിപ്പിച്ചു കളയാന്‍ കഴിവുള്ള ഔഷധസസ്യമാണ് ചെറൂള. ചെറൂളയും തഴുതാമയും സമം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ കരിക്കിന്‍ വെള്ളത്തില്‍ കലക്കി 21 ദിവസം കഴിച്ചാല്‍ മൂത്രാശയക്കല്ല് സുഖപ്പെടും. തൈ നട്ടു വളര്‍ത്താവുന്ന ഒരു ചെറുസസ്യമാണിത്.
77) കഞ്ഞിക്കൂര്‍ക്ക / പനിക്കൂര്‍ക്ക (നവര) പേരു സൂചിപ്പിക്കുന്നതുപോലെ പനിക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു പടര്‍സസ്യമായ ഇതിനെ വീട്ടുപരിസരത്തും പൂച്ചട്ടികളിലും നട്ടുവളര്‍ത്താവുന്ന ഒരു അലങ്കാരസസ്യമായും പരിഗണിക്കാം. കോളിയസ് ആരോമാറ്റിസ് (Coleus Aromatis Benth) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇതിനെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ റോക്ക് ഫോയില്‍ (Indian Rock-foil) എന്ന് അറിയപ്പെടുന്നു. മാംസളമായ ഈ ദുര്‍ബല സസ്യത്തിന് ഇളം പച്ചനിറമായിരിക്കും. നല്ല ഗന്ധവും ധാരാളം രസം നിറഞ്ഞതുമായ ഇലയും തണ്ടുമാണ് ഔഷധയോഗ്യഭാഗങ്ങള്‍.നമ്മുടെ നാട്ടുചികിത്സയിലെ ശിശുരോഗസംഹാരിയാണ് പനിക്കൂര്‍ക്ക. ഇത് ഉപയോഗിക്കുന്നതുമൂലം കുട്ടികളുടെ രോഗപ്രതിരോധശേഷിയും ഉറക്കവും വര്‍ദ്ധിപ്പിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ക്ക് പനിവന്നാല്‍ കഞ്ഞിക്കൂര്‍ക്കയുടെ നീര് കൊടുത്താല്‍ മതി. കുട്ടികളിലെ നീര്‍ ദോഷത്തിനും ഇത് നല്ല പ്രതിവിധിയാണ്. പനിക്കൂര്‍ക്കയില വാട്ടിയ നീര് ഉച്ചിയില്‍ തേച്ചുകുളിച്ചാല്‍ പനിയും ജലദോഷവും മാറും. ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കുകയും ചെയ്യും. ചെറുചൂടുവെള്ളത്തില്‍ പനിക്കൂര്‍ക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ് കുടിക്കുന്നത് കൃമിശല്യം കുറയ്ക്കുകയും ചെയ്യും. ജലദോഷം,കഫക്കെട്ട്, പുണ്ണ് എന്നിവക്ക് ഇതിന്റെ നീര് നല്ലതാണ്. വലിയവര്‍ക്ക് കഞ്ഞിക്കൂര്‍ക്കയുടെ പത്ത് ഇല,നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.
78) നന്ത്യാര്‍വട്ടം ഇതില്‍ ലാറ്റക്സ് എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. പൂവില്‍ നിന്നും വാസന തൈലം ഉണ്ടാക്കുന്നു. വേരില്‍ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ചെടിയായി വളര്‍ത്തുന്ന ഔഷധസസ്യമാണ് നന്ത്യാര്‍വട്ടം.
ഉപയോഗങ്ങള്‍ – ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് പൂവിന്റെ നീര് ഉപയോഗിക്കുന്നു. ചെടിയുടെമൊട്ട് നേര്‍ത്ത തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി പിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുന്നത് ചെങ്കണ്ണ് ശമനത്തിന് നല്ലതാണ്. നന്ത്യാര്‍ വട്ടപ്പൂവ് ഏറെ നേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ടു കഴുകിയാല്‍ചെങ്കണ്ണ് മാറും. നന്ത്യാര്‍വട്ടത്തിന്റെ കറക്ക് മുറിവുകള്‍ക്കു ചുറ്റുമുള്ള നീരിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. വേര് വിരകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.
79) മുയല്‍ചെവിയന്‍ നിലം പറ്റി നില്‍ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഔഷധഗുണത്തെ പറ്റി വലിയ പ്രചാരമില്ലാത്തതിനാല്‍ ആരും നട്ടുവളര്‍ത്താറില്ല. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലംവെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. റ്റോണ്‍സലൈറ്റിന് മുയല്‍ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക
80) ഇലവംഗം / കറുവാപ്പട്ട സിലാനിക്കേസി (Zeylanaceae) സസ്യകുലത്തില്‍ പെട്ട ഇലവംഗത്തിന് ഇംഗ്ലീഷില്‍ സിനമണ്‍(Cinnamon) എന്നും സംസ്കൃതത്തില്‍ ലവംഗം, തമാലപത്രം എന്നും മലയാളത്തില്‍ കറുവ, ഇലവര്‍ങംഎന്നും പറയുന്നു. ഭാരതീയ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ഇലവംഗത്തിന്റെ ഗുണത്തെക്കുറിച്ച്പരാമര്‍ശമുണ്ട്. ചരകസംഹിതയിലും അഷ്ടാംഗഹൃദയത്തിലും ഇലവര്‍ങത്തിന്റെ ഔഷധഗുണങ്ങള്‍വിവരിക്കുന്നുണ്ട്.
കറികള്‍ക്ക് നല്ല രുചിയും മണവും നല്കുന്നതുകാരണം കറിമസാലകളിലാണ് സര്‍വ്വസാധാരണമായികറുവാപ്പട്ട ഉപയോഗിക്കുന്നതെങ്കിലും പല ഔഷധഗുണവുമുള്ളതാണ്. പനി, വയറിളക്കംആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവക്ക് ചൈനീസ് ഭിഷഗ്വരന്മാര്‍ ഫലപ്രദമായഔഷധമായി കറുവപ്പട്ടയെ കരുതുന്നു. ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും നല്കുവാന്‍ കറുവാപ്പട്ടയ്ക്ക്കഴിയും. ഗ്യാസ്ട്രബിളിന് കുറവുണ്ടാകും.
കറുവമരത്തിന്റെ ഇലകള്‍, പൊടിയായോ (പൌഡര്‍ രൂപത്തിലായോ) ഡിക്കോക്ഷനായോ ഉപയോഗിക്കാം. വായുകോപത്തെ ഇല്ലാതാക്കാനും മൂത്രതടസ്സം നീക്കാനും ഇതു സഹായിക്കുന്നു. മാനസികസംഘര്‍ഷം ഇല്ലാതാക്കാനും ഓര്‍മയുണര്‍ത്താനും കറുവപ്പട്ട സഹായിക്കുന്നു. ഒരു നുള്ളു കറുവപ്പട്ടപൊടിച്ചത് അല്പം തേനില്‍ ചാലിച്ചു പതിവായി കഴിച്ചാല്‍ വായുകോപം ശമിക്കുകയും മൂത്രതടസ്സമില്ലാതാകുകയും, മാനസിക സംഘര്‍ഷം അകലുകയും ചെയ്യും. കറുവ ദഹനക്കേട് മാറ്റുകയും പ്രമേഹരോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യും. വയറ്റിനൂള്ളിലുണ്ടാകുന്നമുറിവുകള്‍, മൂത്രനാളിയിലും യോനിയിലുമുള്ള അണുബാധ എന്നിവ ഇല്ലാതാക്കും. ദന്തക്ഷയം ചെറുക്കും. മോണരോഗം ഇല്ലാതാക്കും. ഒരു കഷണം കറുവപ്പട്ട എടുത്തു ചവച്ചാല്‍ അതു വായില്‍ മധുരവും പല്ലിനു തിളക്കവുമേകും. ജലദോഷത്തിനു പറ്റിയ മരുന്നാണ് കറുവ. കറുവപ്പട്ട പൊടിച്ചു താഴെ പറയുംപ്രകാരം ഡിക്കോക്ഷന്‍ തയ്യാറാക്കുക. നന്നായി പൊടിച്ച ഒരു നുള്ളു കറുവപ്പട്ട എടുത്ത് ഒരു ഗ്ലാസ്സ്വെള്ളത്തിലിട്ട് ഒരു നുള്ള് കുരുമുളകു പൊടിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഇന്‍ഫ്ലുവന്‍സ, തൊണ്ടയടപ്പ്,എന്നിവയെല്ലാം ശമിക്കും. ദഹനക്കേടിനും വയറ്റിളക്കത്തിനും ഇതു തന്നെ ഉപയോഗിക്കാം. കറുവത്തൈലം തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന്റെ തീവ്രത കുറയും. ഛര്‍ദ്ദിക്കാനുള്ളതോന്നല്‍ ഇല്ലാതാകും. സ്വാഭാവിക ഗര്‍ഭനിരോധനൌഷധം കൂടിയാണ് കറുവപ്പട്ട. പ്രസവം കഴിഞ്ഞ്ഒരു മാസത്തേക്ക് എല്ലാ രാത്രിയിലും ഒരു കഷണം കറുവപ്പട്ട കഴിക്കുക. 15-20 മാസം വരെ ആര്‍ത്തവംവൈകുന്നു. അങ്ങനെ വീണ്ടും ഉടനടി ഗര്‍ഭം ധരിക്കാതിരിക്കാനും ധാരാളം മുലപ്പാല്‍ ഉണ്ടാകാനുംസഹായിക്കുന്നു. കറുവ പ്രധാന ചേരുവയായ ഡിക്കോക്ഷന്‍ പ്രസവവേദനയുടെ കാഠിന്യംകുറക്കും. ശീതക്കാറ്റേറ്റുണ്ടാകുന്ന തലവേദന ശമിക്കാന്‍ കറുവ പൊടിച്ചു വെള്ളത്തില്‍ ചാലിച്ചു നെറ്റിയില്‍ പുരട്ടുക. നെറ്റിയില്‍ കറുവത്തൈലം പുരട്ടുന്നതും ആശ്വാസം പകരും. പല്ലുവേദന ശമിക്കാന്‍കറുവത്തൈലത്തില്‍ മുക്കിയെടുത്ത ഒരു ചെറിയ കഷണം പഞ്ഞി പല്ലിന്റെ പോട്ടിനുള്ളില്‍ തിരുകുക. വേദന ശമിക്കും.വായ് നാറ്റം അകറ്റാനും കറുവക്ക് കഴിയും. ഒരു സൌന്ദര്യ സംവര്‍ധക വസ്തുകൂടിയാണ്കറുവ. മുഖക്കുരുവിന്റെ വേദന അകറ്റാനും അതുമൂലമുണ്ടാകുന്ന പാടുപോകാനും കറുവപ്പട്ട പൊടിച്ചുനാരങ്ങാനീരില്‍ ചാലിച്ചു പുരട്ടുക.
ഇല, ഞെട്ട്, പട്ടയുടെ കഷണങ്ങള്‍ തുടങ്ങിയവ വാറ്റി കറുവത്തൈലം ഉല്പാദിപ്പിക്കുന്നു. 2 ഗ്രാം കറുവാപ്പട്ട, 2 ഗ്രാം കരയാംപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാം ഏലക്കായ ഇവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് തിളപ്പിച്ച് ( 15 മിനിട്ട് തിളപ്പിക്കണം) ചൂടാറിയതിന് ശേഷം 3 ഔണ്‍സ് തേനും ചേര്‍ത്ത് കുലുക്കി 4 ഔണ്‍സ് വീതം 4 മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ വൈറല്‍ഫീവര്‍ എന്ന ജലദോഷപ്പനിമാറുകയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ചുമ, ക്ഷീണം, അരുചി എന്നിവയ്ക്ക് പരിപൂര്‍ണ്ണശാന്തി ലഭിക്കുകയും ചെയ്യും. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാല്‍ വായ്നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. ഇലവംഗപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍ വീതം തേനില്‍ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ്. പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിന് ഈ പ്രയോഗം ഒരു പരിധിവരെ ഫലം ചെയ്തുകാണാറുണ്ട്.
ഇലവംഗത്തില്‍ നിന്നും വാറ്റിയെടുക്കുന്ന കറപ്പത്തൈലം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍കേടുവരാതിരിക്കുന്നതിന് ഉപയോഗിക്കുന്നു. അഞ്ചോ എട്ടോ തുള്ളി കറപ്പത്തൈലം അല്പം തേനില്‍ ദിവസം മൂന്ന് തവണ കഴിച്ചാല്‍ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടും. പതിനഞ്ച് തുള്ളി കറപ്പത്തൈലം മൂന്ന് ഔണ്‍സ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് മൂലക്കുരുവിനും മറ്റു പുണ്ണുകള്‍ക്കുംവീക്കത്തിനും പുറമെ പുരട്ടിയാല്‍ ആശ്വാസം കിട്ടും. കറപ്പത്തൈലവും യൂക്കാലിപ്റ്റസ് തൈലവും സമമെടുത്ത് തൂവാലയില്‍ തളിച്ച് മണപ്പിച്ചാല്‍ ജലദോഷവും മൂക്കടപ്പും മാറുന്നതാണ്.
സോസ്, അച്ചാര്‍ ബേക്കറി പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, ഔഷധങ്ങള്‍, പെര്‍ഫ്യൂമുകള്‍,എന്നിവ നിര്‍മ്മിക്കാന്‍ കറുവത്തൈലം ഉപയോഗിക്കുന്നു. ടൂത്തപേസ്റ്റ്, സോപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍,കീടനാശിനികള്‍, എന്നിവയുടെ നിര്‍മാണത്തിനും ഈ തൈലം ഉപയോഗിക്കുന്നു. കറുവത്തൈലംഭക്ഷ്യവിഭവങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. കറുവയുടെ ഉണങ്ങിയ ഇലയും ഉള്ളിലെ പട്ടയും കേക്കിനും മധുരവിഭവങ്ങള്‍ക്കും ഗരംമസാലപ്പൊടിക്കും സ്വാദു പകരുന്നു. കറുവ ഇല പെര്‍ഫ്യൂംഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഒട്ടേറെ ഗുണങ്ങള്‍ അവകാശപ്പെടാമെങ്കിലും അമിതമായിഉപയോഗിച്ചാല്‍ വൃക്കകളും മൂത്രസഞ്ചിയും തകരാറിലാകും. ഗര്‍ഭിണികള്‍ അളവിലേറെ കഴിച്ചാല്‍ ഗര്‍ഭംഅലസിപ്പോകും.
81) വള്ളിപ്പാല ആസ്മാ രോഗത്തിന് ഒരൊറ്റമൂലിയാണ് വള്ളിപ്പാലയുടെ ഇലകള്‍ എന്നുള്ളതുകൊണ്ട് ഈ സസ്യം ഇന്ന്ആഗോളവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നു. ഇതിന്റെ ഇല 3 എണ്ണം വീതം തുടര്‍ച്ചയായി 7 ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുക. പച്ച ഇലകഴിച്ചാല്‍ ചിലര്‍ക്ക് വായ്പ്പുണ്ണ്, ദഹനക്കുറവ്, ചൊറി, ഛര്‍ദ്ദി ഇവ ഉണ്ടാക്കുന്നു. അതിനാല്‍വള്ളിപ്പാലയുടെ ഇലയും സമം ജീരകവും ചേര്‍ത്തരച്ച് തണലില്‍ ഉണക്കി ഗുളികയാക്കി കഴിച്ചാല്‍ ആസ്മകുറയുന്നതാണ്.
82) കടുകുരോഹിണി. ഇത് വള്ളിയായി കാണപ്പെടുന്ന ഔഷധസസ്യമാണ്. ഇന്ത്യയില്‍ സമൃദ്ധിയായി കാണപ്പെടുന്നഈ ഔഷധസസ്യം കരള്‍ ഉത്തേജക ഔഷധിയാണ്. കരള്‍ രോഗങ്ങള്‍ക്കും കരള്‍ സംരക്ഷണത്തിനുംഈ സസ്യം വളരെയധികം ഫലപ്രദമാണെന്ന് ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രുവും കരുതുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്മെന്ന ഗുണവും ഈ സസ്യത്തിനുണ്ട്.
അധികം കയ്പ്പുരസമുള്ള ഈ സസ്യത്തിന്റെ വേര്, കാണ്ഡം എന്നിവയാണ് പ്രധാനമായുംഔഷധത്തിനുപയോഗിക്കുന്നത്. വേരില്‍ നിന്നുണ്ടാക്കുന്ന കഷായം ദിവസത്തില്‍ രണ്ടു തവണ കഴിച്ചാല്‍മഞ്ഞപ്പിത്തമടക്കമുള്ള കരള്‍ രോഗ സംബന്ധിയായ രോഗങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന്കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കരള്‍ഉത്തേജനത്തിന് സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എണ്ണകാച്ചാനും ഉപയോഗിക്കുന്നു.
83) ശംഖുപുഷ്പം കേരളത്തില്‍ എല്ലായിടത്തും സമൃദ്ധിയായി വളരുന്ന ഔഷധ സസ്യമാണ് ശംഖുപുഷ്പം. ബുദ്ധിവികാസത്തിനു വളരെ പ്രയോജനം ചെയ്യുന്ന ഒരു മരുന്നാണിത്. ബുദ്ധിശക്തിയും മേധാശക്തിയുംവര്‍ദ്ധിപ്പിക്കുന്നതിന് പ്രഥമഗണനീയമാണ് ഈ സസ്യം. ഉറക്കം വര്‍ദ്ധിപ്പിക്കാനും പനി കുറയ്ക്കുവാനും കഴിവുള്ള ഈ ഔഷധസസ്യത്തിന്റെ വേരും പൂവും ചിലപ്പോള്‍ സമൂലവും ഉപയോഗിക്കുന്നു. ശംഖുപുഷ്പത്തിന്റെ വേര് പച്ചയ്ക്ക് അരച്ച് നെയ്യിലോ വെണ്ണയിലോ വെറും വയറ്റില്‍ നല്കിയാല്‍ കുട്ടികള്‍ക്ക്ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും.
പൂവിന് ഗര്‍ഭാശയത്തിലെ രക്തസ്രാവം കുറക്കാനുള്ള ശക്തിയുണ്ട്.ശംഖുപുഷ്പത്തില്‍വെള്ളക്കാണ് കൂടുതല്‍ ഔഷധഗുണം. സമൂലമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
84) കിരിയാത്ത കേരളത്തിലുടനീളം കളയായി കാണപ്പെടുന്ന ഈ ഔഷധസസ്യം വിശേഷപ്പെട്ട ഒരു കരള്‍ സംരക്ഷണ ഔഷധിയാണ്. തിക്തരസ പ്രധാനമായ ഈ സസ്യം കരളിന്റെ ബൈല്‍ ഒഴുക്ക് (billiary flow) ത്വരിതപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കരള്‍ നാശത്തില്‍ നിന്നും കരളിനെവീണ്ടെടുക്കുന്നതിനും ഈ സസ്യം ഉപയോഗിക്കുന്നു.
സമൂലം ഉണക്കിയ കിരിയാത്തയാണ് മരുന്നിന് ഉപയോഗിക്കുന്നത്. പനി, മഞ്ഞപ്പിത്തം, കരള്‍സംബന്ധമായ അസുഖങ്ങള്‍, വിശപ്പില്ലായ്മ, എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
85) കീഴാര്‍നെല്ലി നനവാര്‍ന്ന സമതലങ്ങളിലും വീട്ടുപറമ്പിലും നന്നായി വളരുന്ന ചെറുസസ്യമായ ഇതിന്റെ ശാസ്ത്രനാമംഫില്ലാന്തസ് ഡെബ്ലിസ് (Phyllanthus Deblis) എന്നാണ്. ഹസാര്‍മണി (Hazarmani) എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന ഈ ചെടിയുടെ ശരാശരി ഉയരം അരയടിയാണ്. പുളിയിലകളോട് സാദൃശ്യമുള്ള ചെറിയ ഇലകളുള്ള ഇവയുടെ പത്രകക്ഷത്തുനിന്നും തൂങ്ങിനില്‍ക്കുന്ന ഞെട്ടില്‍ മൂന്ന് കടുകുമണികള്‍ ചേര്‍ത്ത് ഒട്ടിച്ചതുപോലെ പച്ചവിത്തുകള്‍ കാണപ്പെടുന്നു. രൂക്ഷഗുണവും ശീതവീര്യവുമാണ് കീഴാര്‍ നെല്ലിക്കുള്ളത്. ഇത് സമൂലമാണ് ഉപയോഗിക്കുന്നത്.

മഞ്ഞപ്പിത്തത്തിനെതിരായ കീഴാര്‍നെല്ലിയുടെ ഔഷധശക്തിയെ എല്ലാ ചികിത്സാമാര്‍ഗ്ഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍നെല്ലി ശ്രേഷ്ഠമാവുന്നത്. ആയുര്‍വേദം മുതല്‍ആധുനിക വൈദ്യശാസ്ത്രം വരെ കീഴാര്‍നെല്ലിയെ മഞ്ഞപ്പിത്തത്തിനെതിരായുള്ള ഔഷധമായികണക്കാക്കുന്നു. സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയുംവൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന്‍ കീഴാര്‍നെല്ലിക്കാവും. ഉദരരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും.
കീഴാര്‍നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ്ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
86) കയ്യോന്നി / കഞ്ഞുണ്ണി ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ഏകവര്‍ഷി ദുര്‍ബല സസ്യമായ കയ്യോന്നിയുടെ ശാസ്ത്രനാമം എക്ലിപ്റ്റ ആല്‍ബ (Eclipta Alba Hassk.) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ എക്ലിപ്റ്റ(Eclipta) എന്നറിയപ്പെടുന്നു. ഭൃംഗരാജ എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ദശപുഷ്പത്തില്‍ഉള്‍പ്പെടുന്നു. ആയുര്‍വേദ വിധിപ്രകാരം കടുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് കയ്യോന്നിക്ക്. വട്ടതില്‍ കമ്മല്‍ പോലെ കാണപ്പെടുന്ന പൂവുകള്‍ക്ക് പൊതുവെ വെള്ളനിറമാണ്. ഇലച്ചാറിന് ഹൃദ്യമായ ഗന്ധമാണ്. രൂക്ഷഗന്ധമുള്ള ഈ സസ്യം സമൂലമാണ് ഉപയോഗിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലെ ആരോഗ്യരക്ഷാ ഔഷധസസ്യങ്ങളില്‍ പ്രധാനപ്പെട്ട ഇത് കൈകൊണ്ട കേശ ഔഷധവും കൂടിയാണ്. ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കയ്യോന്നിക്ക് കഴിവുണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നല്‍കും. . കയ്യോന്നി,പനിക്കൂര്‍ക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം വരാതിരിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചക്ക് എണ്ണ കാച്ചാനും മുടികൊഴിച്ചില്‍ തടയാനും താളിയായും കയ്യോന്നി ചേര്‍ക്കുന്നു. ശരീരത്തിന്റെ തണുപ്പിനും, രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും ഗുണപ്രദമാണ്. ശരീരഹേമങ്ങള്‍ക്കെതിരെ കയ്യോന്നി സ്വരസത്തില്‍ ആട്ടിന്‍കരള്‍ വിധിപ്രകാരം വഴറ്റി സേവിക്കുന്നത് വളരെ ഫലപ്രദമാണ്. കയ്യോന്നിനീര് അല്പം ആവണക്കെണ്ണ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുനേരം സേവിച്ചാല്‍ ഉദരകൃമി ഇല്ലാതാകും കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി സേവിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും പലമടങ്ങ് വര്‍ദ്ധിക്കും.
കയ്യോന്നി സമൂലം അരച്ചു പഴിഞ്ഞ നീര് അഞ്ചു മില്ലി വീതം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പതിവായി കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെയധികം ഗുണം ചെയ്യുന്നു. സമൂലം കഷായം നല്ല ഒരു കരള്‍ടോണിക്കാകുന്നു. കരള്‍ സംബന്ധമായ മരുന്നുകളില്‍ ഈ സസ്യം ഒരു പ്രധാന ചേരുവയാണ്. കഞ്ഞുണ്ണി അരച്ചു മോരില്‍ കലക്കി കഴിച്ചാല്‍ ഒച്ചയടപ്പ് മാറും. ചുമ, വലിവ് എന്നിവക്ക് കയ്യോന്നി നീരില്‍ കടുക്കത്തോട് അരച്ച് കലക്കി കുടിക്കുക. അര്‍ശസിനും നല്ലതാണ്. കഞ്ഞുണ്ണി നീരില്‍ എള്ള് അരച്ച് കലക്കിയ വെള്ളം കവിള്‍ കൊണ്ടാല്‍ ഇളകിയ പല്ല് ഉറക്കും.
87) ബ്രഹ്മി (Bacopa monnieri) ബ്രഹ്മി ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന്ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും,ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു. ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ്സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.
ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും. ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി,നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്. ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.
ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ലഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളംഎന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി.ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ളനടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളംഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നുതുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷംവിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന്അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച്ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായിബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ്നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷംകഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മിവളരുകയുള്ളൂ.
88) രാമച്ചം
വിഖ്യാതമായ ഒരു ഇന്ത്യന്‍ പുല്ലിനമാണ് രാമച്ചം. വനമേഖലയിലെ പുല്‍മേടുകളില്‍ കണ്ടുവരുന്നവയാണെങ്കിലും വ്യാവസായിക പ്രാധാന്യമുള്ളതിനാല്‍ തോട്ടങ്ങളായും വളര്‍ത്തിവരുന്നുണ്ട്. മണ്ണൊലിപ്പു തടയാന്‍ പറ്റിയ നല്ലൊരു സസ്യമാണിത്. വെറ്റിവെരിയ സിസനോയിഡെസ്(Vetiveria Zizanoides (Lin.) Nash.) എന്നാണ് രാമച്ചത്തിന്റെ ശാസ്ത്രനാമം. വെറ്റിവെര്‍ (Vetiver) എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. ഒരു മീറ്ററില്‍ താഴെ മാത്രം ഉയരത്തില്‍ വളരുന്ന പുല്ലിന്റെ വേരുകളില്‍ വാസനതൈലം അടങ്ങിയിട്ടുണ്ട്. വളരെ സമൃദ്ധമായി വളരുന്ന ഈ നാരുവേരുപടലമാണ് ഔഷധമായും കരകൗശലവസ്തുവായും ഉപയോഗിക്കുന്നത്. രാമച്ചവേരുകൊണ്ടുള്ള വിശറി വിഖ്യാതമാണ്. ഇതുകൂടാതെ ചെരുപ്പ്, തൊപ്പി, തലയിണ, പായ, മെത്ത, തട്ടി, കര്‍ട്ടനുകള്‍ , കാര്‍കുഷ്യനുകള്‍ , സീറ്റ് കവറുകള്‍ തുടങ്ങിയ വിവിധ തരം ഉല്‍പന്നങ്ങളും രാമച്ച വേരു കൊണ്ട് ഉണ്ടാക്കുന്നു. വിദേശവിപണികളെ ലക്ഷ്യംവെയ്ക്കുന്ന ഈ ഉല്പന്നങ്ങള്‍ക്ക് നല്ല വിലയാണ്. വേരുവാറ്റി ശേഖരിക്കുന്ന തൈലത്തിനും അന്താരാഷ്ട്രാ പ്രശസ്തിയും വിലയുമുണ്ട്. മറ്റു പുല്‍ച്ചെടികളെപ്പോലെ മാതൃസസ്യത്തില്‍ നിന്നും വേര്‍പ്പെടുത്തിയെടുക്കുന്ന ചെറുതൈകള്‍ നട്ട് പുനരുല്പാദനം നടത്താം. വളക്കൂറുള്ള പുഴയോരമണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യം.
ഉഷ്ണ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിക്കുള്ള ഔഷധ
ചേരുവ, സുഗന്ധതൈലംഎടുക്കു
ന്നതിനും ദാഹശമനി, കിടക്ക നിര്‍മ്മാണം എന്നിവക്കും ഉപയോഗിക്കാം. ശരീരത്തിന്തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായിഉപയോഗിക്കുന്നത്. ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചമെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.
89) ആര്യവേപ്പ് ആര്യവേപ്പ് – ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം. ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ആര്യവേപ്പ് പേരു നല്കുക മാത്രമല്ല, ഇതിന്റെ ഗുണഗണങ്ങളും 5000 വര്‍ഷം മുമ്പേ ഋഷിമാര്‍ പറഞ്ഞുവെച്ചു. പ്രഥമ വേദമായ ഋഗ്വേദത്തില്‍ തന്നെ വേപ്പിന്റെ ഗുണങ്ങള്‍ പറയുന്നുണ്ട്. ചരകന്റെയും ശുശ്രൂതന്റെയും സംഹിതകളിലും കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വേപ്പിന്റെ ഔഷധ സമൃദ്ധി വിവരിക്കുന്നുണ്ട്. ആയുര്‍ വേദഗ്രന്ഥങ്ങളില്‍ വേറെയും ഇതിനെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഇന്നും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കരുതി ആരാധിക്കുന്നു.

ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസിസസ്യകുടുംബത്തില്‍ ആര്യവേപ്പിന്റെ സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വരോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരുനിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക്വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്റെ കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്.
ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്റെ തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്റെ പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും.
മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവുംപറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയുംതൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനികൂടിയാണ്. വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്.
പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം – 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു. മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക. ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും. വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും. വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും. അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം വീതം മൂന്നു ദിവസം കഴിക്കുക. വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണവാതരോഗത്തെ ഇല്ലാതാക്കും. വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു. വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവഇല്ലാതാകും. വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു, വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ് ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കുംഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പിലകൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്. ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെവെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും. ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍മതി. വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്.
സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍ വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും. വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക. വേപ്പിന്റെ തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു. ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും. പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്. ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു. വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു. 150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം,മുട്ടുവീക്കം, പുണ്ണ് എന്നിവക്ക് ഫലപ്രദമാണ്. മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ളരോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്റെ സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍ നിര്‍മ്മിക്കുന്നതിനായി വേപ്പിലവിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്റെവിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍ പഴുത്ത് വീഴുന്ന വേപ്പിന്‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം.
90) ആടലോടകം ഭാരതത്തിന്റെ ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നാണ് ആടലോടകം. സമൂലം ഔഷധഗുണം മൂലം ഒട്ടുമിക്ക ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഈ ഔഷധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആഡത്തോഡ വസിക്ക (Adhatoda Vasica Nees) എന്ന പേരിലറിയപ്പെടുന്ന വലിയ ആടലോടകവുംആഡത്തോഡ ബെഡോമിയൈ (Adhatoda beddomei Clark) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചെറിയ ആടലോകവുമുണ്ട്. ഇതില്‍ ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍. ആടുതൊടാപ്പാല എന്ന വിളിപേരില്‍ നിന്നാണ് ഈ സസ്യത്തിന് ആഡത്തോഡ ( Adhatoda) എന്ന ശാസ്ത്രനാമം ലഭിച്ചത്. ഈ ചെടികളുടെ വേരുകളിലുള്ള വീര്‍ത്തഗ്രന്ഥികളാണ് മലബാര്‍ നട്ട് (Malabar nut) എന്ന് ഇംഗ്ലീഷ് വിളിപ്പേരിന് കാരണം. ഏതു കാലാവസ്ഥയിലും പരിസ്ഥിതിയിലും ഇത് വളര്‍ത്താം. കയ്പുരസമുള്ള കറ ധാരാളമായുള്ള ഈ ചെടി കന്നുകാലികള്‍ തിന്നാറില്ല. ആസ്തമക്കും കഫക്കെട്ടിനുമുള്ള ദിവ്യൗഷധമാണ് ആടലോടകം. ഏതാനും മീറ്റര്‍ ഉയരം വെയ്ക്കുന്ന ഈ കുറ്റിച്ചെടി കമ്പുനട്ടോ വിത്തുപാകിയോ കിളിര്‍പ്പിക്കാം. രക്തസ്രാവത്തിനെതിരായ അലോപ്പതി ഔഷധങ്ങള്‍ ഈ ചെടിയില്‍ നിന്നും എടുക്കുന്നുണ്ട്. ആയുര്‍വേദ വിധിപ്രകാരം രൂക്ഷഗന്ധവും ശീതവീര്യവുമുള്ളതാണ് ആടലോടകം. ഇലയില്‍ ബാഷ്പശീലത്വമുള്ള സുഗന്ധതൈലമുണ്ട്. കഫനിവാരണത്തിനുള്ള ഒരു അലോപ്പതി ഔഷധം ഈ സസ്യത്തില്‍ നിന്നും ഉല്പാദിപ്പിച്ചുവരുന്നു. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവും ചെടിയെ തിരിച്ചറിയാന്‍ സഹായിക്കും. ഇലച്ചാറും തേനും ഓരോ സ്പൂണ്‍ വീതം ചേര്‍ത്ത് സേവിച്ചാല്‍ ചുമ ശമിക്കും. ഇലയുടെ നീര് ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ അമിതാര്‍ത്തവം മാറും. ഇലയുടെ നീര് ചെറുചൂടാക്കി സേവിച്ചാല്‍ ശ്വാസകോശരോഗ
ങ്ങളും പനിയും മാറും.
ഛര്‍ദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നിവക്കും ശ്വാസംമുട്ടല്‍ , ആസ്തമ, രക്തംതുപ്പല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്. വയറുവേദനക്കും ഔഷധമായി ഉപയോഗിക്കുന്നു.
ഇതിന്റെ വേര് കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. ഉണങ്ങിയ ഇല തെറുത്തുകത്തിച്ച് പുകവലിച്ചാല്‍ ആസ്തമയ്ക്ക് ആശ്വാസം ലഭിക്കും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം വിടും. ആടലോടകം സമൂലം കഷായം വെച്ച് 2 നേരം കൂടിച്ചാല്‍ രക്താതിസാരം ഭേദമാകും. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് കോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ച് വേദനയും ചുമയും കുറയും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല്‍ ചുമ ഭേദമാകും.
ചെറിയ ആടലോടകത്തിന്റെ ഇല നീരില്‍ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല്‍ ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും. ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള്‍ സ്പൂണ്‍ വീതം അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന്നേരം വീതം കുടിച്ചാല്‍ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില്‍ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേന്‍ ചേര്‍ത്ത് പതിവായി കുടിച്ചാല്‍ചുമ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും.
വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന്‍ ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്കകൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്‍ത്ത് പ്രഷര്‍ കുക്കറിലിട്ട് ആവി പോവാതെ വേവിക്കുക.അതില്‍ 500 ഗ്രാം കല്‍ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല്‍ 15 ഗ്രാം വരെ ദിവസവും നാല്നേരം കഴിക്കുക. ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് ഒരുലിറ്ററാക്കി വറ്റിച്ച് അതില്‍ 250 മി.ലി നെയ്യ് ചേര്‍ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല്‍ ചുമ, രക്തത്തോടുകൂടിയ കഫം ചുമച്ച് തുപ്പല്‍ എന്നിവ മാറിക്കിട്ടും.
ആടലോടകത്തിന്റെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കകയാണെങ്കില്‍ കഫംഇല്ലാതാവുന്നതാണ്. തണലില്‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേര്‍ത്ത് ചുമയ്ക്ക്ഉപയോഗിക്കാം. ചെറിയ ആടലോടകത്തിന്റെ ഇലച്ചാറില്‍ സമം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും. ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് കീഴില്‍ പുരട്ടിയാല്‍ പ്രസവം വേഗം നടക്കും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില്‍ നിന്ന് തയ്യാറാക്കുന്നവാസിസെന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നു.
കൃഷിക്കും ഒരുത്തമ സുഹൃത്താണ് ഈ സസ്യം. കുമിളുകള്‍ , ബാക്ടീരിയകള്‍, കീടങ്ങള്‍ ഇവയെ ശമിപ്പിക്കാന്‍ ആടലോടകത്തിനു കഴിവുണ്ട്. അതുകൊണ്ട് പൂച്ചെടികള്‍ക്കും മറ്റും ആടലോടകത്തിന്റെ ഇലവെന്ത് ആറിയ വെള്ളം കീടനാശിനിയായി ഉപയോഗിക്കാം
91) തുളസി ഒരു മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന തുളസി അപൂര്‍വ ഔഷധഗുണങ്ങളുടെ കലവറയാണ്. നീലകലര്‍ന്ന പച്ചനിറമുള്ള കൃഷ്ണതുളസിയാണ് കൂടുതല്‍ ഗുണസമ്പുഷ്ടം. പ്രതിരോധശേഷി കൂട്ടാനും ശ്വാസകോശരോഗങ്ങള്‍ കുറയ്ക്കാനും ഇതിന് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം കടുരസവും രൂക്ഷഗുണവും ഉഷ്ണവീര്യവുമാണ് തുളസിക്കുള്ളത്. ഇംഗ്ലീഷില്‍ ഹോളി ബേസില്‍ (Holy Basil) എന്ന പേരിലറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ഒസിമം സാങ്റ്റം (Ocimum Sanctum Linn.) എന്നാണ്. അത്യുത്കൃഷ്ടമായ ഒരു ഔഷധിയാണ് തുളസി.
ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുകയും മൂത്രാശയത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യും. തുളസിനീരില്‍ മഞ്ഞള്‍ അരച്ചുപുരട്ടിയാല്‍ ചിലന്തി-തേള്‍ വിഷം മാറും. ഉള്ളില്‍ കഴിക്കുന്നതും നല്ലതാണ്. വേരിന്റെ കഷായം മലമ്പനി അടക്കമുള്ള വൈറല്‍ പനികളെ മാറ്റും. ഇലപിഴിഞ്ഞനീര് ചെവിക്കുത്തിന് ചെവിയിലൊഴിക്കുന്നത് നല്ലതാണ്. ഇലനീര് മൂന്നുനേരവും കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് പകര്‍ന്ന് കിട്ടുകയില്ല. ചെങ്കണ്ണ് ഉള്ളവര്‍ ഇലനീര് 3 മണിക്കൂര്‍ ഇടവിട്ട് ഒഴിച്ചാല്‍ വേഗം മാറിക്കിട്ടും. വിഷജീവികള്‍ കടിച്ചാല്‍ തുളസി അരച്ച് മുറിവില്‍ വെക്കാം. തുളസിയുടെ ഇല, പൂവ്, മഞ്ഞള്‍, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷജീവികള്‍കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാം വീതം ദിവസം മൂന്ന് നേരം എന്നകണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണമായും നശിക്കും. ചിലന്തിവിഷത്തിന് ഒരു സ്പൂണ്‍തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടുക.
മുഖസൌന്ദര്യത്തിനും, മുഖക്കുരു മാറുന്നതിനും ഉപയോഗിക്കുന്നു. മുഖക്കുരുവിന് തുളസിയില നീര്‍ പുരട്ടിഅരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. തുളസിയിലയും പാടക്കിഴങ്ങും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മുഖക്കുരുമാറും. തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകീട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമക്കു വളരെനല്ലതാണ്. ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേന്‍ എന്നിവ ഓരോ സ്പൂണ്‍വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുക. തുളസിനീരില്‍ കുരുമുളക് ചേര്‍ത്തു കഴിച്ചാല്‍ പനി മാറുന്നതാണ്. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിച്ചാല്‍ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്‍ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത്തടയാന്‍ സഹായിക്കും. തുളസിനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് കുറവുണ്ടാകും. തുളസിനീര്രണ്ടുനേരവും കഴിക്കുന്നത് ജലദോഷത്തിനും വളരെ നല്ലതാണ്. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച്നാസികാചൂര്‍ണമായി ഉപയോഗിച്ചാല്‍ ജലദോഷം,മൂക്കടപ്പ് എന്നിവ ശമിക്കും. ജലദോഷത്തിന്തുളസിയില ചവച്ചരച്ച് തിന്നുക.
നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും കൂട്ടിച്ചേര്‍ത്ത് എണ്ണയുണ്ടാക്കി തലയില്‍ തേച്ചാല്‍ മതി. തുളസിയില അല്പം ഉപ്പുമായി തിരുമ്മി പിഴിഞ്ഞെടുത്ത നീര് കുടിക്കുന്നത് വിശപ്പില്ലായ്മ മാറാന്‍ നല്ലതാണ്. ചിക്കന്‍ പോക്സിന് തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേര്‍ത്ത് ദിവസവുംമൂന്ന് നേരം കുടിക്കുക. വായ് നാറ്റം മാറാന്‍ തുളസിയില കഷായം വെച്ച് പല തവണയായി കവിള്‍ കൊള്ളുക. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ്മാറും. തുളസിനീര് കണ്ണിലിറ്റിച്ചാല്‍ കണ്ണുവേദന സുഖപ്പെടും. വയറുകടിക്ക് തുളസിയില നീര് 10മില്ലി ഗ്രാം വീതം കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. തലവേദനക്ക് തുളസിയില നെറ്റിയില്‍ അരച്ചു തേച്ചാല്‍ മതി. തുളസിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഇസ്നോഫീലിയ മാറും. തുളസിയില അല്പം ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുത്ത നീര് കുടിച്ചാല്‍ വിശപ്പില്ലായ്മ മാറിക്കിട്ടും. കൃഷ്ണ തുളസിനീര് പതിവായി ഉപയോഗിച്ചാല്‍ അര്‍ബുദം മാറും. തുളസിനീര് ഓരോ സ്പൂണ്‍ വീതം രണ്ടു നേരം കഴിക്കുക. ആസ്തമഭേദമാകും. കൃഷ്ണതുളസി നീര് ഒരു ടേബിള്‍ സ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ശമിക്കും. തുളസിയില മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടിയാല്‍ കുഴിനഖം ഭേദമാകും. ചുമശമന ഔഷധങ്ങള്‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയില്‍ തുളസി ഒരു ചേരുവയായി ഉപയോഗിക്കുന്നു.
92) കടുക്ക ഇംഗ്ലീഷില്‍ ഗാല്‍നട്ട് ട്രീ (Gallnut Tree) എന്ന പേരിലറിയപ്പെടുന്ന കടുക്ക ടെര്‍മിനേലിയ ചെംബുല (Terminalia Chebula Retz.) എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. ഇലപൊഴിക്കുന്ന ഇടത്തരം വന്യവൃക്ഷമാണ് കടുക്ക. നല്ല തിളക്കമുള്ള ഇലകളും ധാരാളം കായകളും സീസണില്‍ ഉണ്ടാകും. കായയുടെ മാംസളമായ പുറംതോടാണ് ഔഷധമായി ഉപയോഗിക്കുക. മധുരവും കയ്പും കലര്‍ന്നതാണ് പുറംതോടിന്റെ രസം. ഉഷ്ണവീര്യമാണ് കടുക്കക്കുള്ളത്. അഴകും ആയുസ്സും പ്രദാനം ചെയ്യുന്നതും ലൈംഗിക വിരക്തിയുണ്ടാക്കുന്നതുമായ ഈ ഔഷധം സൂര്യതേജസ്സ് പ്രദാനം ചെയ്യുന്നു. നല്ല ദഹനശക്തിയും വിരേചനവും ഉണ്ടാക്കും. കടുക്ക കത്തിച്ച ചാരം വെണ്ണയില്‍ ചാലിച്ച് പഴകിയ വ്രണങ്ങളില്‍ പുരട്ടിയാല്‍ സുഖപ്പെടും. കടുക്കത്തോട് പൊടിച്ചതുകൊണ്ട് പല്ലുതേച്ചാല്‍ വായ് നാറ്റവും മോണരോഗങ്ങളും മാറും. ദഹനക്കുറവുള്ളവര്‍ ആഹാരത്തിനു മുമ്പ് അര ടീസ്പൂണ്‍ കടുക്കപ്പൊടി ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ നല്ല വിശപ്പും ദഹനവും ലഭിക്കും.
യൌവനം നിലനിര്‍ത്തും. മലശോധന, കുഷ്ഠം, ക്ഷയം, പ്രമേഹം, അര്‍ശസ്, അമ്ലപ്പിത്തം, കഫ രോഗങ്ങള്‍ ഇവക്കെല്ലാം ഗുണം ചെയ്യും. കടുക്ക, നെല്ലിക്ക, താന്നിക്ക, ഇരട്ടിമധുരം ഇവ പൊടിച്ച് ചൂര്‍ണമാക്കി നെയ്യും തേനും ചേര്‍ത്ത് പതിവായി കഴിക്കുന്നത് എല്ലാ നേത്രരോഗങ്ങള്‍ക്കും നല്ലതാണ്. വിരേചന ഗുണമുള്ളതാണ് കടുക്ക. ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്നു. രുചി ഉണ്ടാക്കുന്നു. കണ്ണിനുംഗളരോഗങ്ങള്‍ക്കും വിശേഷമാണ്. വിഖ്യാതമായ ത്രിഫലയിലെ ഒരൗഷധമാണ് കടുക്ക. പത്തമ്മയ്ക്ക് തുല്യം ഒരു കടുക്ക എന്നര്‍ത്ഥം വരുന്ന ദശമാതൃഹരീതകീ എന്നൊരു ചൊല്ല് സംസ്കൃതത്തിലുണ്ട്.
ഇത് വലിയ മരമായി വളരുന്ന ഔഷധസസ്യമാണ്. നന്നായി വിളഞ്ഞ് പാകമായി തറയില്‍ വീഴുന്ന കടുക്ക എടുത്ത് വെയിലില്‍ ഉണക്കി സൂക്ഷിക്കുക. ഈ കടുക്കയെ 48 മണിക്കൂര്‍ തുടര്‍ച്ചയായിവെള്ളത്തിലിട്ടു വെച്ചതിനുശേഷം തവാരണകളില്‍ പാകുക. അതിനു മുകളില്‍ കനത്തില്‍ വൈക്കോല്‍ നിരത്തി വെള്ളം നനച്ച് കൊടുക്കുക. കടുക്ക മുളയ്ക്കുന്നതിന് 3 മുതല്‍ 4 വരെ മാസം എടുക്കും. ചിലപ്പോള്‍ 6 മാസം വരെ എടുത്തേക്കാം. തൈകള്‍ക്ക് 2 രണ്ടില പ്രായമായാല്‍ ശ്രദ്ധാപൂര്‍വ്വം കടുക്ക നീക്കം ചെയ്യാതെ തന്നെ പോളീബാഗുകളില്‍ പറിച്ച് നടുക. ഈ തൈകള്‍ 3 മാസം തണലില്‍ സൂക്ഷിച്ചതിനുശേഷം തോട്ടങ്ങളില്‍ നടുന്നതിനായി ഉപയോഗിക്കാം.
ഒന്നരയടി സമചതുരത്തിലും ആഴത്തിലും 15 അടി അകലത്തിലുമായി തയ്യാറാക്കിയ കുഴികളില്‍ മറ്റ് മരങ്ങള്‍ നടുന്നതു പോലെ തന്നെ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യ വര്‍ഷം ജലസേചനം ആവശ്യമാണ്. പിന്നീട് ആവശ്യമില്ല. ക്രമമായ വളപ്രയോഗം കളയെടുക്കല്‍,എന്നിവ നല്കിക്കൊണ്ടിരുന്നാല്‍ 6 മുതല്‍ 7 വര്‍ഷം കൊണ്ട് മരം കായ്ച്ച് തുടങ്ങും. പ്രതിവര്‍ഷം 20കിലോഗ്രാം വീതം ജൈവവളവും ചേര്‍ക്കണം. പിന്നീട് അനേകം വര്‍ഷം ഫലംനല്കിക്കൊണ്ടേയിരിക്കും.
ഇതിന്റെ തടി പ്ലൈവുഡ് വ്യവസായത്തിനും ഉപയോഗിക്കുന്നു. നല്ല ഒരു തണല്‍ വൃക്ഷംകൂടിയാണിത്.
93) ആടുതീണ്ടാപ്പാല/ആടുതൊടാപാല ആടുതൊടാപാല എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആടലോടകത്തിന്റെ ശാസ്ത്രനാമംആഡത്തോഡ (Adhathoda) എന്നാണ്. രക്തസ്രാവത്തിനെതിരായുള്ള അലോപ്പതി ഔഷധങ്ങള്‍ക്കുള്ള ചേരുവ ഈ ചെടിയില്‍ നിന്നെടുക്കുന്നുണ്ട്. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവുമാണ് ചെടിയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. ഈ ചെടിയിലെ വേരുകളിലുള്ള വീര്‍ത്ത ഗ്രന്ഥികളെയാണ് ഇംഗ്ലീഷില്‍ മലബാര്‍ നട്ട് എന്ന് വിശേഷിപ്പിക്കുന്നത്. കയ്പ്പുരസമുള്ള കറയൊലിക്കുന്ന ആടലോടകം കന്നുകാലികള്‍ തൊടാറില്ല.
കഫ സംബംന്ധമായതും വാത സംബംന്ധമായതുമായ രോഗങ്ങള്‍ക്ക് വിശേഷണമാണ്. കൂടാതെ ത്വക്ക്രോഗങ്ങള്‍, അള്‍സര്‍, മലബന്ധം, വിര, തുടര്‍ച്ചയായിട്ടുള്ള പനി എന്നിവയ്ക്ക് ഇതിന്റെ വേരും ഇലയുംമരുന്നായി ഉപയോഗിച്ച് വരുന്നു. ആദിവാസി ചികിത്സയില്‍ ഒരു ഒറ്റമൂലി കൂടിയാണിത്.
കാലുകള്‍ നാട്ടി കമ്പികള്‍ വലിച്ചു കെട്ടി അതില്‍ പടര്‍ത്തിയാണ് കൃഷി ചെയ്യേണ്ടത്. ഒരു വര്‍ഷംകൊണ്ട് ചെടി പടര്‍ന്നു കയറും. അതിനു ശേഷം തുടര്‍ച്ചയായി 10 വര്‍ഷത്തോളം ഇലകള്‍ ശേഖരിക്കാം
94) അടപതിയന്‍ കിഴങ്ങ് കണ്ണിനുണ്ടാവുന്ന രോഗങ്ങള്‍ക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷിവര്‍ദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലുമാണ് അടപതിയന്‍ കിഴങ്ങ് പ്രധാനമായും ഉപയോഗിക്കുന്നത്.ശരീരപുഷ്ടിക്ക് അടപതിയന്‍ വേര് പാലില്‍ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂര്‍ണ്ണം 6 ഗ്രാംവീതം ദിവസവും രാത്രി പാലില്‍ സേവിക്കുക. ഇത് സാധാരണയായി നീര്‍വാര്‍ച്ചയുള്ള മലയോരപ്രദേശങ്ങളിലാണ് കണ്ടുവരുന്നത് .
95) അശോകം ഐതിഹ്യപ്പെരുമയുള്ള ഒരു വൃക്ഷമാണ് അശോകം. അതിമനോഹരമായ പൂക്കള്‍ വിരിയുന്ന ഈ ചെറുപുഷ്പം ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും പുണ്യവൃക്ഷമാണ്. ഇതൊരു പുഷ്പവൃക്ഷം മാത്രമല്ല,ഒന്നാന്തരം ഔഷധവുമാണ്. ദുഃഖത്തെ അകറ്റാന്‍ കഴിവുള്ളത് എന്ന നിലയിലാണ് ഇതിന് അശോകം എന്ന പേരു സിദ്ധിച്ചത്. സറാക്ക ഇന്‍ഡിക്ക എന്നാണ് ഈ ചെറുവൃക്ഷത്തിന്റെ ശാസ്ത്രനാമം. പൂക്കള്‍കുലകുലകളായിട്ടാണ് ഉണ്ടാവുക. 8-9 മീറ്റര്‍ വരെ വളരുന്ന ഇതിന്റെ ഇലകള്‍ വലുതും തെച്ചിയുടെഇലകളുമായി സാമ്യമുള്ളതുമാണ്.
സ്ത്രീരോഗങ്ങള്‍ക്കുള്ള ഔഷധം എന്ന നിലയില്‍ പ്രസിദ്ധമാണ് അശോകം. ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ദിവ്യ ഔഷധമാണ് അശോകം. തൊലിയും പൂവുമാണ് ഔഷധയോഗ്യം. അശോകത്തൊലി സ്ത്രീരോഗങ്ങള്‍ക്കുള്ള ഔഷധമായ അശോകാരിഷ്ടത്തിലും പൂവ് വിവിധയിനം ത്വക്ക്രോഗങ്ങള്‍ക്കുള്ള ലേപനങ്ങളിലും ഉപയോഗിച്ചു വരുന്നു. ഗര്‍ഭാശയരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍,ആര്‍ത്തവ അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും അശോകത്തിന്റെ ഔഷധഗുണത്തിന് വഴങ്ങുന്നത്. അശോകത്തിന്റെ തൊലികഴുകി വൃത്തിയാക്കി കഷായം വെച്ച് മൂന്നുനേരം 25 മില്ലി വീതം 5 ദിവസം കഴിച്ചാല്‍ സ്ത്രീകളിലെ രക്തസ്രാവം ഭേദമാകും. ഗര്‍ഭാശയഭിത്തികളെ ശക്തിപ്പെടുത്താന്‍ കഴിവുള്ള ഈ സസ്യം ആയുര്‍വേദ വിധിപ്രകാരം വിഷഹരവും അണുബാധ ഒഴിപ്പിക്കുന്നതുമാണ്. അശോകപ്പട്ടപാല്‍കഷായം വെച്ച് 25 മില്ലി വീതം 2 ദിവസം സേവിച്ചാല്‍ ഗര്‍ഭാശയ രോഗങ്ങള്‍ കുറയും.
അശോകത്തിന്റെ തൊലി കല്‍ക്കനരച്ച് വെളിച്ചെണ്ണയില്‍ കാച്ചി ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് 1മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. അശോകത്തിന്റെ പൂവ് കല്‍ക്കമാക്കി വെളിച്ചെണ്ണ കാച്ചിതേച്ചാല്‍ എല്ലാവിധ ചര്‍മ്മരോഗങ്ങള്‍ക്കും ശമനമുണ്ടാകും. ഉണങ്ങിയ പൂവരച്ച് തൈരില്‍ സേവിച്ചാല്‍ പഴകിയ അര്‍ശസും ഭേദമാകും. അശോകപ്പട്ട കഷായമാക്കി കഴിച്ചാല്‍ അര്‍ശസും വയറുവേദനയും മാറും. അശോകക്കുരുവിന്റെ ചൂര്‍ണ്ണം കരിക്കിന്‍ വെള്ളത്തില്‍സേവിക്കുകയാണെങ്കില്‍ മൂത്രതടസ്സം ഇല്ലാതാവുന്നതാണ്. ആയുര്‍വേദ ഔഷധങ്ങളായ അശോകാരിഷ്ടം, അശോകഘൃതം എന്നിവയിലെ മുഖ്യഔഷധമാണ്അശോകത്തൊലി.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളിലാണ് അശോകത്തിന്റെ കായ്കള്‍ വിളയുന്നത്. ഈസമയത്ത് വിളങ്ങു പൊട്ടി താഴെ വീഴുന്ന കായ്കള്‍ മരത്തിന്റെ ചുവട്ടില്‍ നിന്നും ശേഖരിച്ച് അപ്പോള്‍ തന്നെതവാരണകളില്‍ പാകുക. 20 ദിവസം കൊണ്ട് കായ്കള്‍ മുളച്ചുതുടങ്ങും. ഉടന്‍ തന്നെ തൈകള്‍തവാരണകളില്‍ നിന്നും മാറ്റി പോളീബാഗുകളില്‍ ഇരുന്ന് രണ്ടു മാസം പ്രായമായ തൈകള്‍ നടുന്നതിനായിഉപയോഗിക്കാം.ഒന്നരയടി ആഴത്തിലും സമചതുരത്തിലും തയ്യാറാക്കിയ കുഴികളില്‍ മണലും മണ്ണും ചാണകപ്പൊടിയും നിറച്ച് മൂടിയതിനു ശേഷം അതിനു മുകളില്‍ തൈ നടുക. ജുണ്‍-ജുലായ് മാസങ്ങളാണ്തൈകള്‍ നടുന്നതിന് ഏറ്റവും പറ്റിയ സമയം.
അശോകം നല്ല മഴകിട്ടുന്നതും ജൈവാംശമുള്ളതുമായ മണ്ണില്‍ നന്നായി കൃഷി ചെയ്യാം. വേനല്‍ കാലങ്ങളില്‍ ജലസേചനം ആവശ്യമാണ്. ചെറിയ തണല്‍ ഉള്ള സ്ഥലങ്ങളിലും ഇത് നന്നായി കൃഷി ചെയ്യാം. ക്രമമായി പരിചരണ മുറകള്‍ അവലംബിച്ചാല്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം അശോകം വെട്ടി തൊലി ശേഖരിക്കാം. നിലനിരപ്പില്‍ നിന്ന് ഒന്നരയടി ഉയരത്തില്‍ വച്ചാണ് വെട്ടി എടുക്കേണ്ടത്. ചുവട്ടില്‍വീണ്ടും ജലസേചനവും വള പ്രയോഗവും നടത്തിയാല്‍ കുറ്റി വീണ്ടും തളിര്‍ത്ത് അടുത്ത 5 വര്‍ഷം കൊണ്ട്ഒരിക്കല്‍ കൂടി വിളവെടുക്കാം ഇപ്രകാരം തുടരാവുന്നതാണ്. എന്നാല്‍ മരം വെട്ടുന്നതിന് ബുദ്ധിമുട്ടുള്ളസാഹചര്യത്തില്‍ ഓരോ വശത്തു നിന്നും തൊലി ചെത്തി എടുക്കാം. അവിടെ വീണ്ടും തൊലി വളര്‍ന്ന്മൂടുമ്പോള്‍ അടുത്ത വശത്തു നിന്നും എടുക്കാം. ഇപ്രകാരം തുടരാവുന്നതാണ്.
96) അണലി വേഗം ഇതിന്റെ വിത്തുകള്‍ തവാരണകളില്‍ പാകി മുളപ്പിച്ച് പോളീ ബാഗുകളില്‍ പറിച്ചു നട്ട് മൂന്നു മാസംപ്രായമായാല്‍ തൈകള്‍ നടാവുന്നതാണ്. ഇതു കൂടാതെ വിത്തുകള്‍ ലഭിച്ചില്ലെങ്കില്‍ അണലിവേഗത്തിന്റെ ഈര്‍ക്കില്‍ വണ്ണമുള്ള തലപ്പുകളോടുകൂടിയ ചെറിയ കമ്പുകള്‍ പോളീ ബാഗുകളില്‍ നട്ട് വേര് പിടിപ്പിച്ചെടുക്കുക. ഇപ്രകാരം മൂന്നു മാസം പോളീ ബാഗുകളില്‍ സൂക്ഷിച്ച തൈകള്‍ നടുന്നതിനായിഉപയോഗിക്കാം.
മറ്റു മരങ്ങള്‍ നടുന്നതു പോലെ തന്നെ ഒന്നരയടി സമചതുരമുള്ള കുഴികളെടുത്ത് നടാവുന്നതാണ്.ജലസേചനം അത്യാവശ്യമാണ്. ആദ്യ വര്‍ഷം തന്നെ പൂക്കള്‍ ഉണ്ടായി തുടങ്ങും. 7 വര്‍ഷം പ്രായമായാല്‍ഔഷധാവശ്യത്തിന് ഉപയോഗിക്കാം. നടുമ്പോള്‍ മരങ്ങള്‍ തമ്മില്‍ 10 അടി അകലമുണ്ടായിരുന്നാല്‍ മതി. ഇത് ഒരു ഭംഗിയുള്ള വൃക്ഷമായതുകൊണ്ട് വീടിന്റെ വേലിക്കരുകില്‍ നിരനിരയായി നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. വെളുത്ത പൂക്കള്‍ കുല കുലയായി ഉണ്ടാവുന്നു. നേരിയ സുഗന്ധവുമുണ്ട്.

ഇതിന്റെ തൊലി ആദിവാസി ചികിത്സയില്‍ പാമ്പു വിഷത്തിന് പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു. ഇല, പ്രാണികള്‍ കടിച്ചുണ്ടാകുന്ന നീരു കുറയ്ക്കുന്നതിന് അരച്ചിടാവുന്നതാണ്. ഈ മരം വീടിനടുത്ത് വെച്ച് പിടിപ്പിച്ചാല്‍ വിഷപ്പാമ്പുകളുടെ ശല്ല്യം ഉണ്ടാവില്ല എന്നൊരു വിശ്വാസമുണ്ട്.
97) കറ്റാര്‍വാഴ അലോവേര (Aloe Vera) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍വാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ (Indian Aloe) എന്നാണ് പറയുന്നത്. ഇതിന്റെ ഇലകള്‍ പൈനാപ്പിളിന്റെ ഇലയോട്രൂപസാദൃശ്യമുള്ളതും തടിച്ച് മാംസളവുമാണ്. ലില്ലി വര്‍ഗത്തില്‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെരണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ധാരാളം കാണാവുന്നതാണ്. കറ്റാര്‍വാഴ നീരിന് വളരെവിപുലമായ തരത്തിലുള്ള ഗുണങ്ങള്‍ ഉള്ളതിനാല്‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടിഎന്നിങ്ങനെ വിശേഷിപ്പിക്കുന്നു.
ആയുര്‍വേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ. സ്നിഗ്ദ്ധഗുണവുംശീതവീര്യവുമാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതില്‍ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്. ഇലച്ചാര്‍ ലേപനമായും എണ്ണകാച്ചുന്നതിലെ നീരായും ഉള്ളില്‍ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചു വരുന്നു. ഹോമിയോപ്പതിയില്‍ ശിരോരോഗങ്ങള്‍ക്കെതിരായി ധാരാളമായിഉപയോഗിക്കുന്നു
ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണിത്. മുടി കൊഴിച്ചില്‍, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവ അകറ്റാന്‍കറ്റാര്‍വാഴയുടെ ചാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. പിറ്റ്യൂറ്ററിഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികള്‍എന്നിവയുടെ പ്രവര്‍ത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്. ദഹനക്രിയക്രമീകരണം, വിശപ്പു വര്‍ദ്ധിപ്പിക്കല്‍, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കള്‍ഇല്ലാതാക്കല്‍ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.
സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍ വാഴയ്ക്ക് വളരെഅന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമപ്രതിവിധിയാണ്. ആയുര്‍വേദത്തില്‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായരക്തസ്രാവം തടയുന്നു.
ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനുംകറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന്ശമനമുണ്ടാകും.
നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍ ധാരാളം ജലം ഉള്ളതിനാലുംപോഷകഗുണങ്ങള്‍, ഔഷധഗുണങ്ങള്‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക്രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത്ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി,സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.
98) തൊട്ടാവാടി. മൈമോസ പൂഡിക (Mimosa pudica) എന്നാണ് തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം. ഇംഗ്ലിഷില്‍Touch me not എന്നു പറയുന്നു. സാധാരണമായ പരിസ്ഥിതികളില്‍ പൂച്ചെട്ടികളില്‍ വളര്‍ത്താവുന്നതാണ്.മൂള്ളിന്റെ ശല്യം ഒഴിവാക്കുവാനും പൂക്കള്‍ കൂടുതല്‍ ഭംഗിയായി കാണപ്പെടുന്നതിനും പൂച്ചെട്ടികള്‍കെട്ടിത്തൂക്കുന്നതാണ് ഉത്തമം.
പരമ്പരാഗതമായ മലയോരമേഖലകളിലും മറ്റു മേഖലകളിലും നാം വളര്‍ത്താതെ തന്നെ പ്രകൃതിയില്‍രൂപം കൈവരിച്ച് നാം അറിയാതെ തന്നെ നമുക്കിടയില്‍ വളരുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. അതി മൃദുലവും മനോഹരവുമായ പൂവുകള്‍ക്കൊപ്പം നിറയെ മുള്ളുമുണ്ട് ഈ കുഞ്ഞുചെടിയില്‍. ലജ്ജാവതികളെ കവികള്‍ ഈ പേരിലാണ് വിശേഷിപ്പിക്കാറുള്ളത്. കൂമ്പി പോവുന്നതുകൊണ്ട്മാത്രമല്ല ഈ ചെല്ലപ്പേര്. ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാല്‍ അപ്പോള്‍ തന്നെ തൊട്ടാവാടിപ്രതികരിക്കും. ഈ വേഗത മറ്റൊരു സസ്യത്തിനും ലഭിച്ചിട്ടില്ല. ഇങ്ങനെ പ്രതികരിക്കുവാന്‍ വിവരവുംശക്തിയും ഉള്ളതു കൊണ്ടു കൂടിയാവാം കവി തന്റെ ഭാവനാ പുത്രിയെ തൊട്ടാവാടി എന്ന് വിളിച്ചത് .സംസ്കൃതത്തില്‍ തൊട്ടാവാടിയുടെ പേരു തന്നെ ലജ്ജാലു എന്നാണ്.
തൊട്ടാവാടി ഒരു ഔഷധിയാണ്. ഒരു മീറ്ററോളം നീളത്തില്‍ പടര്‍ന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസര്‍ഗികമായ പരിതസ്ഥിതിയില്‍ ചതുപ്പ്, മൈതാനം, റോഡുകള്‍എന്നിവിടങ്ങളില്‍ കണ്ടുവന്നിരുന്ന ഈ ചെടി ഇപ്പോള്‍ അപൂര്‍വ്വമായി വരികയാണ്. നഗരങ്ങളില്‍പൂച്ചട്ടികളില്‍ വളര്‍ത്തേണ്ട ഒരു സസ്യമായി മാറിയിരിക്കുന്നു തൊട്ടാവാടി.
ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയില്‍ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു തോന്നുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന മിക്ക അലര്‍ജികള്‍ക്കുംതൊട്ടാവാടി ഒരു ഔഷധമാണ്. അതുകൊണ്ടുതന്നെ പൊടിയും പുകയും വിഷവാതകങ്ങളും മൂലം രോഗാതുരമായ നഗര ജീവിതത്തിന് ഈ ചെറു ചെടി ഒരു വലിയ ആശ്വാസമാണ് .
ഇതിന്റെ വേരില്‍ പത്തുശ
തമാനത്തോളം ടാനിന്‍ അടങ്ങിയിരിക്കുന്നു. വിത്തില്‍ ഗാലക്ടോസ്,മനോസ് എന്നിവയുണ്ട്. ആയുര്‍വ്വേദ വിധി പ്രകാരം ശോഫം, ദാഹം. ശ്വാസ വൈഷമ്യം, വൃണം ഇവ ശമിപ്പിക്കുന്നു. കഫംഇല്ലാതാക്കുകയും രക്തശുദ്ധി ഉണ്ടാക്കുകയും ചെയ്യും. തൊട്ടാവാടിയുടെ ചാറ് കൈപ്പുള്ളതാണ്. ലഘു,രൂക്ഷം എന്നീ ഗുണങ്ങളോടുകൂടിയ ഈ ചെടിയുടെ വീര്യം ശീതമാണെന്നാണ് വിധി. വേരില്‍മൂലാര്‍ബുദങ്ങളും ഉണ്ട്. ചുരുക്കത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം തരുന്ന ഈ ഒറ്റമൂലി, കൌതുകവുംഭംഗിയും കൂടി തരുന്നതു കൊണ്ട് വീട്ടുമുറ്റത്തിന് പ്രിയങ്കരമാകും എന്നതില്‍ സംശയമില്ല. കുട്ടികളില്‍ ഉണ്ടാകുന്ന വലിവിനും, മുതിര്‍ന്നവരിലെ ആസ്തമക്കും, ചതവിനും മരുന്നായി ഉപയോഗിക്കുന്നു.
കുട്ടികളിലെ ശ്വാസം മുട്ടല്‍ : തൊട്ടാവാടിയുടെ നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരുനേരം വീതം ചേര്‍ത്ത് രണ്ടു ദിവസം രാവിലെ കൊടുക്കുക. (5.ml കരിക്കിന്‍ വെള്ളത്തില്‍) കൂടാതെ,പ്രമേഹം, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടിഉപയോഗപ്രദമാണ്. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവില്‍ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക. ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍മുറിവ് ഉണങ്ങുന്നതാണ്.
5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഓജസില്ലായ്മ മാറിക്കിട്ടും. അലര്‍ജിക്ക് തൊട്ടാവാടിയുടെ നീരു തേക്കുകയും സമം എണ്ണ കുറുക്കി തേക്കുകയും ചെയ്യുക. സമൂലംകഴുകി അരച്ച് വെള്ളത്തില്‍ കലക്കി തിളപ്പിച്ച് കഴിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും. പ്രമേഹരോഗികള്‍ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പതിവായി കഴിച്ചാല്‍ രോഗശമനമുണ്ടാകും.
99) നവര നെല്ല് ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളില്‍ പെടുന്നു നവരനെല്ല്. ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് കൊണ്ട് പല രോഗങ്ങളും മാറ്റാന്‍ സാധിക്കും. വാതത്തിന് നവരനെല്ലാണ് അവസാന മാര്‍ഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളില്‍ നവര ഗോതമ്പ്,തെന, ചോളാണ്ടി എന്നിവയ്ക്കും ചേര്‍ത്തിരിക്കുന്നു.

കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായിയവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈയിനം നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തില്‍ കുഞ്ഞിനെല്ല്, എരുമക്കരി, നെടുവാലി, വേല്‍വാലി,ചെമ്പാവ്, കവുങ്ങിന്‍ പൂതാല, കളമപ്പാരി, നരിക്കാരി, വരകന്‍, പൂവാളി, തനവല, കരിങ്കുറുവ,പെരുനെല്ല്, ഉളിങ്കത്തി, വലനെല്ല്, ചിറ്റേനി, ആനൂരി, ചെന്നെല്ല് തുടങ്ങിയ നെല്‍വിത്തിനങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ടെങ്കിലും ഞവരയുടെ ശ്രേഷ്ഠത ഒന്നുവേറെത്തന്നെയാണ്.
നാട്ടുവൈദ്യത്തില്‍ പ്രായഭേദ്യമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം,ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നന്‍വാഴയുടെ) ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്. ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന്ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും. ബീജവര്‍ധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്,ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവരവളരെ ഗുണം ചെയ്യുന്നു. ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെപ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേര്‍ത്ത് പാലില്‍ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയ സമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്. ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ (ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍ മെലിച്ചില്‍ എന്നിവക്കും ഈ ലേപനം ഗുണകരമാണ്.
100) കറളകം പരമ്പരാഗതമായ ആയുര്‍വേദ കൂട്ടാണ്. പഴയകാലങ്ങളില്‍ നിന്ന് ഇപ്പോഴും പല കഷായങ്ങളിലും കറളകം ചേര്‍ക്കാറുണ്ട്. വിഷത്തിന് ഉപയോഗിക്കുന്നു. പഴയകാലങ്ങളില്‍ പാമ്പുകടിയേറ്റാല്‍കറളകത്തിന്റെ പച്ച വേര് അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് പാമ്പുകടിയേറ്റയാള്‍ക്ക് നല്കിയാല്‍ വളരെഘാടതയുള്ള വിഷം പെട്ടെന്ന് കയറുകയില്ല. ചെറിയ ഘാടതയില്ലാത്ത വിഷമാണെങ്കില്‍ ഇതിനാല്‍(കറളകം) തന്നെ ശമിപ്പിക്കാന്‍ സാധിക്കും. കറളകത്തിന്റെ വേര് വളയുടെ രൂപത്തിലാക്കി ചെറിയകുട്ടികള്‍ക്ക് അപസ്മാരമുണ്ടാകുന്ന സമയത്ത് മണപ്പിച്ചതിന് ശേഷം(വള) കൈകളില്‍ ഇട്ടാല്‍ അപസ്മാര ഇളക്കം തടയാന്‍ സാധിക്കും.
പഴക്കം ചെന്ന ചൊറികള്‍ക്ക് കറളകത്തിന്റെ വള്ളി, ഇല എന്നിവയുടെ നീരെടുത്ത് ആ നീരില്‍കൊട്ടം, കരിംജീരകം, എന്നിവ ചേര്‍ത്തരച്ച് കലക്കി അത്ര വെളിച്ചെണ്ണയും ചേര്‍ത്തത് കുറച്ച് ചൊറിയുള്ള ഭാഗത്ത് (വൃണം ഉള്ള) തേച്ചാല്‍ വൃണം കരിഞ്ഞ് പോകും. പല കഷായങ്ങളിലും കറളകം വരാറുണ്ട് .ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള കഷായത്തിലും ഉപയോഗിക്കുന്നുണ്ട്. പനി, കഫക്കെട്ട്തുടങ്ങിയവയ്ക്ക് കറളകത്തിന്റെ വേര് ചേര്‍ത്തതാണ് കുട്ടികള്‍ക്കായി ഉപയോഗിക്കുന്നത്. സമൂലം ചേര്‍ത്തരച്ചതിന്റെ നീര് വയറിലെ അസുഖങ്ങള്‍ക്കും നീരിനും വയറുവേദനക്കും ഉപയോഗിക്കുന്നു. വയര്‍ അസുഖത്തിന് ഇലയരച്ച് കുടിച്ചാല്‍ സുഖപ്പെടും.
101) മുന്തിരി- Vitis Vinifera ഔഷധഗുണമുള്ള പഴമാണ് മുന്തിരി. ട്യൂമര്‍, അര്‍ബുദം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയെ ചെറുക്കാന്‍ മുന്തിരിപ്പഴത്തിന് കഴിവുണ്ട്. ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍-സി എന്നിവ കൂടുതലുണ്ട്. ധാതുപുഷ്ടി, മലബന്ധം, വിശപ്പ്, ദഹനം, ദേഹപുഷ്ടി, രക്ത ശുദ്ധി എന്നിവക്ക് ഉത്തമം. മുന്തിരിയുടെ കുരുവില്‍ ഒരു പ്രത്യേകതരം എണ്ണ അടങ്ങിയിരിക്കുന്നു. സോപ്പ് നിര്‍മ്മാണരംഗത്താണ് ഈ എണ്ണ പ്രധാനമായും ഉപയോഗിക്കുന്നത്. മുന്തിരിയുടെ വളര്‍ച്ചക്ക് ഫലഭൂയിഷ്ഠവും ഈര്‍പ്പമേറിയതുമായ മണ്ണ് അനിവാര്യമാണ്. മരങ്ങളില്‍ പടര്‍ന്ന് വളരുന്ന ഇവയുടെ ഇലകള്‍ക്ക് വൃത്താകൃതിയും ദീര്‍ഘവൃത്താകൃതിയുമാണ്
102) കറിവേപ്പില ആധുനിക ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഭക്ഷ്യ വസ്തുക്കളിലെ പോഷകങ്ങള്‍ കണ്ടെത്തുന്ന വിദ്യഉപയോഗിച്ച് ഇപ്പോള്‍ കറിവേപ്പിനെ സംബന്ധിക്കുന്ന ഒരു രഹസ്യം കണ്ടെത്തിയിരിക്കുന്നു.കറിവേപ്പില തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍ അതിലുള്ള ജീവകം (എ)പൂര്‍ണ്ണമായും എണ്ണയില്‍ ലയിക്കും. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ കടുകുവറുത്ത കറിയിലെ കറിവേപ്പില എച്ചില്‍ പാത്രത്തിലേക്കെറിഞ്ഞത്. നന്ദികേട് അഥവാ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുക എന്ന അര്‍ത്ഥത്തില്‍ നമ്മള്‍ കറിവേപ്പില പോലെഎന്നു പറയാറില്ലേ. ഇതൊക്കെ ആയിരക്കണക്കിന് വര്‍ഷം മുമ്പ് അവര്‍ എങ്ങനെ മനസ്സിലാക്കി എന്നുചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാവില്ല എന്നുറപ്പാണ്. നമ്മള്‍ മലയാളികള്‍ കറിവേപ്പില നിത്യേന ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ ഔഷധ ഗുണത്തെക്കുറിച്ച് വേണ്ടത്ര അറിവുള്ളവരല്ല. ആയുര്‍വേദനാടന്‍ ചികിത്സാരീതികളിലെ ഒരു സിദ്ധ ഔഷധമാണ് കറിവേപ്പില. മുറിയ കൊയ്നിജി സ്പ്രെങ്ങ് എന്നശാസ്ത്ര നാമത്തിലാണ് റൂട്ടേസി സസ്യ കുടുംബാംഗമായ നമ്മുടെ കറിവേപ്പില അറിയപ്പെടുന്നത്.സുഗന്ധിയായ വേപ്പ് എന്ന അര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഈ സസ്യത്തിന് സുരഭീനിംബ എന്നാണ്പേര്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലയ്ക്കു വേണ്ടി കറിവേപ്പ് നട്ടുവളര്‍ത്തി വരുന്നു. സാവധാനംവളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 5-6 മീറ്ററോളം ഉയരം വയ്ക്കും . തടിയ്ക്ക് തവിട്ടു നിറവും, ഇലകള്‍ക്ക്സുഗന്ധവുമുണ്ട്. ഇലകളിലടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിനു കാരണം. കുലകളായി കാണപ്പെടുന്ന ചെറുപൂക്കളും പച്ചമുത്തുകള്‍ പോലെ കൂട്ടമായിക്കാണുന്ന ഫലങ്ങളുമുണ്ട്.പഴുത്ത കായ് വീണാണ് തൈ കിളിര്‍ക്കുന്നത്. ആയുര്‍വേദ വിധിപ്രകാരം കടുരസപ്രദാനവും ഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്. ഇലയും വേരിലെ തൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം. പ്രകൃതി ചികിത്സയില്‍ പറയുന്ന ഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ് കറിവേപ്പില. ആദ്യ ഘട്ടത്തില്‍ അല്പം ശ്രദ്ധയും പരിചരണവും കൊടുത്താല്‍ കറിവേപ്പ് നട്ടുപിടിപ്പിക്കാം.ഇലകളില്‍ ഒരുതരം പച്ചപ്പുഴുക്കള്‍ ഉണ്ടാകാറുണ്ട് എന്നല്ലാതെ മറ്റു കീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല. ചുരുക്കത്തില്‍ ആദ്യഘട്ടത്തിലെ അല്പശ്രദ്ധ കൊണ്ട് നമ്മുടെ കറികള്‍ക്ക്ഗുണവും മണവും നല്കുന്ന പല അസുഖങ്ങള്‍ക്കും ഔഷധമായ കറിവേപ്പ് വര്‍ഷങ്ങളോളം നിങ്ങളുടെസുഹൃത്താകും. ജീവകം എ ധാരാളമുള്ള കറിവേപ്പില. നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജിശമിക്കും. വിഷ ജന്തുക്കള്‍ കടിച്ചാല്‍: കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത്വിഷ ശമനത്തിനു നല്ലതാണ്. മഞ്ഞപ്പിത്തം: കറിവേപ്പില പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്ന കൈഡിര്യാദികഷായം വയറുകടി,മഞ്ഞപ്പിത്തം എന്നിവയ്ക്ക് ഫലപ്രദമാണ്.
കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിക്കുക. വയറുകടിക്ക് ശമനം കിട്ടും. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്നങ്ങള്‍ അകറ്റാന്‍നല്ലതാണ്. വയറിളക്കം, രക്തദൂഷ്യം, വിഷം, വയറിലുണ്ടാകുന്ന രോഗങ്ങള്‍, കൃമി എന്നിവക്കെല്ലാം ഉപയോഗിക്കാം. കറിവേപ്പില അരച്ച് കഴിക്കുന്നതും, മോരില്‍ കാച്ചി ഉപയോഗിക്കുന്നതും അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് നല്ലതാണ്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്‍ച്ചയായി ഒരുമാസത്തോളം സേവിച്ചാല്‍ മതി. ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നുദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. കാല്‍ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ചു കുഴമ്പാക്കി രോഗമുള്ള ഭാഗത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി രോഗിമുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അസുഖം മാറിക്കിട്ടുന്നതുവരെ തുടര്‍ച്ചയായി പുരട്ടണം. പുഴുക്കടി ശമിക്കാന്‍കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ മതി. അരുചിക്ക് കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ മതി. ദഹനശക്തി വര്‍ധിക്കാനും ഉദരത്തിലെ കൃമി നശിപ്പിക്കാനും കറിവേപ്പില അതിവിശിഷ്ഠമാണ്.
കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തേക്കുന്നത് പതിവാക്കിയാല്‍ മതി. കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും തലമുടി കറുത്തിരുണ്ട് ഇടതൂര്‍ന്ന് വളരുകയും ചെയ്യും. കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായി കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലിപ്പത്തില്‍ കാലത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ എക്സിമ എന്ന ചര്‍മ്മരോഗത്തിന് ശമനം കിട്ടും. പൂര്‍ണഫലപ്രാപ്തി കൈവരിക്കാന്‍ ഈ പ്രക്രിയ ഇടയ്ക്കിടെ ആവര്‍ത്തിക്കണം.
കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം, ഉപ്പ് എന്നിവ ചേര്‍ച്ച് മോര് കാച്ചി കഴിച്ചാല്‍ വയറിളക്കം നില്‍ക്കും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരില്‍ കലക്കി കഴിച്ചാല്‍ മതി. വിഷം പുരണ്ടാല്‍ കറിവേപ്പിലയരച്ച് പുരട്ടുകയോ തിളപ്പിച്ച വെള്ളംകൊണ്ട് മുറിപ്പാടില്‍ കഴുകുകയോ ചെയ്താല്‍ ഫലസിദ്ധി ഉറപ്പാണ്. ഇതിന് ഉദരരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും. കറിവേപ്പില ചതച്ചിട്ട് താറാവു മുട്ട എണ്ണ ചേര്‍ക്കാതെ പൊരിച്ചുകഴിച്ചാല്‍ വയറുകടിക്ക് ശമനമുണ്ടാകും. കറിവേപ്പിലയും മഞ്ഞളും അരച്ചുചേര്‍ത്ത് തിളപ്പിച്ചെടുത്ത പാല്‍ കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും.
103) ശതാവരി(Asparagus racemoses wild) അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത്കഴിക്കുക. ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത്പുരട്ടുകയും കഴിക്കുകയും ചെയ്യുക. പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോനെയ്യിലോ ചേര്‍ത്ത് കഴിക്കുക. കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും. പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെവെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവശമിക്കും. ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു. വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്. സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്. 15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും. ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനംകുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം. വാരങ്ങള്‍ തയ്യാറാക്കി 2 അടി അകലത്തില്‍ കുളികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കിപുതുമഴയോടെ തൈകള്‍ നടാം. ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്. ഒരു വര്‍ഷംകഴിയുമ്പോള്‍ കിഴങ്ങ് മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും.
104) ഉമ്മം നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്. നീല ഉമ്മമാണ് വളരെ ഫലപ്രദം. സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. പണ്ടുള്ളവര്‍ പറമ്പിലെവിടെയും ഉമ്മം കിളിര്‍ക്കാന്‍അനുവദിച്ചിരുന്നില്ല. ഒരുവീട് അല്ലെങ്കില്‍ ഒരു തറവാട് അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോള്‍ ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായി. ബ്രോങ്കൈല്‍ ആസ്ത്മ: തണ്ടും ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ഹുക്കയിലിട്ടോ ചുരുട്ടിസിഗരറ്റാക്കിയിട്ടോ പുകവലിച്ചാല്‍ ബ്രോങ്കൈല്‍ ആസ്ത്മ മാറിക്കിട്ടും. ആമവാതം, സന്ധിവാതം: ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളില്‍ പുരട്ടുകയാണെങ്കില്‍നീരും വേദനയും എളുപ്പം മാറിക്കിട്ടും. ആമവാതത്തിന് ഉമ്മത്തില അരച്ച് മൂന്നുനേരം സന്ധികളില്‍പുരട്ടുക. ഒരു മണിക്കൂറിനുശേഷം തുടച്ചുകളയുക. പേപ്പട്ടി വിഷം: ഉണങ്ങിയ കായും തഴുതാമയും സമൂലം തുല്ല്യ അളവിലെടുത്ത് കഷായം വെച്ച്കൊടുക്കുകയോ അവ ഉണക്കിപ്പൊടിച്ച് 400.മി.ലി. ഗ്രാം മുതല്‍ 600.മി.ലി. ഗ്രാം വരെ ദിവസം മൂന്നുനേരംകഴിക്കുകയോ ചെയ്താല്‍ പേപ്പട്ടി വിഷം ശമിക്കും.

സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും കൂടി അരച്ച്പൂശിയാല്‍ ശമനമുണ്ടാകും. ആര്‍ത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാന്‍ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയില്‍ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാല്‍ ശമനം കിട്ടും. മുടികൊഴിച്ചില്‍ – 10:1 എന്ന അളവില്‍ വെളിച്ചെണ്ണയും ഉമ്മത്തിലനീരും ചേര്‍ത്ത് കാച്ചിയ എണ്ണ 20മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച് കുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും. ചൊറി, ചിരങ്ങ്, എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇലനീരില്‍ സമം തേങ്ങാപാല്‍ ചേര്‍ത്ത് വെയിലത്തുണക്കിഎണ്ണയുണ്ടാക്കി മൂന്ന് നേരം പുരട്ടുക. ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ മയക്കം ഉണ്ടാകാനോ ജീവാപയംതന്നെ സംഭവിക്കാനോ കാരണമാകുന്നു. ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നര്‍ത്ഥം. ജംഗമവിഷങ്ങള്‍ അഥവാ ജന്തുവിഷങ്ങള്‍ക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.
105) നറുനീണ്ടി നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത്രക്തദൂഷ്യം, തേനീച്ച വിഷം, സിഫിലിയസ് എന്നിവ മാറിക്കിട്ടാന്‍ സഹായിക്കും. എലി കടിച്ചാല്‍ നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക. നറുനീണ്ടി വേര് പാല്‍ക്കഷായം വെച്ച് ദിവസവും രണ്ട് നേരവും 25.മി.ലി. വീതം രണ്ടോ മൂന്നോ ദിവസംകുടിക്കുന്നത് മൂത്രം മഞ്ഞ നിറത്തില്‍ പോവുക, ചുവന്ന നിറത്തില്‍ പോവുക, മൂത്രച്ചുടിച്ചില്‍ എന്നിവക്ക്ശമനം ലഭിക്കും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ചത് ഒരു താന്നിക്കയുടെവലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിന്ശമനമുണ്ടാകും. കൂടാതെ അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി,
ചിരങ്ങ് തുടങ്ങിയവക്കും ഫലപ്രദമാണ്.
106) ചെങ്ങഴിനീര്‍ കിഴങ്ങ് ഇഞ്ചി വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ഔഷധസസ്യമാണ് ചെങ്ങഴിനീര്‍ കിഴങ്ങ്. ഇതു പ്രധാനമായും ച്യവനപ്രാശത്തിലാണ് ഉപയോഗിച്ചുവരുന്നത്. വ്രണങ്ങള്‍ ഉണങ്ങുവാനും വളരെ നല്ലതാണ് ഈ ഔഷധി.
107) ഇഞ്ചി ഇംഗ്ലീഷില്‍ ജിഞ്ചര്‍ (Ginger) എന്നും സംസ്കൃതത്തില്‍ അര്‍ദ്രകം എന്നും അറിയപ്പെടുന്ന ഇഞ്ചിസിറ്റാമിനേസി ( Scitaminaceae) സസ്യകുലത്തില്‍ പെട്ടതാണ്. സിഞ്ചിബര്‍ ഒഫിസിനേല്‍ (Zingiber officinale Rosc) എന്നാണ് ഇഞ്ചിയുടെ ശാസ്ത്രനാമം. 10-25 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ പുല്‍ച്ചെടിയുടേതുപോലെ കൂര്‍ത്ത ഇലകളായിരിക്കും. കേരളത്തില്‍ സമൃദ്ധമായി വളരുന്നതാണിത്. മണ്ണിനുമുകളിലുള്ള സസ്യഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും ഒരു ചിരസ്ഥായീ സസ്യമാണ് ഇഞ്ചി.
ജിന്‍ജെറോള്‍ എന്ന സുഗന്ധതൈലവും പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയുമാണ് ഇഞ്ചിയിലെ മുഖ്യഘടകങ്ങള്‍. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തീക്ഷ്ണഗുണവുമാണ് ഇതിനുള്ളത്. ഭൂകാണ്ഡമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണ് ഇഞ്ചിയും ചുക്കും. ചുക്കും ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് പൊടിച്ചു കഴിച്ചാല്‍ ചുമ ശമിക്കുകയും കഫം ഇളകിപ്പോകുകയും ചെയ്യും. ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പതിവായി സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം മാറും. ഇഞ്ചിനീര് അരിച്ചെടുത്ത് ചെറുചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ കഠിനമായ ചെവിവേദന മാറും. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.
ഇഞ്ചി ചെറുതായി അരിഞ്ഞ് തൈരിലിട്ട് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഉണ്ടാക്കുന്ന ഇഞ്ചിത്തൈര് ആയിരം കറികള്‍ക്ക് തുല്യമാണ്. ഇതിനാല്‍ ആയിരം കറി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്. രക്തവാതം, എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും. അര ഔണ്‍സ് ഇഞ്ചിനീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം സംഭവിക്കും. നെഞ്ചുവേദനയും കുറയുന്നു. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരൗണ്‍സ് ശുദ്ധമായ ആവണക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിച്ചാല്‍ അരക്കെട്ട് വേദന മാറും. തലവേദനയ്ക്ക് ഇഞ്ചിക്കഷ്ണം വെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ ശമനം കിട്ടും. നമ്മുടെ നാട്ടില്‍ ഫലസമൃദ്ധിയോടുകൂടി വളരുന്ന ഒരു ദിവ്യൌഷധമാണ് ഇഞ്ചി. ഇഞ്ചിയുടെഔഷധഗുണങ്ങള്‍ ധാരാളമാണ്. ഇത് അനേകം രോഗങ്ങള്‍ക്ക് പരിഹാരം നല്കുന്നു. ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി
ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മാറിക്കിട്ടും. ഇഞ്ചിനീരില്‍ അത്രതന്നെ ചെറുനാരങ്ങയും കൂട്ടി ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ ദഹനക്കുറവുംവായുസ്തംഭനവും പുളിച്ച് തികട്ടലും സുഖമാകും. തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന,ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്ഇഞ്ചി. അര ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹത്തിന് ശമനംകിട്ടും. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ഔണ്‍സ് ശുദ്ധമായ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത്വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും.
ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കുക. ഇത് നെയ്യില്‍ വറുത്തെടുത്ത് വാളന്‍ പുളിയുടെ നീരില്‍മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കുക. ഇത് ഔഷധമായിഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍ ചുക്ക് പൊടി ഇരട്ടി തേനില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ ഒരാഴ്ച സേവിച്ചാല്‍മുതുക് വേദന ശമിക്കും. ഒരു നാഴി സമം പശുവിന്‍ നെയ്യും നാഴി പശുവിന്‍ പാലും ആറ് കഴഞ്ച് ഇഞ്ചി അരച്ചത്കല്കമായി ചേര്‍ത്ത് നെയ്യ് കാച്ചി കാല്കുടം വീതം കഴിക്കുകയാണെങ്കില്‍ ഗുമന്‍, ഉദര രോഗം, അഗ്നി മാന്ദ്യംമുതലായവ ശമിക്കും.
ഇഞ്ചിയും കുറുന്തോട്ടിയുംചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്.പനി,ചുമ, കഫകെട്ട്എന്നവക്ക് ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവ സമമെടുത്ത് അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി.വീതം കുടിക്കുക. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഉപയോഗിക്കാം.
ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ഇല്ലാതാവും. ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ദിവസം മൂന്നുനേരം പുരട്ടുകയാണെങ്കില്‍ ആണിരോഗം ശമിക്കും. ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് അര ഒണ്‍സ് കഴിക്കുകയാണെങ്കില്‍ വയറുവേദന മാറും. ഒരു കഷ്ണം ഇഞ്ചി, ഏലക്ക, വെളുത്തുള്ളി ഇവ ചേര്‍ത്തു മൂന്നുനേരം കഴിച്ചാല്‍ വയറുവേദന മാറും. ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിന് നല്ലതാണ്. ഇഞ്ചിനീരും തേനും വെണ്ണയും ചേര്‍ന്ന മിശ്രിതം മുറിവുകളിലും വൃണങ്ങളിലും തേക്കുകയാണെങ്കില്‍ ഉണങ്ങിക്കിട്ടും. ഇഞ്ചിനീരും തേനും ചേര്‍ന്ന മിശ്രിതം കഴിച്ചാല്‍ ദഹനം ശരിയാകുകയും വിശപ്പ് വര്‍ദ്ധിക്കുകയും ചെയ്യും.
അതിസാരം :കറുവപ്പട്ട, ചുക്ക്,ഗ്രാമ്പു, ജാതിക്ക എന്നിവ സമമെടുത്ത് പൊടിച്ച പൊടി 1.ഗ്രാം വീതംദിവസം മൂന്ന് നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക. ചുമക്ക് – ചുക്ക്, ജീരകം ഇവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി നീരെടുത്ത് ചെറുതായി ചൂടാക്കി വേദനയുള്ള ചെവിയിലൊഴിച്ചാല്‍ ചെവിവേദന സുഖമാവും.
108) വയമ്പ് വയമ്പ് എന്ന ഔഷധത്തിന്റെ ഉല്‍പ്പത്തി പരമ്പരാഗതമാണ്. അതിലുപരി ആയുര്‍വേദിക്കും ആണ്. സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന പനി, വയറുവേദന, അരുചി,അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്. ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. ചെറിയകുട്ടികള്‍ക്ക് വര എന്ന രോഗത്തില്‍ നിന്നും മോചനത്തിനായി വയമ്പ്, കായം, മാശിക്ക,കല്ലേല്‍ഭരതി, എന്നിവ മുലപ്പാലില്‍ ചേര്‍ത്ത് കൊടുത്താല്‍ വര എന്ന രോഗം തടയാന്‍ സാധിക്കും.പ്രസവ ശേഷം കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു. എല്ലാവിധലേഹ്യങ്ങളിലും വയമ്പ് അടങ്ങിയിരിക്കുന്നു. ലേഹ്യം ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍എല്ലാത്തിലും വയമ്പിന് ഒരു പങ്കുണ്ട്. എല്ലാവിധ കഷായങ്ങളിലും വരാറുണ്ട്. പഴയ കാലത്ത് മിക്കവാറും വീടുകളില്‍ നട്ടു വളര്‍ത്തിയ ഒരു ചെടിയാണ് വയമ്പ്. കിണറിന്റെ അടുത്ത്ഇത് സുന്നത്തായിട്ടാണ് പണ്ട് കാണാറുള്ളത്. കാരണം പച്ച വയമ്പ് അരയ്ക്കുന്നതിനാണ് കിണറിന്റെ അരികില്‍ നടുന്നത്. സാധാരണ വയമ്പിനേക്കാള്‍ ശക്തി പച്ച വയമ്പിന് ഉണ്ടായിരിക്കും. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമ ശമിക്കും. ബ്രഹ്മിയും വയമ്പും കൂടി സമം ചേര്‍ത്ത് പൊടിച്ച പൊടി 1ഗ്രാം വീതം 6.മി.ഗ്രാം. തേനില്‍ ചേര്‍ത്ത് ദിവസേന പ്രഭാതത്തില്‍ കൊടുത്താല്‍ അപസ്മാരം ശമിക്കും. പൂവാം കുറുന്തല്‍,ചെറുള, അരത്ത എന്നിവയുടെ കൂടെ വയമ്പ് ചേര്‍ത്ത് പുകയേല്‍ക്കുന്നത് ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലില്‍ അരച്ച് നാക്കില്‍ തേച്ച് കൊടുക്കുകയാണെങ്കില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വയറുവേദനശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേര്‍ത്ത് തല കഴുകിയാല്‍ പേന്‍,ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ 2ഗ്രാം. വയമ്പുപൊടി 200.മി.ലി. പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത്ഉന്മാദത്തിനും ഫലപ്രദമാണ്.

109) കരിനൊച്ചി വൈറ്റെക്സ് നെഗുണ്ടോ (Vitex Negundo Linn.) എന്നാണ് കരിനൊച്ചിയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ വില്ലോ ലീവ്ഡ് ജസ്റ്റിസിയ (Willow-leaved justicia) എന്നാണ് ഇതറിയപ്പെടുന്നത്. നൊച്ചികള്‍ പലതരമുണ്ട്. അതില്‍ നീലപ്പൂവുകള്‍ ഉണ്ടാകുന്നവയാണ് കരിനൊച്ചി. ഇലകളുടെ അടിഭാഗം നീലകലര്‍ന്ന പച്ചനിറമായിരിക്കും. കരിനെച്ചി പരമ്പരാകൃതമായി മലയോര പ്രദേശത്ത് കാണപ്പെടുന്ന ഔഷധ മരമാണ്. ഇതൊരു പരമ്പരാഗത ഒറ്റമൂലിയാണ്. 4-5 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന മരമാണിത്. ഇലയും തൊലിയും ഔഷധമായി ഉപയോഗിച്ചുവരുന്നു. ബാഷ്പശീലത്വമുള്ള സുഗന്ധതൈലം ഇലയില്‍ അടങ്ങിയിട്ടുണ്ട്. ക്ഷയം ആദിയായ ശ്വാസകോശരോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. അപൂര്‍വ്വഗുണവിശേഷമുള്ള കരിനൊച്ചി മരങ്ങളുണ്ടെന്നും അവയ്ക്ക് അസാധാരണമായ ഔഷധ-ഭാഗ്യദായക ഗുണങ്ങളുണ്ടെന്നും വിശ്വാസമുണ്ട്. ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീര് ഏതാനും തുള്ളി മൂക്കിലൊഴിച്ചാല്‍ അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയും.

ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര് എടുത്ത് കൊമ്പന്‍ജാതി ഗുളികയില്‍ ചേര്‍ത്ത് കൊടുത്താല്‍ പനി, അപസ്മാരം എന്നിവഭേദപ്പെടും. കൊമ്പന്‍ജാതി എന്നാല്‍ ആയുര്‍വേദ മരുന്നുകളുടെ ഒരുമിശ്രിതമാണ്. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു. കരിനെച്ചിയില കഷായം വെച്ച് ചൂടോടെ കവിള്‍ കൊള്ളുക. ഇത് വായ് പുണ്ണിന് നല്ലതാണ്. കരിനെച്ചിയില പിഴിഞ്ഞെടുത്ത നീര് 5-10 തുള്ളി രണ്ടു മൂക്കിലും ഒഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ വീണ്ടെടുക്കാന്‍ നല്ലതാണ്അപസ്മാര രോഗികള്‍ക്ക്. തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ ഗ്രന്ഥികള്‍ വീര്‍ത്താല്‍കരിനെച്ചിലയുടെ നീര് 10.മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി കുടിക്കുക. നടു വേദന,മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങള്‍ക്ക് കരിനെച്ചിയില അരച്ചിടുക. കരിനെച്ചി വേരും ഇലയുമിട്ട് വെന്ത കഷായത്തില്‍ ആവണക്കെണ്ണ ഒഴിച്ച് കഴിച്ചാല്‍ നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും. തുളസിയില, കരിനെച്ചിയില, കുരുമുളക് എന്നിവ മൂന്നുംസമമെടുത്ത് കഷായം വച്ചു കുടിക്കുന്നത് പനി, മലമ്പനി എന്നിവ ശമിക്കും. തുളസിയില,കരിനെച്ചിയില, കുരുമുളക് എന്നിവ സമമെടുത്ത് കഷായം വെച്ച് കഴിക്കുന്നത് ഇന്‍ഫ്ലുവന്‍സപിടിപെടാതിരിക്കാന്‍ സഹായിക്കും. കരിനെച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് വയറിളക്കിയാല്‍നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു.
110) ഉഴിഞ്ഞ വള്ളിഉഴിഞ്ഞ എന്ന പേരിലറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം കാര്‍ഡിയോസ്പെര്‍മംഹലികാകാബം (Cardiosperumum halicacabum Linn) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ബലൂണ്‍വൈന്‍ (Baloon vine) എന്നുപറയുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധയോഗ്യമാണ്. ആയുര്‍വേദ പ്രകാരം ഉഷ്ണവീര്യവും വാതഹരവും സ്നിഗ്ദ്ധഗുണവുമുള്ളതാണ് ഉഴിഞ്ഞ. ഇതിനെ താളിയായി ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും നല്ലതാണ്. ഉഴിഞ്ഞയുടെ ഇല ഇടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി മുടിയില്‍ തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞരടി ആ വെള്ളംകൊണ്ട് കഴുകിയാല്‍ തലമുടി വളരെയധികംശുദ്ധമാകും. ഇല സേവിക്കുന്നതുകൊണ്ട് മലശോധന ഉണ്ടാക്കുകയും പനി ശമിപ്പിക്കുകയും ചെയ്യും. ഇല അരച്ച് ലേപനം ചെയ്യുന്നത് ശരീരത്തിലെ നീര്‍വീഴ്ചയും വൃഷണവീക്കവും ഇല്ലാതാക്കും. വേരരച്ച് നാഭിയില്‍ തേച്ചാല്‍ മൂത്രതടസ്സം മാറും. ഇതിന്റെ വിത്തില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. ഉഴിഞ്ഞ സമൂലമെടുത്ത്കഷായം വെച്ച് 30.മി.ലി. വീതം രണ്ടു നേരം രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വയറു വേദന, മലബന്ധംഎന്നിവ മാറിക്കിട്ടും. ആര്‍ത്തവ തടസ്സം ഉണ്ടായാല്‍ ഇല വറുത്തരച്ച് കുഴമ്പ് പരുവത്തിലാക്കിഅടിവയറ്റില്‍ പുരട്ടുക. ഉഴിഞ്ഞ ഇല ആവണക്കെണ്ണയില്‍ വേവിച്ച് അരച്ച് പുരട്ടിയാല്‍ വാതം, നീര്,സന്ധിവേദന എന്നിവ മാറിക്കിട്ടും
111) ചെമ്പരത്തി ഉഷ്ണരോഗം, രക്തസ്രാവം, അസ്ഥിസ്രാവം, ശുക്ലവര്‍ദ്ധന, ശരീര സൌന്ദര്യം, താരന്‍ഇല്ലാതാക്കുക, തലമുടി വളര്‍ച്ച, തീപ്പൊള്ളല്‍ എന്നിവക്ക് ചെമ്പരത്തിപ്പൂവ് ഫലവത്താണ്. 500 ഗ്രാം ചെമ്പരത്തിപ്പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തില്‍ സൂക്ഷിക്കുക. മൂന്നുദിവസം കഴിഞ്ഞ് അരച്ച് വൃത്തിയാക്കി ടീസ്പൂണ്‍ കണക്കിന് ദിവസം രണ്ടുനേരം കഴിക്കുന്നത് സ്ത്രീകള്‍ക്കുണ്ടാവുന്ന ഉഷ്ണരോഗത്തിനും രക്തസ്രാവത്തിനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് തേനില്‍ ചാലിച്ച് നിത്യവും കഴിക്കുന്നത് ശരീരസൌന്ദര്യം വര്‍ദ്ധിപ്പിക്കും. തലമുടിക്ക് കറുപ്പ് നല്കാനും, മുടിയുടെ വളര്‍ച്ചക്കും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവും ഇലയും താളിയാക്കി തലയില്‍ തേച്ചാല്‍ തലമുടിവളരുകയും താരന്‍ ഇല്ലാതാവുകയും മുടിക്ക് നല്ല കറുപ്പ് നിറവും ഉണ്ടാവും. ചെമ്പരത്തിപ്പൂവും ഇലയും എണ്ണ കാച്ചിത്തേച്ചാല്‍ തലമുടി തഴച്ചു വളരും. ചെമ്പരത്തിയുടെപകുതിവിരിഞ്ഞ മൊട്ട് ചതച്ച് തീപ്പൊള്ളലേറ്റ ഭാഗത്ത് വെച്ചാല്‍ പൊള്ളല്‍ പെട്ടെന്ന് ഉണങ്ങും.
112) ആവണക്ക് റിസിനസ് കമ്മ്യൂണിസ് (Ricinus Communis Linn) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ആവണക്കിനെ ഇംഗ്ലീഷില്‍ കാസ്റ്റര്‍ ഓയില്‍ പ്ലാന്റ് (Castor Oil Plant) എന്നാണ് പറയുന്നത്. എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 2-4 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്. ഇലകള്‍ വിസ്തൃതവും ഹസ്താകാരത്തില്‍ പാളിതവുമാണ്. ഇലഞരമ്പുകള്‍ എഴുന്നു നില്‍ക്കും. മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനുംഉപയോഗിക്കുന്നത്. വിത്തില്‍ നിന്ന് 35-40% എണ്ണ ലഭിക്കും. റിസിനോളിക് – ലിനോലിക്ക്ആസിഡുകള്‍ ഈ എണ്ണയില്‍ ധാരാളമുണ്ട്. ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.
വളരെ പണ്ടുമുതലേ നമ്മുടെ നാട്ടില്‍ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്നസസ്യമാണ് ആവണക്ക്. വാതരോഗങ്ങള്‍ക്കുള്ള ഉത്തമഔഷധം എന്ന നിലയില്‍ സംസ്കൃതത്തില്‍ വാതാരിഎന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാല്‍ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോപ്പ്,പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്. പിത്തശൂലയ്ക്ക് പരിഹാരമായി ഇളനീര്‍ ചേര്‍ത്ത് ആവണക്ക സേവിച്ചാല്‍ മതി. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. ആവണക്കിന്‍ വേര് കഷായത്തില്‍ വെണ്ണ ചേര്‍ത്ത് സേവിച്ചാല്‍ ശോധന ലഭിക്കും. ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ചൂടു പാലൊഴിച്ച് കുടിച്ചാല്‍ വയറു വേദന ശമിക്കും. തളിരിലനെയ്യില്‍ വറുത്ത് തിന്നാല്‍ നിശാന്ധത മാറിക്കിട്ടും. അര ഔണ്‍സ് മുതല്‍ 1 ഔണ്‍സ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാല്‍ മലബന്ധം, വയറുവേദന, സന്ധിവാതം, നീര് ഇവ ശമിക്കുന്നതാണ്. ആവണക്കെണ്ണ ചേര്‍ത്തുണ്ടാക്കിയ സുകുമാരഘ്യതം ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. കരിനൊച്ചിലയുടെ നീരില്‍ആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍മാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കിസന്ധികളില്‍ വെച്ചു കെട്ടിയാല്‍ മതി. ഭക്ഷ്യവിഷബാധയേറ്റാല്‍ ആവണക്കെണ്ണ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ച് വയറിളക്കിയാല്‍ മതി. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന പരുക്കള്‍ പഴുത്ത് പൊട്ടുവാന്‍ ആവണക്കിന്റെ വിത്ത് പരുവില്‍ അരച്ചിട്ടാല്‍ മതി. ആവണക്കിന്‍ വേരരച്ച് കവിളത്ത് പുരട്ടിയാല്‍ പല്ലുവേദനക്കും നീരിനും നല്ലതാണ്.

113) തഴുതാമ (തവിഴാമ) ഇംഗ്ലീഷില്‍ ഹോഴ്സ് പര്‍സ് ലേന്‍ ((Horse-Purslane) എന്നപേരിലറിയപ്പെടുന്ന തഴുതാമയുടെ ശാസ്ത്രനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ (Boerhavia Diffusa Linn.) എന്നാണ്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുനന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല. പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും.
ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരുഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലംഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീലപൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കംവലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടിവിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും. തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത്അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളംതിളപ്പിച്ച് കുടിച്ചാല്‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും. മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.

114) കര്‍പ്പൂര തുളസി ഇതിന്റെ ഇലകളില്‍ പച്ചകര്‍പ്പൂരത്തിന്റെ അംശം അടങ്ങയിട്ടുള്ളതുകൊണ്ട് തലവേദന, കഫക്കെട്ട്,കാസം മുതലായ അസുഖങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.
115) കരിംകുറിഞ്ഞി വാതസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നിലും കുഷ്ഠരോഗ ചികിത്സയിലും ഔഷധമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കരിങ്കുറിഞ്ഞി.
116) ശിവമൂലി (അയ്യപ്പന) മൃതസഞ്ജീവനി എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്,ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്. വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായില്‍വെക്കുക. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാല്‍ വേഗത്തില്‍ സുഖപ്പെടും.
117) ചക്കരക്കൊല്ലി. ഇതിന്റെ ഇലയില്‍ അടങ്ങിയിട്ടുള്ള ഒരിനം അമ്ലത്തിന് മധുരം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതിനാല്‍ പ്രമേഹത്തിന് ഒറ്റമൂലിയായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലംമാറിയതോടുകൂടി പലതരം വിഷങ്ങളും (കീടനാശിനിയുടെ) ഫലമായി നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നു. അതിനാല്‍ ഇലയും ആര്യവേപ്പിലയും കൂവളത്തിലയും സമം അരച്ചോ പൊടിച്ചുവെച്ചോ പ്രമേഹത്തിന് കഴിച്ചാല്‍ മതി. ഇതിന്റെ ഇലയാണ് ഔഷധത്തിനായി ഉപയോഗിച്ച് വരുന്നത്. ആദ്യ വര്‍ഷം മുതല്‍തന്നെ ഇല ശേഖരിച്ച് തുടങ്ങും. ചെടിക്ക് 10 മുതല്‍ 12 വര്‍ഷം വരെ ആയുസുണ്ട്.കൃഷിരീതി:ചക്കരക്കൊല്ലിയുടെ വിത്ത് മുളപ്പിച്ചും വള്ളി മുറിച്ച് നട്ടും പോളി ബാഗുകളില്‍ തൈകള്‍ ഉണ്ടാക്കാം. പ്രസ്തുത രീതിയില്‍ തയ്യാര്‍ ചെയ്ത ഒന്നരയടി സമചതുരത്തിലും ആഴത്തിലുള്ള കുഴികളെടുത്ത് അതില്‍ 10klവീതം ഉണങ്ങിയ ചാണകപ്പൊടിയോ , കമ്പോസ്റ്റോ നിക്ഷേപിച്ചതിനു ശേഷം മേല്‍ മണ്ണ് മൂടി അതില്‍ ചക്കരക്കൊല്ലിയുടെ മൂന്നോ, നാലോ പ്രായമായ പോളി ബാഗ് തൈകള്‍ നടാം. തൈകള്‍ നട്ടഉടന്‍ തന്നെ കാലുകള്‍ നാട്ടി കമ്പ് കൊണ്ട് ബന്ധിപ്പിക്കുക. ആ കമ്പുകളില്‍ കൂടി ചെടി പടര്‍ത്താം. ഒരുവര്‍ഷം പ്രായമായാല്‍ ചെടി നന്നായി പടര്‍ന്ന് കയറിയിരിക്കും. ക്രമമായ ജലസേചനവും ജൈവവള പ്രയോഗവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ആഴ്ചയിലൊരിക്കല്‍ വിളവെടുപ്പ് നടത്താം. ഇല പച്ചയോ ഉണങ്ങിയതോ വിപണിയില്‍ വില്പന നടത്താം. മൂന്നിലവീതമുള്ള കഷ്ണം മുറിച്ചും നടാം.
118) മുരിങ്ങ കേരളത്തില്‍ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയില്‍ ഓണക്കാലത്താണ് ഇലകള്‍ ധാരാളമായുണ്ടാവുക. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്. പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ്സമൃദ്ധമാണ്. വിറ്റാമിന്‍-സി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായുംആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു. ഇലക്കറികളില്‍ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.
മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും. നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാന്‍ 15 മില്ലിമുരിങ്ങയില നീരും 5 മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിക്കുക. മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലില്‍ കെട്ടിയാല്‍ കണ്ണില്‍ പഴുപ്പ് മാറും. ഇടതുകണ്ണിലാണെങ്കില്‍ വലതുകാലിലും വലതു കണ്ണിലാണെങ്കില്‍ ഇടതു കാലിലുമാണ് കെട്ടേണ്ടത്. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊണ്ടാല്‍ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരന്‍ വെച്ച് ഏഴുദിവസം കഴിച്ചാല്‍ കുടല്‍പുണ്ണ് സുഖമാകും.
119) പൊതിന ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ചെറുസസ്യമാണ് പൊതീന. പടര്‍ന്ന് നിലംപറ്റികിടക്കുന്ന പൊതീനയെ കാശ്മീര്‍ പൊതിന എന്ന് പറയുന്നു. രണ്ടിനും ഗുണങ്ങള്‍ ഒരു പോലെയാണ്. മണവും, രുചിയും, ദഹനശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇറച്ചിക്കറി, ബിരിയാണി ഇവ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്യാസ്, വയറടപ്പ് ഇവ ഇല്ലാതാക്കാന്‍ ഈ ചെടിയുടെ ഇല ചേര്‍ത്താല്‍ മതി.
വേദന കുറയ്ക്കാന്‍ പ്രത്യേക കഴിവുണ്ട്. അതിനാല്‍ വയറുവേദനയുള്ളപ്പോള്‍ പൊതിന അരച്ച് കഴിച്ചാല്‍ വേദന മാറും. കാത്സ്യം, ഊര്‍ജ്ജം, ഇരുമ്പ് എന്നിവ നല്ലതുപോലെ ഉള്ളതിനാല്‍ കായികാദ്ധ്വാനം ചെയ്യുന്നവര്‍ക്കും നല്ലതാണ്. വാതസംബന്ധമായ രോഗങ്ങള്‍ക്ക് (വേദന) പൊതിനയും ഉലുവയും കൂട്ടി അരച്ച് പുരട്ടുക. വൃണങ്ങള്‍ കരിയാനും, വേദന കുറയാനും പൊതിനയും മഞ്ഞളും കൂടി അരച്ച് പുരട്ടുക. മുഖക്കുരുവിനും ഈ പ്രയോഗം നല്ലതാണ്.
120) നീലഅമരി നീലം ഉത്പാദിപ്പിക്കുവാനായി വടക്കേ ഇന്ത്യയില്‍ വ്യാപകമായി കൃഷിചെയ്തിരുന്ന സസ്യമായ നീലഅമരിയുടെ ശാസ്ത്രനാമം ഇന്‍ഡിഗോഫെറ ടിങ്ടോറിയ (Indigofera tinctoria Linn) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഇന്‍ഡിഗോ പ്ലാന്റ് (Indigo Plant) എന്നു പറയുന്നു. ഇന്റിഗോട്ടിന്‍ ആണ് ഇതിലടങ്ങിയിരിക്കുന്ന മുഖ്യരാസഘടകം. വെള്ള, നീല എന്നീ രണ്ടുതരം ചെടികളുണ്ട്. നീലയ്ക്കാണ് ഔഷധപ്രാധാന്യം. ഇതിന്റെ ചെറിയ ഇലകളില്‍ പ്രകടമായിത്തന്നെ നീലനിറം ഉണ്ടായിരിക്കും. ഒരു വര്‍ഷത്തിലധികം ആയുസ്സില്ലാത്ത കുറ്റിച്ചെടിയാണ് അമരി.ആയുര്‍വേദ വിധിപ്രകാരം വിഷഹരവും ജ്വരാദികളെ അകറ്റുന്നതുമാണ് നീലഅമരി. ഇല മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉത്തമമാണ്. നീലഭൃംഗാദി എണ്ണയിലെ മുഖ്യ ഔഷധമാണ് നീലഅമരി. പേപ്പട്ടി വിഷത്തിനെതിരായും ഇതുപയോഗിക്കുന്നു. വേര് വിഷചികിത്സയില്‍ പ്രധാനമാണ്. അമരിവേര് അരച്ച് പാലില്‍ സേവിച്ചാല്‍ കൂണ്‍വിഷം മൂലമുള്ള അസുഖങ്ങള്‍ മാറും. സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് നാഭിക്കു താഴെ ലേപനം ചെയ്താല്‍ മൂത്രതടസ്സം മാറും. ദഹനക്കുറവ് ഇല്ലാതാക്കാന്‍ അമരിവേര് കഷായം വെച്ച് സേവിക്കാം. മുഖത്തെ കറുത്തപാട് ഇല്ലാതാക്കാന്‍ സമൂലം അരച്ച് രക്തചന്ദനം ചേര്‍ത്ത് മുഖത്ത് പൂശിയാല്‍ മതി.
121) ചങ്ങലംപരണ്ട ചതുരത്തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് ചങ്ങലംപരണ്ട. ബോണ്‍സെറ്റര്‍ (Borne Setter) എന്ന്ഇംഗ്ലീഷിലറിയപ്പെടുന്ന ചങ്ങലംപരണ്ടയുടെ ശാസ്ത്രനാമം വൈറ്റിസ് ക്വാഡ്രാന്‍ഗുലാരിസ് (Vitis Quandrangularis Linn.) എന്നാണ്. അരയടിയോളം ഇടവിട്ട് ഒടിഞ്ഞ് വീണ്ടും യോജിച്ചതുപോലെ കാണപ്പെടുന്ന ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിര്‍ത്തിവരുന്നു. ഒടിവും ചതവുമുണ്ടായാല്‍തണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കല്‍ക്കമായും ചേര്‍ത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാന്‍ പുറമ്പട്ടയായി ഉപയോഗിക്കുവാന്‍ ഒന്നാന്തരവുമാണ്. തണ്ടുകളുടെ പര്‍വങ്ങളില്‍ അവിടവിടെയായി ഹൃദയാകൃതിയിലുള്ള ഇലകള്‍ കാണപ്പെടുന്നു. ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചിഅനുഭവപ്പെടുകയും ചെയ്യും. ഇളംതണ്ട് ചേര്‍ത്ത ചമ്മന്തി, അസ്ഥിസ്രാവം പോലെയുള്ള സ്ത്രീജന്യരോഗങ്ങള്‍ മാറാന്‍ വിശേഷമാണ്. ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം നാല് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ മതി.
122) മുഞ്ഞ മുഞ്ഞ മരം പമ്പരാഗത വൃക്ഷമാണ്. വന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമായ ഔഷധക്കൂട്ടിലൊന്നാണ് മഞ്ഞമരത്തിന്റെ നീര്. ചെറിയകുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ മുഞ്ഞ വൃക്ഷത്തിന്റെ ഇലയുടെ നീര് ചേര്‍ത്താല്‍ പനി നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടികള്‍ 3 മാസം മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഉപയോഗിക്കാം. പനി മുതലായവ നിയന്ത്രിക്കുന്നതിനാവശ്യമായി മുഞ്ഞ നീരില്‍വയമ്പ്, പീന്നാറി, പെരുങ്കായം, കുന്തിരിക്കം, കിരിയാത്ത, ആശാളി എന്നീ ആയുര്‍വേദ ഔഷധക്കൂട്ടുകളും ഉപയോഗിച്ച് ഗുളിക പരുവമാക്കിയ ശേഷം തുളസി നീരില്‍ കലര്‍ത്തി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെഉപയോഗിക്കുവാന്‍ പറ്റുന്നതാണ്. ഗുളികയുടെ അവസ്ഥ ആളുടെ വയസ്സിനനുസരിച്ച് മാറുന്നതാണ്. ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന കരച്ചില്‍, തലവേദന, നീര്‍ദോഷം എന്നിവക്ക് മുഞ്ഞയുടെ ഇലയരച്ച് നെറ്റിയില്‍ തേക്കുക. ചൂടുവെള്ളത്തില്‍ മുഞ്ഞയുടെ ഇലയിട്ട് കുട്ടികളെ കുളിപ്പിച്ചാല്‍ ജലദോഷം ഉണ്ടാവാതെ സഹായിക്കുന്നു.സമൂഹത്തില്‍ ഇന്ന് കാണുന്ന കുത്തക മരുന്നുകളുടെ വിപണിയുടെ അടുത്തേക്കൊന്നും വരില്ലെങ്കിലുംഅതിനേക്കാള്‍ എത്രയോ നല്ലതാണിത്. മാനസികമായോ ശാരീരികമായോ ഒരു ബുദ്ധിമുട്ടും ഇത്അനുഭവിപ്പിക്കുന്നില്ല
123) ഇഞ്ചിപ്പുല്ല് കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന വനോല്‍പന്നങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള പുല്‍തൈലം ഇഞ്ചിപ്പുല്ലില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. സിമ്പോപോഗണ്‍ ഫ്ലെക്സുവോസസ് (Cymbopogan flexuosus Wats.) എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമണ്‍ ഗ്രാസ്സ് (Lemon Grass) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റര്‍ ഉയരത്തില്‍ വളരുകയും ചെടിയുടെ ഇലകള്‍ക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാള്‍ വളര്‍ച്ചയുമുണ്ടാവുകയും ചെയ്യും. ഇളംചെടിയിലാണ് പുല്‍തൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളില്‍ നിന്നും 70-80% പുല്‍തൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വര്‍ഷത്തില്‍ പലതവണ ഇലകള്‍ കൊയ്തെടുക്കാം.
സിട്രാള്‍ ആണ് പുല്‍തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാല്‍ തൈലം ചികിത്സാരംഗത്തും വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാല്‍ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച തൈലം പുരട്ടിയാല്‍ ആശ്വാസം കിട്ടും. കല്‍ക്കണ്ടം, ചുക്ക്,കുരുമുളക് ഇവ പൊടിച്ച് 2-3 തുള്ളി പുല്‍തൈലം ചേര്‍ത്ത് കഴിച്ചാല്‍ പനിയും ചുമയും മാറും. ജലദോഷംമാറാന്‍ ഇതിന്റെ ഇലവെന്തവെള്ളം ആവി പിടിപ്പിച്ചാല്‍ മതി. പുല്‍തൈലം 2 തുള്ളി കുളിക്കുന്നവെള്ളത്തില്‍ ചേര്‍ത്താല്‍ വിയര്‍പ്പ് ഗന്ധം മാറും.
124) തുമ്പ സാധാരണ എല്ലാ പറമ്പുകളിലും കണ്ടുവരുന്ന കുറ്റിച്ചെടിയാണ് തുമ്പ. ഇതിന് വളരെ ഔഷധഗുണമുണ്ട്. ഇതിന്റെ ഇലകളില്‍ സവിശേഷമായ ഒരുതരം ഗ്ലൂക്കസൈഡ് ഉണ്ട്. പൂവില്‍ആല്‍ക്കലോയ്ഡും സുഗന്ധദ്രവ്യവും അടങ്ങിയിട്ടുണ്ട്. തണ്ട്, ഇല, പൂവ് എന്നിവയെല്ലാംഔഷധഗുണമുള്ളവയാണ്.
തുമ്പച്ചാറില്‍ കാല്‍നുര പൊടിച്ച് ചെറുതേന്‍ കൂട്ടി കവിള്‍ കൊണ്ടാല്‍ പുഴുപ്പല്ല് മാറിക്കിട്ടും. തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ അല്‍പം പാല്‍ക്കായം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ വിരശല്യം മാറും. കണ്ണു വേദനക്കും പനിക്കും നല്ലതാണ്. കണ്ണില്‍ മുറിവുണ്ടായാല്‍ തുമ്പനീര് മുറിവില്‍ തളിക്കാം. കഷായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കണ്ണ് വേദനക്ക് മരുന്നായി ഉപയോഗിക്കുന്നു. തുമ്പയുടെ നീര് കണ്ണില്‍ ഒഴിക്കുക.
തുമ്പപ്പൂ കിഴി കെട്ടിയിട്ട് പാല്‍ക്കഞ്ഞിയുണ്ടാക്കി കഴിക്കുക. തുള്ളിപ്പനി മാറും. രാപ്പനി, ടോണ്‍സിലൈറ്റിസ് എന്നിവക്കും മരുന്നായി ഉപയോഗിക്കാം. മലശോധനക്കും മലേറിയക്കും, തേള്‍ വിഷത്തിനുള്ള മരുന്നായും ഇതിന്റെ ഇല ഉപയോഗിക്കുന്നു. തേള്‍കടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേച്ചാല്‍ തേള്‍ വിഷം ശമിക്കും. പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാലഞ്ചു ദിവസം കുളിക്കുന്നത് നല്ലതാണ്. തുമ്പപ്പൂ വെള്ളത്തുണിയില്‍ കെട്ടി പാലിലിട്ടു തിളപ്പിച്ച് ആ പാല്‍ കുട്ടികള്‍ക്ക് കൊടുത്താല്‍ വിരശല്യം,വയറുവേദന ഇവ ഉണ്ടാകില്ല. വിരശല്യത്തിന് തുമ്പനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. കുട്ടികളിലെ വിരശല്യത്തിന് തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചുപിഴിഞ്ഞ് അരിച്ചെടുത്ത നീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. ഗര്‍ഭാശയ ശുദ്ധിക്കും, ഗ്യാസ് ട്രബിളിനും നല്ലതാണ് തുമ്പ.
125) കൂവളം കൂവളം അഥവാ ബംഗാള്‍, ക്യൂന്‍സ്,ഗോള്‍ഡന്‍ ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ (Bael tree) എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ് (Aegle marmelos (L.) Correa) എന്നാണ്. റൂട്ടേസിയേ (Rutaceae) കുടുംബാംഗമായ ഇതിന് ശാണ്ഡില്യം,ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്. 12-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.
ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍,സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍ ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബി-സിറ്റോസ്നിറോള്‍എന്നിവയും ഇലകളില്‍ ഐജലിന്‍, ഐജലിനില്‍, ബി-ഫെലാന്ഡ്രൈര്‍ എന്നിവയുംഅടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നുംഎമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാര്‍ത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായിപ്രവര്‍ത്തിക്കുന്നു. പഴുക്കാത്ത ഫലത്തില്‍ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോ-പെയിന്റിംഗില്‍ ഉപയോഗിച്ചുവരുന്നു. തളിരിലകളില്‍ പ്രത്യേക തരം എണ്ണ അന്തര്‍ധാനംചെയ്തിരിക്കുന്നു.
വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാന്‍ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാന്‍ ഉത്തമമാണിത്. എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം സേവിക്കേണ്ട ശക്തമായ മരുന്നാണിത്. കൂവളവേര്,മുത്തങ്ങക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു ചേര്‍ത്ത് സേവിക്കുന്നത് വിഷഹരമാണ്. പച്ചഫലമജ്ജഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം സേവിച്ചാല്‍ ഉദരകൃമികള്‍ ഇല്ലാതാകുകയും കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും. കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔണ്‍സ് പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് വൈകുന്നേരം കഴിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും
പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുര്‍ വേദ ഔഷധങ്ങളില്‍ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു. ഇലകള്‍ക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയില്‍ നിന്നുംവേര്‍തിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികള്‍ക്ക് വളരെ ഉത്തമമാണ്.
നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാന്‍ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേര്‍ത്ത് പ്രഭാതത്തില്‍ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാല്‍ അര്‍ശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലര്‍ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിന്‍ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാല്‍ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയില്‍ ചാലിച്ച് ഉള്ളന്‍ കാലില്‍ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയില്‍ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.
രക്തം ഉണ്ടാവാന്‍ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാന്‍ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീര്‍ക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ ,തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.
126) ഇലന്ത സിസിഫസ് ജുജൂബ എന്നാണ് ഇലന്തയുടെ സസ്യനാമം. ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന്റെ വിളിപ്പേരുകള്‍. ഇലന്തയുടെ സ്വദേശം ചൈനയാണ്. നാനൂറിലേറെ ഇലന്തയുണ്ട്. ബനാറസി, കരക, ഉമ്രാന്‍, ഗോല എന്നിവ അവയില്‍ പ്രധാനികളാണ്. ശരീരത്തിലെ കോശതലങ്ങളില്‍ പോലും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മോണോ ഫോസ്ഫേറ്റുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പഴമാണ് ഇലന്ത. പ്രധാന ജീവകങ്ങള്‍ വേണ്ടുവോളമുണ്ടിതില്‍. ആപ്പിളിനേക്കാള്‍ നൂറിരട്ടി ജീവകം സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര എന്നീ പ്രത്യേകതകളൊക്കെയുണ്ട് ഇലന്തയില്‍.
സമുദ്രനിരപ്പില്‍ നിന്നും 1650 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് ഇലന്ത. കുരു വീണു മുളച്ചും പതിവെച്ചും ഒട്ടിച്ചെടുത്ത തൈകള്‍ നട്ടും ഇലന്ത വളര്‍ത്താം. പരമാവധി 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യമാണ് ഇലന്ത. സൂര്യപ്രകാശം സമൃദ്ധമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരാന്‍ ഏറ്റവും അനുയോജ്യമാണ്. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്കിഷ്ടം. ചെടികള്‍ തമ്മില്‍ 11-12 മീറ്റര്‍ ഇടയകലം വേണം. ചെടി വളരുന്നതിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ 17:17:17 പോലുള്ള ഏതെങ്കിലും രാസവള മിശ്രിതം നേരിയ തോതില്‍ തടത്തില്‍ വിതറി മണ്ണില്‍ ഇളക്കിച്ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതമാകും. ആദ്യവര്‍ഷം തന്നെ കൊമ്പുകോതല്‍ നടത്താം. ആരോഗ്യമുള്ള ഒരു പ്രധാന ശിഖരം മാത്രം നിര്‍ത്തി ചെടിയുടെ പ്രധാന തടിയില്‍ 75 സെന്റീമീറ്ററിനു താഴെ വളരുന്ന കൊമ്പുകള്‍ നീക്കം ചെയ്യണം. നല്ല വെളിച്ചം കിട്ടിയാല്‍ നന്നായി കായ് പിടിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇലന്തപ്പഴം വിളവെടുപ്പു നടത്താം. മൂക്കാത്ത കായ്ക്കള്‍ക്ക് പച്ചനിറമായിരിക്കുകയും പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന പച്ചയായി മാറുകയും ചെയ്യും. നന്നായി പഴുത്താല്‍ നല്ല ചുവപ്പുനിറവും പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചക്ക് ഈന്തപ്പഴം പോലെയായതുകൊണ്ടാണ് ഇതിനെ ഇന്ത്യന്‍ ഈന്തപ്പഴം എന്ന പേര് വിദേശികള്‍ നല്കിയത്. മഞ്ഞകലര്‍ന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണു കഴിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ ഘട്ടത്തില്‍ അകക്കാമ്പിന് നല്ല മധുരവും മുരുമുരുപ്പുമുണ്ടാകും. ചുവന്ന കാതലുള്ള തടി ഉറപ്പുള്ളതിനാല്‍ ഫര്‍ണിച്ചറും കാര്‍ഷിക പണിയായുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം.
127) ഏത്തവാഴ മുസാ സാപിയന്റം (Musa sapientum) എന്നാണ് ഏത്തവാഴയുടെ ശാസ്ത്രനാമം. മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുകയും 10 മാസം കൊണ്ട് വിളവ് തരുകയും ചെയ്യുന്ന ചിരസ്ഥായിയായ ഔഷധിയാണ് ഏത്തവാഴ. വാഴയുടെ കാണ്ഡത്തില്‍ നിന്നാണ് പ്രജനനം നടക്കുന്നത്. കായും പിണ്ടിയുമാണ് ഭക്ഷണമായി ഉപയോഗിക്കുന്നതെങ്കിലും വാഴ സമൂലം ഔഷധമാണ്. ആയുര്‍വേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നതാണ്. ജീവകങ്ങളുടെയും മൂലകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം. നാരുകള്‍ കുറഞ്ഞ ആധുനിക ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ വാഴചുണ്ടും പിണ്ടിയും അധികമായി ഉപയോഗിച്ചാല്‍ മതി. പച്ച ഏത്തക്കായയുടെ കറ കഞ്ഞിയില്‍ ചേര്‍ത്ത് സേവിച്ചാല്‍ വയറിളക്കം മാറും. പച്ചക്കായ ഉണക്കിപ്പൊടിച്ച് നെയ്യില്‍ വറുത്തുനല്‍കിയാല്‍ കുട്ടികളുടെ അമിതക്ഷീണം മാറും. പഴത്തിന്റെ തൊലി കഷായമാക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും. വാഴക്കൂമ്പ് അരച്ചിടുന്നത് പൊള്ളലിന് നല്ല പ്രതിവിധിയാണ്

ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, തക്കാളി ഇവയേക്കാള്‍ ഫലമുള്ള ഈ പഴങ്ങള്‍ക്ക് വിലകല്പിക്കാതെകാക്ക തിന്നുപോവുകയാണ്. ഈ പഴം കണ്ണിന് വളരെ നല്ലതാകയാല്‍ കുട്ടികള്‍ക്ക് കൊടുക്കാം. കുട്ടികള്‍ക്ക് വിറ്റാമിന്‍ എ സുലഭമായി ലഭിക്കുന്ന ഏക പഴമാണ് പപ്പായ. ഏത്തക്കായില്‍ ഉള്ളതിന്റെപത്തിരട്ടി വിറ്റാമിന്‍ എ കപ്ലങ്ങാ പഴത്തില്‍ അടങ്ങിയിരിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്കു ഒരു സ്പൂണ്‍ പഴത്തോടൊപ്പം ഒരു സ്പൂണ്‍ പശുവിന്‍ പാലോ ഒരു ടീസ്പൂണ്‍ കടലപ്പാലോ (തേങ്ങാ പാലോ) ചേര്‍ത്ത് അഞ്ചുതുള്ളി തേന്‍ കൂട്ടി യോജിപ്പിച്ച് കൊടുത്താല്‍ ഏറ്റവും ഉചിതമായ സമീകൃതാഹാരമാണ്. പഴംലഭിക്കാത്തപ്പോള്‍ പച്ചക്കായ വേവിച്ച് അലിയിപ്പിച്ച് പാലില്‍ പഞ്ചസാരയോ തേനോ ചേര്‍ത്ത്കൊടുത്താലും മതി. പപ്പായയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. കൂടാതെ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍- എ, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിന്‍ എന്ന കറ ഔഷധങ്ങളില്‍ ഒരു പ്രധാന ചേരുവയാണ്. കൂടാതെ ച്യൂയിംഗം നിര്‍മ്മാണത്തിനും പപ്പയിന്‍ പ്രയോജനപ്പെടുത്തുന്നു.
68) ചെറുനാരകം സിട്രസ് ഓറാന്റിഫോളിയ (Citrus Aurantifolia Christm) എന്നാണ് ചെറുനാരകത്തിന്റെ ശാസ്ത്രനാമം. ഏതാണ്ട് രണ്ടുമീറ്റര്‍ നീളത്തില്‍ വളരുന്ന മുള്ളോടുകൂടിയ വൃക്ഷമാണ് ചെറൂനാരകം. വെളുത്ത ചെറുപൂവുകള്‍ക്ക് ഹൃദ്യമായ മണമുണ്ട്. നാരങ്ങയ്ക്ക് പച്ചനിറവും പാകമാവുമ്പോള്‍ മഞ്ഞനിറവുമാണ്. പഴുത്തകായ ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നു. പേരില്‍ ചെറുനാരങ്ങ എന്നറിയപ്പെടുന്ന ഈ ഫലം ഔഷധസമൃദ്ധിയുടെ കാര്യത്തില്‍ വളരെ വലിയൊരു ഫലമാണ്. ആയുര്‍വ്വേദത്തില്‍ സമാനതകളില്ലാത്ത ഒരു ഫലമാണ്. ഹിന്ദുക്കള്‍ വേദപൂജക്കായി ഉപയോഗിക്കുന്ന അപൂര്‍വ്വം ഫലങ്ങളിലൊന്നാണ് ചെറുനാരങ്ങ. വിറ്റാമിന്‍ സി യുടെ കലവറയുംഔഷധഗുണമുള്ള ഒരു ലഘുഫലവുമാണ് ചെറുനാരങ്ങ.
ചെറുനാരങ്ങാനീര് തേനോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുന്നത് ദഹനം വര്‍ദ്ധിപ്പിക്കുകയും ഉദരരോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യും. നാരങ്ങാവെള്ളം ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. തുളസിയില നീരും ചെറുനാരങ്ങാനീരും സമം ചേര്‍ത്ത് പുരട്ടിയാല്‍ വിഷജീവികള്‍ കടിച്ചുള്ള നീരും വേദനയും മാറും. ചെറുനാരങ്ങാനീര് തലയില്‍ തേച്ചുപിടിപ്പിക്കുന്നതും വെളിച്ചെണ്ണയ്ക്കൊപ്പം തലയില്‍ തേക്കുന്നതും താരന്‍ ശമിപ്പിക്കും.
നാരങ്ങാനീര് ശര്‍ക്കര ചേര്‍ത്ത് രണ്ടുനേരം കഴിക്കുന്നത് ചിക്കന്‍ പോക്സിന് നല്ലതാണ്. നാരങ്ങാനീരില്‍ തുളസിയില അരച്ച് മുറിവില്‍ മൂന്നുനേരം പുരട്ടിയാല്‍ തേള്‍ കുത്തിയ മുറിവും നീരും വേദനയും മാറും. ചുമക്ക് ഒരു കഷ്ണം ചെറുനാരങ്ങയുടെനീര് തേന്‍ ചേര്‍ത്ത് രണ്ടുമണിക്കൂര്‍ ഇടവിട്ടു കഴിച്ചാല്‍ മതി. അര സ്പൂണ്‍ തേനില്‍ അത്രയും നാരങ്ങാനീര് ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം കൊടുത്താല്‍ കുട്ടികളിലെ ചുമ മാറുന്നതാണ്. വയറിളക്കത്തിന് ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് ഒരു ഗ്ലാസ്സ് വെള്ളം തിളപ്പിച്ചാറിച്ച് കുടിക്കുക. കട്ടന്‍ചായയില്‍ നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രക്തശുദ്ധി, ജലദോഷം,തൊണ്ടവേദന, മലശോധന, രക്തപ്രസാദം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു. നമ്മുടെ സാധാരണ ഉപയോഗങ്ങള്‍ക്കുപുറമെ ഭക്ഷണഡിഷുകള്‍ അലങ്കരിക്കുവാനും ഫ്രൂട്ട്ജെല്ലി, ഫര്‍ണിച്ചര്‍ പോളിഷ് എന്നിവ ഉണ്ടാക്കുവാനും നാരങ്ങ ഉപയോഗിക്കുന്നു.
69) മുത്തങ്ങ അരയടിയോളം മാത്രം ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇത്തിരിപ്പോന്ന കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുക. സൈപ്പെറസ് റോട്ടുന്‍ഡസ് (Cyperus Rotundus Lin.) എന്നാണ് മുത്തങ്ങയുടെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ നട്ട്ഗ്രാസ്സ് (Nut grass) എന്നും പറയുന്നു. നനവും ഈര്‍പ്പവുമുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്ന സസ്യമാണിത്. ഒരു യൗവനദായക ഔഷധമാണ് മുത്തങ്ങ. വയറിളക്കം മാറുന്നതിനും മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും നാട്ടുചികിത്സയില്‍ മുത്തങ്ങ ഇന്നും ഉപയോഗിച്ചുവരുന്നു. ചെറുകിഴങ്ങില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ദാഹശമനത്തിന് ഉത്തമമാണ്. പ്രധാനമായുംചെറുമുത്തങ്ങ, കുഴിമുത്തങ്ങ എന്നിങ്ങനെ രണ്ടുതരം മുത്തങ്ങയാണ് നമ്മുടെ നാട്ടില്‍ കണ്ടുവരുന്നത്. ചെടിയുടെ നെറുകയില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന പൂന്തണ്ടും ചുവട്ടിലെ കിങ്ങിണിക്കിഴങ്ങുകളും നറുമണവും കൊണ്ട് മുത്തങ്ങയെ തിരിച്ചറിയാന്‍ കഴിയും.
കുട്ടികളിലുണ്ടാകുന്ന ദഹനക്ഷയം, വയറുവേദന, ഗ്രഹണി, അതിസാരം എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു. മുത്തങ്ങയുടെ ആരും മൊരിയും കളഞ്ഞ് വൃത്തിയാക്കി മോരില്‍ തിളപ്പിച്ചു കൊടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുകയും പതിവുണ്ട്. 15-20 ഗ്രാം മുത്തങ്ങ ഒരു ഗ്ലാസ്സ് പാലും സമം വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പതിവായി കുറുക്കിക്കൊടുത്താല്‍ കുട്ടികളുടെ ദഹനക്കേട്, രുചിക്കുറവ്, അതിസാരം എന്നിവ സുഖപ്പെടും. മുത്തങ്ങ സേവിക്കുന്നതും അരച്ച് സ്തനലേപനം ചെയ്യുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും. മുത്തങ്ങക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ചുകഴിച്ചാല്‍ വയറുകടിയും വയറിളക്കവും മാറും. മുത്തങ്ങ മോരില്‍ അരച്ചു കുഴമ്പാക്കി പുരട്ടിയാല്‍ കഴുത്തിലുണ്ടാകുന്ന കുരുക്കള്‍ ശമിക്കുന്നതാണ്.
70) വെളുത്തുള്ളി ലല്ലിയേസി കുടുംബത്തില്‍ പെട്ട വെളുത്തുള്ളിയുടെ ശാസ്ത്രനാമം അല്ലിയം സാറ്റിവം (Allium sativum)എന്നാണ്. ലശുനാ, കൃതഘ്ന, ഉഗ്രഗന്ധ എന്നീ പേരുകളാണ് സംസ്കൃതത്തില്‍ ഇതിന്. ആഹാരത്തിന് രുചി പകരുന്നതിനും ഔഷധ ആവശ്യങ്ങള്‍ക്കും പ്രാചീന കാലം മുതല്‍ക്കേ വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു.
ഹൃദ്രോഗം, ഗ്യാസ്ട്രബിള്‍, ഉദരകൃമി, പുളിച്ചുതികട്ടല്‍, ദഹനക്കുറവ് എന്നീ അസുഖങ്ങള്‍ക്ക് വെളുത്തുള്ളി വേവിച്ച് കഴിക്കുന്നത് ഉത്തമമാണ്. തൊണ്ടവേദനക്ക് വെളുത്തുള്ളി ചുട്ടുതിന്നുന്നത് പ്രതിവിധിയാണ്. വാതരോഗങ്ങള്‍ ശമിപ്പിക്കാനുള്ള തൈലങ്ങള്‍ തയ്യാറാക്കുന്നതില്‍ പ്രധാനമായി ഉപയോഗിക്കുന്നത് വെളുത്തുള്ളിയുടെ എസ്സന്‍സാണ്. ഗ്യാസ്ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുക. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന്കഴിക്കാവുന്നതാണ്. ചെവിവേദനക്ക് വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിക്കുക. വെളുത്തുള്ളി അരച്ച് എള്ളെണ്ണയില്‍ കുഴച്ചു രാവിലെ ആഹാരത്തിനു മുമ്പ് സേവിച്ചാല്‍ എല്ലാവിധ വാതരോഗങ്ങള്‍ക്കും ശമനംകിട്ടും. രക്തസമ്മര്‍ദ്ദം, കുടല്‍വ്രണം എന്നിവക്ക് വെളുത്തുള്ളി ചതച്ച് പാലില്‍ പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ മതി. ആമാശയ – കുടല്‍ രോഗം, മുടിവളര്‍ച്ച, പനി, ഛര്‍ദ്ദി, കൃമി, കൊളസ്റ്ററോള്‍, ഹൃദ്രോഗം, എന്നിവസുഖപ്പെടുത്തുന്നു.
71) കുറുന്തോട്ടി ഔഷധഗുണ സമ്പന്നമാണ് ഈ സസ്യം. കുറുന്തോട്ടി വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ്. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മര്‍മ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേര്‍ത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. വേര് കഷായം വെച്ച് കഴിക്കാം. കാലു പുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ധാര കോരുക.
72) ചതുരമുല്ല ഇതിന്റെ വേരുകൊണ്ട് എണ്ണ കാച്ചിഉപയോഗിച്ചാല്‍ വാതത്തിനും സന്ധിവേദനക്കും വളരെ കുറവുകിട്ടും. ഈ എണ്ണ പുരട്ടി ചൂടുപിടിപ്പിക്കുകയാണ് വേണ്ടത്. ഉളുക്ക്, ചതവ് ഇവക്ക് ഇതിന്റെ ഇലയും ചെറുകടലാടിസമൂലം, പച്ചമഞ്ഞള്‍ ഇല എന്നിവ സമം അരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ നീരും വേദനയും മാറും. തണ്ടുമുറിച്ചു നട്ടാണ് കൃഷിചെയ്യേണ്ടത്.
73) കുടങ്ങല്‍ (മുത്തിള്‍) സെന്റെല്ലാ ഏഷ്യാറ്റിക്ക (Centella Asiatica Urb.) എന്നാണ് കുടങ്ങലിന്റെ ശാസ്ത്രനാമം. ഇഗ്ലീഷില്‍ സെന്റെല്ലാ / ഇന്ത്യന്‍ പെനിവെര്‍ട്) (Centella – (Indian Penivert) എന്നും ബുദ്ധിപരമായ കഴിവുകളെ ത്വരിതപ്പെടുത്താനുള്ള കഴിവുള്ളതുകൊണ്ട് സരസ്വതി എന്ന് സംസ്കൃതത്തിലും ഇതിന് നാമമുണ്ട്. ഓര്‍മ്മശക്തി, ബുദ്ധിശക്തി ഇവ വര്‍ദ്ധിപ്പിക്കുന്ന ഇതിനെ ഒരു ഉത്തേജക ഔഷധമായി ഉപയോഗിക്കുന്നു. നഗരപ്രാന്തങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും നനവാര്‍ന്ന പ്രദേശങ്ങളിലാകെ ധാരാളമായി കണ്ടുവരുന്ന ഒരു പടര്‍ച്ചെടിയാണ് കുടങ്ങല്‍. ആയുര്‍വേദ ആചാര്യന്മാര്‍ പറഞ്ഞുവെച്ച ഇതിന്റെ ഗുണശക്തി മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണ്. നട്ടെല്ലുമായി ചേര്‍ന്നുള്ള മസ്തിഷ്കത്തിന്റെ രേഖാചിത്രം പോലെയാണ് ഇലയുടെ രൂപം എന്നത് കൗതുകമാണ്. മസ്തിഷ്ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യും.
കയ്പുരസവും ശീതവീര്യവുമായ കുടങ്ങല്‍ സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. നല്ല ഉറക്കം നല്കുകയും ഉന്മാദാവസ്ഥ കുറയ്ക്കുകയും ചെയ്യുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ക്കെതിരായും ഔഷധമാണ്. ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ ശമിക്കും. ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും. കൊച്ചുകുട്ടികള്‍ക്ക് ഇതിന്റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും. ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യും. കുടങ്ങല്‍ സമൂലം പിഴഞ്ഞെടുത്ത് സ്വരസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധി ശക്തിയും ധാരണാ ശക്തിയും വര്‍ദ്ധിക്കും.
74) തെച്ചി (ചെക്കി, കാട്ടുതെച്ചി) വീടുകളില്‍ അലങ്കാരത്തിനു വളര്‍ത്തുന്ന ചെടിയാണ് തെച്ചി. തെച്ചിയുടെ വേരും ഇലകളും പൂക്കളും രക്തശുദ്ധി ഉണ്ടാക്കാനും ചര്‍മ്മരോഗങ്ങള്‍ സുഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവക്ക് വെളിച്ചെണ്ണയില്‍ തെച്ചിപ്പൂവിട്ട് കാച്ചി പുരട്ടുന്നത് ഫലപ്രദമാണ്.
75) ചെറുവഴുതന പ്രസിദ്ധമായ ദശമൂലത്തിലെ ഒരംശമാണ് ചെറുവഴുതന. വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. ചുമ, ആസ്തമ, പനി, നെഞ്ചുവേദന, ശരീരവേദന, ഹൃദ്രോഗം, ഛര്‍ദ്ദി എന്നിവയ്ക്ക് മരുന്നായിഉപയോഗിക്കുന്നു. ഇതിന്റെ വേര് തലവേദനക്ക് എണ്ണ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു.
76) ചെറൂള മൂത്രാശയകല്ലിനെ ദ്രവിപ്പിച്ചു കളയാന്‍ കഴിവുള്ള ഔഷധസസ്യമാണ് ചെറൂള. ചെറൂളയും തഴുതാമയും സമം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തില്‍ കരിക്കിന്‍ വെള്ളത്തില്‍ കലക്കി 21 ദിവസം കഴിച്ചാല്‍ മൂത്രാശയക്കല്ല് സുഖപ്പെടും. തൈ നട്ടു വളര്‍ത്താവുന്ന ഒരു ചെറുസസ്യമാണിത്.
77) കഞ്ഞിക്കൂര്‍ക്ക / പനിക്കൂര്‍ക്ക (നവര) പേരു സൂചിപ്പിക്കുന്നതുപോലെ പനിക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു പടര്‍സസ്യമായ ഇതിനെ വീട്ടുപരിസരത്തും പൂച്ചട്ടികളിലും നട്ടുവളര്‍ത്താവുന്ന ഒരു അലങ്കാരസസ്യമായും പരിഗണിക്കാം. കോളിയസ് ആരോമാറ്റിസ് (Coleus Aromatis Benth) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇതിനെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ റോക്ക് ഫോയില്‍ (Indian Rock-foil) എന്ന് അറിയപ്പെടുന്നു. മാംസളമായ ഈ ദുര്‍ബല സസ്യത്തിന് ഇളം പച്ചനിറമായിരിക്കും. നല്ല ഗന്ധവും ധാരാളം രസം നിറഞ്ഞതുമായ ഇലയും തണ്ടുമാണ് ഔഷധയോഗ്യഭാഗങ്ങള്‍.നമ്മുടെ നാട്ടുചികിത്സയിലെ ശിശുരോഗസംഹാരിയാണ് പനിക്കൂര്‍ക്ക. ഇത് ഉപയോഗിക്കുന്നതുമൂലം കുട്ടികളുടെ രോഗപ്രതിരോധശേഷിയും ഉറക്കവും വര്‍ദ്ധിപ്പിക്കാവുന്നതാണ്. ചെറിയ കുട്ടികള്‍ക്ക് പനിവന്നാല്‍ കഞ്ഞിക്കൂര്‍ക്കയുടെ നീര് കൊടുത്താല്‍ മതി. കുട്ടികളിലെ നീര്‍ ദോഷത്തിനും ഇത് നല്ല പ്രതിവിധിയാണ്. പനിക്കൂര്‍ക്കയില വാട്ടിയ നീര് ഉച്ചിയില്‍ തേച്ചുകുളിച്ചാല്‍ പനിയും ജലദോഷവും മാറും. ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കുകയും ചെയ്യും. ചെറുചൂടുവെള്ളത്തില്‍ പനിക്കൂര്‍ക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്. പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞ് കുടിക്കുന്നത് കൃമിശല്യം കുറയ്ക്കുകയും ചെയ്യും. ജലദോഷം,കഫക്കെട്ട്, പുണ്ണ് എന്നിവക്ക് ഇതിന്റെ നീര് നല്ലതാണ്. വലിയവര്‍ക്ക് കഞ്ഞിക്കൂര്‍ക്കയുടെ പത്ത് ഇല,നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.
78) നന്ത്യാര്‍വട്ടം ഇതില്‍ ലാറ്റക്സ് എന്ന രാസഘടകം അടങ്ങിയിട്ടുണ്ട്. പൂവില്‍ നിന്നും വാസന തൈലം ഉണ്ടാക്കുന്നു. വേരില്‍ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ചെടിയായി വളര്‍ത്തുന്ന ഔഷധസസ്യമാണ് നന്ത്യാര്‍വട്ടം.
ഉപയോഗങ്ങള്‍ – ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് പൂവിന്റെ നീര് ഉപയോഗിക്കുന്നു. ചെടിയുടെമൊട്ട് നേര്‍ത്ത തുണിയില്‍ കിഴികെട്ടി മുലപ്പാലില്‍ മുക്കി പിഴിഞ്ഞ് കണ്ണില്‍ ഒഴിക്കുന്നത് ചെങ്കണ്ണ് ശമനത്തിന് നല്ലതാണ്. നന്ത്യാര്‍ വട്ടപ്പൂവ് ഏറെ നേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ടു കഴുകിയാല്‍ചെങ്കണ്ണ് മാറും. നന്ത്യാര്‍വട്ടത്തിന്റെ കറക്ക് മുറിവുകള്‍ക്കു ചുറ്റുമുള്ള നീരിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. വേര് വിരകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.
79) മുയല്‍ചെവിയന്‍ നിലം പറ്റി നില്‍ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഔഷധഗുണത്തെ പറ്റി വലിയ പ്രചാരമില്ലാത്തതിനാല്‍ ആരും നട്ടുവളര്‍ത്താറില്ല. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലംവെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. റ്റോണ്‍സലൈറ്റിന് മുയല്‍ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക
80) ഇലവംഗം / കറുവാപ്പട്ട സിലാനിക്കേസി (Zeylanaceae) സസ്യകുലത്തില്‍ പെട്ട ഇലവംഗത്തിന് ഇംഗ്ലീഷില്‍ സിനമണ്‍(Cinnamon) എന്നും സംസ്കൃതത്തില്‍ ലവംഗം, തമാലപത്രം എന്നും മലയാളത്തില്‍ കറുവ, ഇലവര്‍ങംഎന്നും പറയുന്നു. ഭാരതീയ വൈദ്യഗ്രന്ഥങ്ങളിലെല്ലാം ഇലവംഗത്തിന്റെ ഗുണത്തെക്കുറിച്ച്പരാമര്‍ശമുണ്ട്. ചരകസംഹിതയിലും അഷ്ടാംഗഹൃദയത്തിലും ഇലവര്‍ങത്തിന്റെ ഔഷധഗുണങ്ങള്‍വിവരിക്കുന്നുണ്ട്.
കറികള്‍ക്ക് നല്ല രുചിയും മണവും നല്കുന്നതുകാരണം കറിമസാലകളിലാണ് സര്‍വ്വസാധാരണമായികറുവാപ്പട്ട ഉപയോഗിക്കുന്നതെങ്കിലും പല ഔഷധഗുണവുമുള്ളതാണ്. പനി, വയറിളക്കംആര്‍ത്തവസംബന്ധമായ തകരാറുകള്‍ തുടങ്ങിയവക്ക് ചൈനീസ് ഭിഷഗ്വരന്മാര്‍ ഫലപ്രദമായഔഷധമായി കറുവപ്പട്ടയെ കരുതുന്നു. ഉന്മേഷവും ഉണര്‍വ്വും ഓര്‍മ്മശക്തിയും നല്കുവാന്‍ കറുവാപ്പട്ടയ്ക്ക്കഴിയും. ഗ്യാസ്ട്രബിളിന് കുറവുണ്ടാകും.
കറുവമരത്തിന്റെ ഇലകള്‍, പൊടിയായോ (പൌഡര്‍ രൂപത്തിലായോ) ഡിക്കോക്ഷനായോ ഉപയോഗിക്കാം. വായുകോപത്തെ ഇല്ലാതാക്കാനും മൂത്രതടസ്സം നീക്കാനും ഇതു സഹായിക്കുന്നു. മാനസികസംഘര്‍ഷം ഇല്ലാതാക്കാനും ഓര്‍മയുണര്‍ത്താനും കറുവപ്പട്ട സഹായിക്കുന്നു. ഒരു നുള്ളു കറുവപ്പട്ടപൊടിച്ചത് അല്പം തേനില്‍ ചാലിച്ചു പതിവായി കഴിച്ചാല്‍ വായുകോപം ശമിക്കുകയും മൂത്രതടസ്സമില്ലാതാകുകയും, മാനസിക സംഘര്‍ഷം അകലുകയും ചെയ്യും. കറുവ ദഹനക്കേട് മാറ്റുകയും പ്രമേഹരോഗിയുടെ രക്തത്തിലുള്ള പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യും. വയറ്റിനൂള്ളിലുണ്ടാകുന്നമുറിവുകള്‍, മൂത്രനാളിയിലും യോനിയിലുമുള്ള അണുബാധ എന്നിവ ഇല്ലാതാക്കും. ദന്തക്ഷയം ചെറുക്കും. മോണരോഗം ഇല്ലാതാക്കും. ഒരു കഷണം കറുവപ്പട്ട എടുത്തു ചവച്ചാല്‍ അതു വായില്‍ മധുരവും പല്ലിനു തിളക്കവുമേകും. ജലദോഷത്തിനു പറ്റിയ മരുന്നാണ് കറുവ. കറുവപ്പട്ട പൊടിച്ചു താഴെ പറയുംപ്രകാരം ഡിക്കോക്ഷന്‍ തയ്യാറാക്കുക. നന്നായി പൊടിച്ച ഒരു നുള്ളു കറുവപ്പട്ട എടുത്ത് ഒരു ഗ്ലാസ്സ്വെള്ളത്തിലിട്ട് ഒരു നുള്ള് കുരുമുളകു പൊടിയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ഇന്‍ഫ്ലുവന്‍സ, തൊണ്ടയടപ്പ്,എന്നിവയെല്ലാം ശമിക്കും. ദഹനക്കേടിനും വയറ്റിളക്കത്തിനും ഇതു തന്നെ ഉപയോഗിക്കാം. കറുവത്തൈലം തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന്റെ തീവ്രത കുറയും. ഛര്‍ദ്ദിക്കാനുള്ളതോന്നല്‍ ഇല്ലാതാകും. സ്വാഭാവിക ഗര്‍ഭനിരോധനൌഷധം കൂടിയാണ് കറുവപ്പട്ട. പ്രസവം കഴിഞ്ഞ്ഒരു മാസത്തേക്ക് എല്ലാ രാത്രിയിലും ഒരു കഷണം കറുവപ്പട്ട കഴിക്കുക. 15-20 മാസം വരെ ആര്‍ത്തവംവൈകുന്നു. അങ്ങനെ വീണ്ടും ഉടനടി ഗര്‍ഭം ധരിക്കാതിരിക്കാനും ധാരാളം മുലപ്പാല്‍ ഉണ്ടാകാനുംസഹായിക്കുന്നു. കറുവ പ്രധാന ചേരുവയായ ഡിക്കോക്ഷന്‍ പ്രസവവേദനയുടെ കാഠിന്യംകുറക്കും. ശീതക്കാറ്റേറ്റുണ്ടാകുന്ന തലവേദന ശമിക്കാന്‍ കറുവ പൊടിച്ചു വെള്ളത്തില്‍ ചാലിച്ചു നെറ്റിയില്‍ പുരട്ടുക. നെറ്റിയില്‍ കറുവത്തൈലം പുരട്ടുന്നതും ആശ്വാസം പകരും. പല്ലുവേദന ശമിക്കാന്‍കറുവത്തൈലത്തില്‍ മുക്കിയെടുത്ത ഒരു ചെറിയ കഷണം പഞ്ഞി പല്ലിന്റെ പോട്ടിനുള്ളില്‍ തിരുകുക. വേദന ശമിക്കും.വായ് നാറ്റം അകറ്റാനും കറുവക്ക് കഴിയും. ഒരു സൌന്ദര്യ സംവര്‍ധക വസ്തുകൂടിയാണ്കറുവ. മുഖക്കുരുവിന്റെ വേദന അകറ്റാനും അതുമൂലമുണ്ടാകുന്ന പാടുപോകാനും കറുവപ്പട്ട പൊടിച്ചുനാരങ്ങാനീരില്‍ ചാലിച്ചു പുരട്ടുക.
ഇല, ഞെട്ട്, പട്ടയുടെ കഷണങ്ങള്‍ തുടങ്ങിയവ വാറ്റി കറുവത്തൈലം ഉല്പാദിപ്പിക്കുന്നു. 2 ഗ്രാം കറുവാപ്പട്ട, 2 ഗ്രാം കരയാംപൂവ്, 10 ഗ്രാം തുളസിയില, 6 ഗ്രാം ചുക്ക്, 3 ഗ്രാം ഏലക്കായ ഇവ പൊടിച്ച് ഇടങ്ങഴി വെള്ളത്തിലിട്ട് തിളപ്പിച്ച് ( 15 മിനിട്ട് തിളപ്പിക്കണം) ചൂടാറിയതിന് ശേഷം 3 ഔണ്‍സ് തേനും ചേര്‍ത്ത് കുലുക്കി 4 ഔണ്‍സ് വീതം 4 മണിക്കൂര്‍ ഇടവിട്ട് കഴിച്ചാല്‍ വൈറല്‍ഫീവര്‍ എന്ന ജലദോഷപ്പനിമാറുകയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ചുമ, ക്ഷീണം, അരുചി എന്നിവയ്ക്ക് പരിപൂര്‍ണ്ണശാന്തി ലഭിക്കുകയും ചെയ്യും. ആഹാരം കഴിഞ്ഞ ഉടനെ 2 കഷ്ണം കറുവാപ്പട്ട ചവച്ച് നീരിറക്കിയാല്‍ വായ്നാറ്റവും പല്ല് തേയുന്നതും മാറി ഒരു നവോന്മേഷം ഉണ്ടാകും. ഇലവംഗപ്പട്ട പൊടിച്ചത് ഒരു ടീസ്പൂണ്‍ വീതം തേനില്‍ ചാലിച്ച് രാത്രിതോറും പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവയ്ക്ക് ഗുണം കിട്ടുന്നതാണ്. പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അള്‍ഷിമേഴ്സ് എന്ന രോഗത്തിന് ഈ പ്രയോഗം ഒരു പരിധിവരെ ഫലം ചെയ്തുകാണാറുണ്ട്.
ഇലവംഗത്തില്‍ നിന്നും വാറ്റിയെടുക്കുന്ന കറപ്പത്തൈലം ഭക്ഷ്യപദാര്‍ത്ഥങ്ങള്‍കേടുവരാതിരിക്കുന്നതിന് ഉപയോഗിക്കുന്നു. അഞ്ചോ എട്ടോ തുള്ളി കറപ്പത്തൈലം അല്പം തേനില്‍ ദിവസം മൂന്ന് തവണ കഴിച്ചാല്‍ ദഹനക്കേട്, വയറിളക്കം, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടും. പതിനഞ്ച് തുള്ളി കറപ്പത്തൈലം മൂന്ന് ഔണ്‍സ് ആവണക്കെണ്ണയില്‍ ചേര്‍ത്ത് മൂലക്കുരുവിനും മറ്റു പുണ്ണുകള്‍ക്കുംവീക്കത്തിനും പുറമെ പുരട്ടിയാല്‍ ആശ്വാസം കിട്ടും. കറപ്പത്തൈലവും യൂക്കാലിപ്റ്റസ് തൈലവും സമമെടുത്ത് തൂവാലയില്‍ തളിച്ച് മണപ്പിച്ചാല്‍ ജലദോഷവും മൂക്കടപ്പും മാറുന്നതാണ്.
സോസ്, അച്ചാര്‍ ബേക്കറി പലഹാരങ്ങള്‍, ശീതളപാനീയങ്ങള്‍, ഔഷധങ്ങള്‍, പെര്‍ഫ്യൂമുകള്‍,എന്നിവ നിര്‍മ്മിക്കാന്‍ കറുവത്തൈലം ഉപയോഗിക്കുന്നു. ടൂത്തപേസ്റ്റ്, സോപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍,കീടനാശിനികള്‍, എന്നിവയുടെ നിര്‍മാണത്തിനും ഈ തൈലം ഉപയോഗിക്കുന്നു. കറുവത്തൈലംഭക്ഷ്യവിഭവങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. കറുവയുടെ ഉണങ്ങിയ ഇലയും ഉള്ളിലെ പട്ടയും കേക്കിനും മധുരവിഭവങ്ങള്‍ക്കും ഗരംമസാലപ്പൊടിക്കും സ്വാദു പകരുന്നു. കറുവ ഇല പെര്‍ഫ്യൂംഉണ്ടാക്കാനും ഉപയോഗിക്കുന്നു. ഒട്ടേറെ ഗുണങ്ങള്‍ അവകാശപ്പെടാമെങ്കിലും അമിതമായിഉപയോഗിച്ചാല്‍ വൃക്കകളും മൂത്രസഞ്ചിയും തകരാറിലാകും. ഗര്‍ഭിണികള്‍ അളവിലേറെ കഴിച്ചാല്‍ ഗര്‍ഭംഅലസിപ്പോകും.
81) വള്ളിപ്പാല ആസ്മാ രോഗത്തിന് ഒരൊറ്റമൂലിയാണ് വള്ളിപ്പാലയുടെ ഇലകള്‍ എന്നുള്ളതുകൊണ്ട് ഈ സസ്യം ഇന്ന്ആഗോളവ്യാപകമായി ശ്രദ്ധിക്കപ്പെടുന്നു. ഇതിന്റെ ഇല 3 എണ്ണം വീതം തുടര്‍ച്ചയായി 7 ദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുക. പച്ച ഇലകഴിച്ചാല്‍ ചിലര്‍ക്ക് വായ്പ്പുണ്ണ്, ദഹനക്കുറവ്, ചൊറി, ഛര്‍ദ്ദി ഇവ ഉണ്ടാക്കുന്നു. അതിനാല്‍വള്ളിപ്പാലയുടെ ഇലയും സമം ജീരകവും ചേര്‍ത്തരച്ച് തണലില്‍ ഉണക്കി ഗുളികയാക്കി കഴിച്ചാല്‍ ആസ്മകുറയുന്നതാണ്.
82) കടുകുരോഹിണി. ഇത് വള്ളിയായി കാണപ്പെടുന്ന ഔഷധസസ്യമാണ്. ഇന്ത്യയില്‍ സമൃദ്ധിയായി കാണപ്പെടുന്നഈ ഔഷധസസ്യം കരള്‍ ഉത്തേജക ഔഷധിയാണ്. കരള്‍ രോഗങ്ങള്‍ക്കും കരള്‍ സംരക്ഷണത്തിനുംഈ സസ്യം വളരെയധികം ഫലപ്രദമാണെന്ന് ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രുവും കരുതുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്മെന്ന ഗുണവും ഈ സസ്യത്തിനുണ്ട്.
അധികം കയ്പ്പുരസമുള്ള ഈ സസ്യത്തിന്റെ വേര്, കാണ്ഡം എന്നിവയാണ് പ്രധാനമായുംഔഷധത്തിനുപയോഗിക്കുന്നത്. വേരില്‍ നിന്നുണ്ടാക്കുന്ന കഷായം ദിവസത്തില്‍ രണ്ടു തവണ കഴിച്ചാല്‍മഞ്ഞപ്പിത്തമടക്കമുള്ള കരള്‍ രോഗ സംബന്ധിയായ രോഗങ്ങളില്‍ നിന്നും മോചനം നേടാന്‍ കഴിയുമെന്ന്കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കരള്‍ഉത്തേജനത്തിന് സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. എണ്ണകാച്ചാനും ഉപയോഗിക്കുന്നു.
83) ശംഖുപുഷ്പം കേരളത്തില്‍ എല്ലായിടത്തും സമൃദ്ധിയായി വളരുന്ന ഔഷധ സസ്യമാണ് ശംഖുപുഷ്പം. ബുദ്ധിവികാസത്തിനു വളരെ പ്രയോജനം ചെയ്യുന്ന ഒരു മരുന്നാണിത്. ബുദ്ധിശക്തിയും മേധാശക്തിയുംവര്‍ദ്ധിപ്പിക്കുന്നതിന് പ്രഥമഗണനീയമാണ് ഈ സസ്യം. ഉറക്കം വര്‍ദ്ധിപ്പിക്കാനും പനി കുറയ്ക്കുവാനും കഴിവുള്ള ഈ ഔഷധസസ്യത്തിന്റെ വേരും പൂവും ചിലപ്പോള്‍ സമൂലവും ഉപയോഗിക്കുന്നു. ശംഖുപുഷ്പത്തിന്റെ വേര് പച്ചയ്ക്ക് അരച്ച് നെയ്യിലോ വെണ്ണയിലോ വെറും വയറ്റില്‍ നല്കിയാല്‍ കുട്ടികള്‍ക്ക്ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിക്കും.
പൂവിന് ഗര്‍ഭാശയത്തിലെ രക്തസ്രാവം കുറക്കാനുള്ള ശക്തിയുണ്ട്.ശംഖുപുഷ്പത്തില്‍വെള്ളക്കാണ് കൂടുതല്‍ ഔഷധഗുണം. സമൂലമാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.
84) കിരിയാത്ത കേരളത്തിലുടനീളം കളയായി കാണപ്പെടുന്ന ഈ ഔഷധസസ്യം വിശേഷപ്പെട്ട ഒരു കരള്‍ സംരക്ഷണ ഔഷധിയാണ്. തിക്തരസ പ്രധാനമായ ഈ സസ്യം കരളിന്റെ ബൈല്‍ ഒഴുക്ക് (billiary flow) ത്വരിതപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കരള്‍ നാശത്തില്‍ നിന്നും കരളിനെവീണ്ടെടുക്കുന്നതിനും ഈ സസ്യം ഉപയോഗിക്കുന്നു.
സമൂലം ഉണക്കിയ കിരിയാത്തയാണ് മരുന്നിന് ഉപയോഗിക്കുന്നത്. പനി, മഞ്ഞപ്പിത്തം, കരള്‍സംബന്ധമായ അസുഖങ്ങള്‍, വിശപ്പില്ലായ്മ, എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
85) കീഴാര്‍നെല്ലി നനവാര്‍ന്ന സമതലങ്ങളിലും വീട്ടുപറമ്പിലും നന്നായി വളരുന്ന ചെറുസസ്യമായ ഇതിന്റെ ശാസ്ത്രനാമംഫില്ലാന്തസ് ഡെബ്ലിസ് (Phyllanthus Deblis) എന്നാണ്. ഹസാര്‍മണി (Hazarmani) എന്ന് ഇംഗ്ലീഷിലറിയപ്പെടുന്ന ഈ ചെടിയുടെ ശരാശരി ഉയരം അരയടിയാണ്. പുളിയിലകളോട് സാദൃശ്യമുള്ള ചെറിയ ഇലകളുള്ള ഇവയുടെ പത്രകക്ഷത്തുനിന്നും തൂങ്ങിനില്‍ക്കുന്ന ഞെട്ടില്‍ മൂന്ന് കടുകുമണികള്‍ ചേര്‍ത്ത് ഒട്ടിച്ചതുപോലെ പച്ചവിത്തുകള്‍ കാണപ്പെടുന്നു. രൂക്ഷഗുണവും ശീതവീര്യവുമാണ് കീഴാര്‍ നെല്ലിക്കുള്ളത്. ഇത് സമൂലമാണ് ഉപയോഗിക്കുന്നത്.
മഞ്ഞപ്പിത്തത്തിനെതിരായ കീഴാര്‍നെല്ലിയുടെ ഔഷധശക്തിയെ എല്ലാ ചികിത്സാമാര്‍ഗ്ഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കെതിരെയുള്ള ഉത്തമ ഔഷധി എന്ന നിലയിലാണ് കീഴാര്‍നെല്ലി ശ്രേഷ്ഠമാവുന്നത്. ആയുര്‍വേദം മുതല്‍ആധുനിക വൈദ്യശാസ്ത്രം വരെ കീഴാര്‍നെല്ലിയെ മഞ്ഞപ്പിത്തത്തിനെതിരായുള്ള ഔഷധമായികണക്കാക്കുന്നു. സമൂലം ഇടിച്ച് പിഴിഞ്ഞ നീര് 10 മില്ലി പശുവിന്‍ പാലില്‍ ചേര്‍ത്ത് രാവിലെയുംവൈകുന്നേരവും തുടരെ 7 ദിവസം സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന്‍ കീഴാര്‍നെല്ലിക്കാവും. ഉദരരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും.
കീഴാര്‍നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. കരളിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ്ആധുനിക പരീക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
86) കയ്യോന്നി / കഞ്ഞുണ്ണി ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ഏകവര്‍ഷി ദുര്‍ബല സസ്യമായ കയ്യോന്നിയുടെ ശാസ്ത്രനാമം എക്ലിപ്റ്റ ആല്‍ബ (Eclipta Alba Hassk.) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ എക്ലിപ്റ്റ(Eclipta) എന്നറിയപ്പെടുന്നു. ഭൃംഗരാജ എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ദശപുഷ്പത്തില്‍ഉള്‍പ്പെടുന്നു. ആയുര്‍വേദ വിധിപ്രകാരം കടുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് കയ്യോന്നിക്ക്. വട്ടതില്‍ കമ്മല്‍ പോലെ കാണപ്പെടുന്ന പൂവുകള്‍ക്ക് പൊതുവെ വെള്ളനിറമാണ്. ഇലച്ചാറിന് ഹൃദ്യമായ ഗന്ധമാണ്. രൂക്ഷഗന്ധമുള്ള ഈ സസ്യം സമൂലമാണ് ഉപയോഗിക്കുന്നത്. നാട്ടിന്‍ പുറങ്ങളിലെ ആരോഗ്യരക്ഷാ ഔഷധസസ്യങ്ങളില്‍ പ്രധാനപ്പെട്ട ഇത് കൈകൊണ്ട കേശ ഔഷധവും കൂടിയാണ്. ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കയ്യോന്നിക്ക് കഴിവുണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങള്‍ കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നല്‍കും. . കയ്യോന്നി,പനിക്കൂര്‍ക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം വരാതിരിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചക്ക് എണ്ണ കാച്ചാനും മുടികൊഴിച്ചില്‍ തടയാനും താളിയായും കയ്യോന്നി ചേര്‍ക്കുന്നു. ശരീരത്തിന്റെ തണുപ്പിനും, രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും ഗുണപ്രദമാണ്. ശരീരഹേമങ്ങള്‍ക്കെതിരെ കയ്യോന്നി സ്വരസത്തില്‍ ആട്ടിന്‍കരള്‍ വിധിപ്രകാരം വഴറ്റി സേവിക്കുന്നത് വളരെ ഫലപ്രദമാണ്. കയ്യോന്നിനീര് അല്പം ആവണക്കെണ്ണ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുനേരം സേവിച്ചാല്‍ ഉദരകൃമി ഇല്ലാതാകും കയ്യോന്നി സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഒരു ടേബിള്‍ സ്പൂണ്‍ വീതം പതിവായി സേവിച്ചാല്‍ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും പലമടങ്ങ് വര്‍ദ്ധിക്കും.
കയ്യോന്നി സമൂലം അരച്ചു പഴിഞ്ഞ നീര് അഞ്ചു മില്ലി വീതം രാവിലെയും ഉച്ചയ്ക്കും വൈകീട്ടും പതിവായി കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് വളരെയധികം ഗുണം ചെയ്യുന്നു. സമൂലം കഷായം നല്ല ഒരു കരള്‍ടോണിക്കാകുന്നു. കരള്‍ സംബന്ധമായ മരുന്നുകളില്‍ ഈ സസ്യം ഒരു പ്രധാന ചേരുവയാണ്. കഞ്ഞുണ്ണി അരച്ചു മോരില്‍ കലക്കി കഴിച്ചാല്‍ ഒച്ചയടപ്പ് മാറും. ചുമ, വലിവ് എന്നിവക്ക് കയ്യോന്നി നീരില്‍ കടുക്കത്തോട് അരച്ച് കലക്കി കുടിക്കുക. അര്‍ശസിനും നല്ലതാണ്. കഞ്ഞുണ്ണി നീരില്‍ എള്ള് അരച്ച് കലക്കിയ വെള്ളം കവിള്‍ കൊണ്ടാല്‍ ഇളകിയ പല്ല് ഉറക്കും.
87) ബ്രഹ്മി (Bacopa monnieri) ബ്രഹ്മി ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന്ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.
ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും,ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു. ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.
ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ്സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.
ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും. ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി,നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്. ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.
ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്. ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ലഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളംഎന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി.ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ളനടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളംഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നുതുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷംവിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന്അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച്ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായിബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ്നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷംകഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മിവളരുകയുള്ളൂ.
88) രാമച്ചം
വിഖ്യാതമായ ഒരു ഇന്ത്യന്‍ പുല്ലിനമാണ് രാമച്ചം. വനമേഖലയിലെ പുല്‍മേടുകളില്‍ കണ്ടുവരുന്നവയാണെങ്കിലും വ്യാവസായിക പ്രാധാന്യമുള്ളതിനാല്‍ തോട്ടങ്ങളായും വളര്‍ത്തിവരുന്നുണ്ട്. മണ്ണൊലിപ്പു തടയാന്‍ പറ്റിയ നല്ലൊരു സസ്യമാണിത്. വെറ്റിവെരിയ സിസനോയിഡെസ്(Vetiveria Zizanoides (Lin.) Nash.) എന്നാണ് രാമച്ചത്തിന്റെ ശാസ്ത്രനാമം. വെറ്റിവെര്‍ (Vetiver) എന്ന് ഇംഗ്ലീഷിലും അറിയപ്പെടുന്നു. ഒരു മീറ്ററില്‍ താഴെ മാത്രം ഉയരത്തില്‍ വളരുന്ന പുല്ലിന്റെ വേരുകളില്‍ വാസനതൈലം അടങ്ങിയിട്ടുണ്ട്. വളരെ സമൃദ്ധമായി വളരുന്ന ഈ നാരുവേരുപടലമാണ് ഔഷധമായും കരകൗശലവസ്തുവായും ഉപയോഗിക്കുന്നത്. രാമച്ചവേരുകൊണ്ടുള്ള വിശറി വിഖ്യാതമാണ്. ഇതുകൂടാതെ ചെരുപ്പ്, തൊപ്പി, തലയിണ, പായ, മെത്ത, തട്ടി, കര്‍ട്ടനുകള്‍ , കാര്‍കുഷ്യനുകള്‍ , സീറ്റ് കവറുകള്‍ തുടങ്ങിയ വിവിധ തരം ഉല്‍പന്നങ്ങളും രാമച്ച വേരു കൊണ്ട് ഉണ്ടാക്കുന്നു. വിദേശവിപണികളെ ലക്ഷ്യംവെയ്ക്കുന്ന ഈ ഉല്പന്നങ്ങള്‍ക്ക് നല്ല വിലയാണ്. വേരുവാറ്റി ശേഖരിക്കുന്ന തൈലത്തിനും അന്താരാഷ്ട്രാ പ്രശസ്തിയും വിലയുമുണ്ട്. മറ്റു പുല്‍ച്ചെടികളെപ്പോലെ മാതൃസസ്യത്തില്‍ നിന്നും വേര്‍പ്പെടുത്തിയെടുക്കുന്ന ചെറുതൈകള്‍ നട്ട് പുനരുല്പാദനം നടത്താം. വളക്കൂറുള്ള പുഴയോരമണ്ണാണ് ഇതിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യം.
ഉഷ്ണ രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍ക്കും പ്രതിവിധിക്കുള്ള ഔഷധ
89) ആര്യവേപ്പ് ആര്യവേപ്പ് – ആര്യന്‍ എന്നാല്‍ ശ്രേഷ്ഠന്‍ എന്നാണര്‍ത്ഥം. ഏറ്റവും ശ്രേഷ്ഠമായ വൃക്ഷത്തിന് ഭാരതീയര്‍ നല്കിയ പേരാണ്. ആര്യവേപ്പ് പേരു നല്കുക മാത്രമല്ല, ഇതിന്റെ ഗുണഗണങ്ങളും 5000 വര്‍ഷം മുമ്പേ ഋഷിമാര്‍ പറഞ്ഞുവെച്ചു. പ്രഥമ വേദമായ ഋഗ്വേദത്തില്‍ തന്നെ വേപ്പിന്റെ ഗുണങ്ങള്‍ പറയുന്നുണ്ട്. ചരകന്റെയും ശുശ്രൂതന്റെയും സംഹിതകളിലും കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും വേപ്പിന്റെ ഔഷധ സമൃദ്ധി വിവരിക്കുന്നുണ്ട്. ആയുര്‍ വേദഗ്രന്ഥങ്ങളില്‍ വേറെയും ഇതിനെക്കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. വടക്കെ ഇന്ത്യയില്‍ പലഭാഗത്തും ഇന്നും ആര്യവേപ്പിനെ മഹാലക്ഷ്മിയായി കരുതി ആരാധിക്കുന്നു.
ഇന്ത്യയിലുടനീളം വ്യാപകമായി കണ്ടു വരുന്ന ഔഷധ സസ്യമാണ് വേപ്പ്. വേദപുരാണങ്ങളുടെ കാലം മുതലേ വൃക്ഷശ്രേഷ്ഠന്‍ എന്ന മഹത്വം പേറി നില്‍ക്കുന്ന ഭാരതീയ വൃക്ഷമാണ് ആര്യവേപ്പ്. അടിമുടി ഔഷധഗുണവും സാമ്പത്തിക മൂല്യവുമുള്ളതുകൊണ്ട് ഇതിനെ ആര്യന്‍ എന്നു വിളിക്കുന്നു. മിലിയേസിസസ്യകുടുംബത്തില്‍ ആര്യവേപ്പിന്റെ സഹോദരങ്ങളായി മലവേപ്പ്, മലവേമ്പ് എന്നീ വൃക്ഷങ്ങളുമുണ്ട്. അഭിധാന, തിക്തക, നിംബ എന്ന സംസ്കൃത നാമങ്ങളിലാണ് അറിയപ്പെടുന്നത്. അസഡിററ്റ ഇന്‍ഡിക ജസ്സ് (Azadirachta Indica juss) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ആര്യവേപ്പ് സര്‍വ്വരോഗങ്ങളും ശമിപ്പിക്കുന്ന ഔഷധമായി അറിയപ്പെടുന്നു. ഏതാണ്ട് 12 മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരുനിത്യഹരിത വൃക്ഷമാണിത്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങള്‍ക്ക്വിശേഷപ്പെട്ടതാണ്. ആര്യവേപ്പിന്റെ കായകള്‍ക്ക് പച്ച കലര്‍ന്ന മഞ്ഞനിറമാണ്.
ഇലപൊഴിയും വനങ്ങളിലും വരണ്ട പ്രദേശങ്ങളിലും നന്നായി വളരുന്ന ഇടത്തരം വൃക്ഷമാണ് വേപ്പ്. ദന്തുരമായ വക്കോടുകൂടിയ ഇലകള്‍ക്ക് കടുംപച്ച നിറമായിരിക്കും. വളരെയേറെ കയ്പ്പുരസമാണ് ഇലയ്ക്ക്. ഇതിന്റെ തടി ഈടും ഉറപ്പുമുള്ളതാണ്. ഇല, എണ്ണ, വിത്ത് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. പനി മുതല്‍ എയ്ഡ്സ് വരെയുള്ള നിരവധി രോഗങ്ങള്‍ക്കെതിരെ ഇതിന്റെ ഔഷധവീര്യം പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാരതീയ ചികിത്സാരീതിയിലും വേപ്പ് ഒരു സര്‍വ്വരോഗ സംഹാരിയാണ്. വേപ്പെണ്ണയ്ക്ക് ഔഷധഗുണവും വ്യാവസായിക പ്രാധാന്യവുമുണ്ട്. ഇതിന്റെ പിണ്ണാക്ക് ഒന്നാന്തരം ജൈവവളമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പല്ലുതേക്കാന്‍ ഉപയോഗിക്കുന്ന പ്രകൃതിദത്ത ടൂത്ത് ബ്രഷ് ആണ് വേപ്പിന്‍കമ്പ്. ഇതുകൊണ്ട് പല്ലുതേക്കുമ്പോള്‍ പേസ്റ്റ് ആവശ്യമില്ല. വേപ്പിലത്തൊലിയും കറുവാപ്പട്ടയും കഷായമാക്കി കുടിച്ചാല്‍ വിശപ്പില്ലായ്മയും ക്ഷീണവും മാറും. തൊലി കഷായം വെച്ച് കുരുമുളകുപൊടി ചേര്‍ത്തു സേവിച്ചാല്‍ പനി മാറും. വേപ്പില അരച്ച് തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ കൃമിശല്യം മാറും.
മഞ്ഞപ്പിത്തത്തിന് ഈ സസ്യം വളരെയധികം ഗുണം ചെയ്യുമെന്ന് ആയുര്‍ വേദവും നാട്ടുവൈദ്യവുംപറയുന്നുണ്ട്. കരളിന് ഉത്തമമായ ലോഹിതാരിഷ്ടത്തിന് പ്രധാന ചേരുവയാണ് ഈ സസ്യം. ഈഔഷധസസ്യത്തിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്. ഇലയുംതൊലിയും കായും ഔഷധയോഗ്യമാണ്. രോഗാണുക്കളെ നശിപ്പിക്കുവാന്‍ കഴിവുള്ള ആര്യവേപ്പ് കീടനാശിനികൂടിയാണ്. വിഷാണുക്കളെയും രോഗബീജങ്ങളെയും നശിപ്പിക്കാനുള്ള വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെക്കാലങ്ങള്‍ക്ക് മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കുവാനുള്ള അത്ഭുതശക്തി വേപ്പിലക്കുണ്ട്.
പല്ലുവേദന, മോണപഴുപ്പ്, ജ്വരം, പൂപ്പല്‍ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായി വേപ്പ് ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം – 10 മില്ലി ലിറ്റര്‍ വീതം വേപ്പിലനീരും തേനും ചേര്‍ത്ത് രണ്ടുനേരം വീതം മൂന്നുദിവസം സേവിക്കുക. ചിക്കന്‍പോക്സിന് ആര്യവേപ്പ് അരച്ച് ദേഹത്ത് തേച്ചുകൊടുക്കാം. ഇല താരനെതിരെ എണ്ണ കാച്ചാന്‍ വേണ്ടി ഉപയോഗിക്കുന്നു. മുഖക്കുരു മാറുന്നതിന് ഇലയും മഞ്ഞളും അരച്ച് തേക്കുന്നു. ഒരു പിടി വേപ്പിലയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കൊണ്ട് രാവിലെ ഉണര്‍ന്നാലുടന്‍ ആ വെള്ളത്തില്‍ മുഖം കഴുകുക. ഉളുക്കിന് വേപ്പെണ്ണ ഉപയോഗിക്കും. വേപ്പില കൊമ്പുകളോടെ ഒടിച്ച് കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതും, വേപ്പില പുകയ്ക്കുന്നതും കൊതുകുകളെ അകറ്റും. വേപ്പിലയും മഞ്ഞളും കടുകെണ്ണയില്‍ ചാലിച്ച് ലേപനമായി ഇട്ടാല്‍ ചൊറി ശമിക്കും. അഞ്ചാം പനിക്ക് വേപ്പിലയും കുരുമുളകും കൂടി സമം അരച്ചുരുട്ടിയത് നെല്ലിക്ക വലിപ്പം രണ്ടു നേരം വീതം മൂന്നു ദിവസം കഴിക്കുക. വസൂരി വന്നു സുഖപ്പെട്ട ശേഷം വേപ്പിലയും പച്ചമഞ്ഞളും കൂടി ചതച്ച് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. രക്തം ശുദ്ധമാവുകയും വസൂരി കലകള്‍ മായുകയും ചെയ്യും. വേപ്പെണ്ണവാതരോഗത്തെ ഇല്ലാതാക്കും. വേപ്പിന്‍ തൊലിക്കഷായം മലമ്പനി ചികിത്സക്കായി ഉപയോഗിക്കുന്നു. വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകിയാല്‍ താരന്‍, മുടികൊഴിച്ചില്‍ എന്നിവഇല്ലാതാകും. വേപ്പില അരച്ചു കഴിക്കുന്നത് ആമാശയത്തിലെയും കുടലുകളിലെയും രോഗങ്ങള്‍ക്ക് കുറവുണ്ടാകും. വേപ്പെണ്ണ വയറിലെ കൃമികളെ നശിപ്പിക്കുന്നു, വിഷ ജന്തുക്കള്‍ കടിച്ചാല്‍ വേപ്പിലയും മഞ്ഞളും കൂടി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുന്നത് വിഷശമനത്തിനും വിഷത്തില്‍ നിന്നുള്ള മറ്റുപദ്രവങ്ങള്‍ക്കും നല്ലതാണ് ഇലയുടെയും പട്ടയുടെയും കഷായം കൊണ്ടുള്ള കഴുകല്‍ വ്രണങ്ങള്‍ക്കും ചര്‍മ്മ രോഗങ്ങള്‍ക്കുംഉത്തമമാണ്. വസൂരി, ചിക്കന്‍ പോക്സ് എന്നീ രോഗങ്ങളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ വേപ്പിലകൊണ്ട് തൊലിപ്പുറം ഉരസുന്നത് നല്ലതാണ്. ഉദരകൃമി നശിക്കാന്‍ 10 മി.ലി വേപ്പെണ്ണയില്‍ അത്ര തന്നെ ആവണക്കെണ്ണ ചേര്‍ത്ത് രാവിലെവെറുംവയറ്റില്‍ കുടിച്ചാല്‍ ഉദരകൃമി നശിക്കും. ചൊറി,ചിരങ്ങ് എന്നിവ ശമിപ്പിക്കാനും വേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് ഉപയോഗിച്ചാല്‍മതി. വേപ്പില ഉണക്കിപ്പൊടിച്ച് ഒരു ടീസ്പൂണ്‍ പൊടി ഒരു ഗ്ലാസ്സ് പാലിലോ ചുടുവെള്ളത്തിലോഏഴുദിവസം കഴിക്കുകയാണെങ്കില്‍ കൃമിശല്യം ഒഴിവാക്കുന്നതാണ്.
സാധാരണ കുളിക്കാനുള്ള വെള്ളത്തില്‍ വേപ്പിലയിട്ട് വെക്കുന്നത് നല്ലതാണ്. ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുന്നു. അണു നാശകമാണ്. ആര്യവേപ്പിലയും പച്ചമഞ്ഞളും കൂടി വെള്ളംതിളപ്പിച്ചു കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ഔഷധമാണ്. ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍, നീര് എന്നിവയില്ലാതാവും. രക്തശുദ്ധിയുണ്ടാകും. മുറിവ്, കൃമി എന്നിവയെ നശിപ്പിക്കും. വളംകടിക്ക് വേപ്പിലയും മഞ്ഞളും കൂടി അരച്ച് കാലില്‍ പുരട്ടുക. വേപ്പിന്റെ തണ്ട് ചതച്ച് പല്ലുതേക്കാന്‍ ഉപയോഗിക്കാം. വായിലെ അണുക്കളെ നശിപ്പിക്കുന്നു. ആര്യവേപ്പില അരച്ച് ഒരു നെല്ലിക്കയുടെ വലിപ്പത്തില്‍ പതിവായി കാലത്ത് കഴിച്ചാല്‍ കൃമിശല്യം ഇല്ലാതാവും. പ്രമേഹമുള്ളവര്‍ വേപ്പില കഴിച്ചാല്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്. ഉദരസംബന്ധമായ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, മുറിവുകള്‍ എന്നിവക്ക് ഉപയോഗിക്കുന്നു. വേപ്പില്‍ നിന്നും ലഭിക്കുന്ന മരക്കറ ഉന്മേഷവും ഉത്തേജനവും നല്‍കുന്ന ഔഷധമാണ്. രക്തശുദ്ധീകരണത്തിന് ഇതു സഹായിക്കുന്നു. 150 ഗ്രാം വേപ്പെണ്ണയില്‍ 30 ഗ്രാം കര്‍പ്പൂരം അരച്ച് കലക്കി മൂപ്പിച്ചെടുക്കുന്ന തൈലം വാതം,മുട്ടുവീക്കം, പുണ്ണ് എന്നിവക്ക് ഫലപ്രദമാണ്. മൃഗങ്ങളുടെ ആഹാരമായും അവയുടെ ആരോഗ്യസംരക്ഷണത്തിനും വേപ്പ് ഉപയോഗിച്ചുവരുന്നു. ആധുനിക മൃഗചികിത്സയില്‍ പ്രമേഹത്തിനെതിരെയും ബാക്ടീരിയ, വൈറസ് എന്നിവ മൂലമുള്ളരോഗങ്ങള്‍ക്കും വയറിലും കുടലിലുമുണ്ടാകുന്ന വിരകള്‍, അള്‍സര്‍ എന്നിവക്കെതിരെയും വേപ്പിന്റെ സത്ത് ഫലപ്രദമായി ഉപയോഗിക്കുന്നു.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലുള്ള ജൈവ കീടനാശിനികള്‍ നിര്‍മ്മിക്കുന്നതിനായി വേപ്പിലവിത്ത് എന്നിവ ഉപയോഗിക്കുന്നു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് മാസം വരെയുള്ള സമയത്താണ് വേപ്പിന്റെവിത്തുകള്‍ വിളഞ്ഞ് പാകമാകുന്ന സമയം. ഈസമയത്ത് മരച്ചുവട്ടില്‍ പഴുത്ത് വീഴുന്ന വേപ്പിന്‍ കായ്കള്‍ ഉണക്കി സൂക്ഷിച്ച് വെയ്ക്കാം.
90) ആടലോടകം ഭാരതത്തിന്റെ ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നാണ് ആടലോടകം. സമൂലം ഔഷധഗുണം മൂലം ഒട്ടുമിക്ക ആയുര്‍വേദ ഗ്രന്ഥങ്ങളിലും ഈ ഔഷധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആഡത്തോഡ വസിക്ക (Adhatoda Vasica Nees) എന്ന പേരിലറിയപ്പെടുന്ന വലിയ ആടലോടകവുംആഡത്തോഡ ബെഡോമിയൈ (Adhatoda beddomei Clark) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ചെറിയ ആടലോകവുമുണ്ട്. ഇതില്‍ ചെറിയ ആടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍. ആടുതൊടാപ്പാല എന്ന വിളിപേരില്‍ നിന്നാണ് ഈ സസ്യത്തിന് ആഡത്തോഡ ( Adhatoda) എന്ന ശാസ്ത്രനാമം ലഭിച്ചത്. ഈ ചെടികളുടെ വേരുകളിലുള്ള വീര്‍ത്തഗ്രന്ഥികളാണ് മലബാര്‍ നട്ട് (Malabar nut) എന്ന് ഇംഗ്ലീഷ് വിളിപ്പേരിന് കാരണം. ഏതു കാലാവസ്ഥയിലും പരിസ്ഥിതിയിലും ഇത് വളര്‍ത്താം. കയ്പുരസമുള്ള കറ ധാരാളമായുള്ള ഈ ചെടി കന്നുകാലികള്‍ തിന്നാറില്ല. ആസ്തമക്കും കഫക്കെട്ടിനുമുള്ള ദിവ്യൗഷധമാണ് ആടലോടകം. ഏതാനും മീറ്റര്‍ ഉയരം വെയ്ക്കുന്ന ഈ കുറ്റിച്ചെടി കമ്പുനട്ടോ വിത്തുപാകിയോ കിളിര്‍പ്പിക്കാം. രക്തസ്രാവത്തിനെതിരായ അലോപ്പതി ഔഷധങ്ങള്‍ ഈ ചെടിയില്‍ നിന്നും എടുക്കുന്നുണ്ട്. ആയുര്‍വേദ വിധിപ്രകാരം രൂക്ഷഗന്ധവും ശീതവീര്യവുമുള്ളതാണ് ആടലോടകം. ഇലയില്‍ ബാഷ്പശീലത്വമുള്ള സുഗന്ധതൈലമുണ്ട്. കഫനിവാരണത്തിനുള്ള ഒരു അലോപ്പതി ഔഷധം ഈ സസ്യത്തില്‍ നിന്നും ഉല്പാദിപ്പിച്ചുവരുന്നു. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവും ചെടിയെ തിരിച്ചറിയാന്‍ സഹായിക്കും. ഇലച്ചാറും തേനും ഓരോ സ്പൂണ്‍ വീതം ചേര്‍ത്ത് സേവിച്ചാല്‍ ചുമ ശമിക്കും. ഇലയുടെ നീര് ശര്‍ക്കര ചേര്‍ത്ത് കഴിച്ചാല്‍ അമിതാര്‍ത്തവം മാറും. ഇലയുടെ നീര് ചെറുചൂടാക്കി സേവിച്ചാല്‍ ശ്വാസകോശരോഗ
ഛര്‍ദ്ദി, കാസം, രക്തപിത്തം, ചുമ, തുമ്മല്‍ , കഫക്കെട്ട് എന്നിവക്കും ശ്വാസംമുട്ടല്‍ , ആസ്തമ, രക്തംതുപ്പല്‍, പനി, ഛര്‍ദി, കഫപിത്ത ദോഷങ്ങള്‍, വായുക്ഷോഭം, വയറുവേദന എന്നിവയെ ശമിപ്പിക്കാനാണ് ആടലോടകം പ്രധാനമായും ഉപയോഗിക്കുന്നത്. ക്ഷയത്തിനും, ബുദ്ധിശക്തിക്കും, രക്തപിത്തത്തിനും നല്ല പ്രതിവിധിയാണ്. വയറുവേദനക്കും ഔഷധമായി ഉപയോഗിക്കുന്നു.
ഇതിന്റെ വേര് കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. ഉണങ്ങിയ ഇല തെറുത്തുകത്തിച്ച് പുകവലിച്ചാല്‍ ആസ്തമയ്ക്ക് ആശ്വാസം ലഭിക്കും. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ രക്തപിത്തം വിടും. ആടലോടകം സമൂലം കഷായം വെച്ച് 2 നേരം കൂടിച്ചാല്‍ രക്താതിസാരം ഭേദമാകും. ആടലോടകത്തിന്റെ ഇല ഉണക്കിപ്പൊടിച്ച് കോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ച് വേദനയും ചുമയും കുറയും. ആടലോടക നീരും ജീരകവും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ കഫക്കെട്ട്, ചുമ എന്നിവ ശമിക്കും. ആടലോടകത്തിന്റെ നീരും കോഴിമുട്ടയുടെ വെള്ളയും നന്നായി വേവിച്ച് കഴിച്ചാല്‍ ചുമ ഭേദമാകും.
ചെറിയ ആടലോടകത്തിന്റെ ഇല നീരില്‍ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തിലാക്കി സേവിച്ചാല്‍ ചുമ, ബ്രോങ്കൈറ്റിസ്, കഫക്കെട്ട് എന്നിവ ശമിക്കും. ആടലോടകത്തിന്റെ ഇലയുടെ നീര് ഓരോ ടേബിള്‍ സ്പൂണ്‍ വീതം അത്രയും തേനും ചേര്‍ത്ത് ദിവസം മൂന്ന്നേരം വീതം കുടിച്ചാല്‍ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും. ചെറുചുണ്ട, കുറുന്തോട്ടി, കര്‍ക്കടക ശൃംഖി, ആടലോടകം എന്നിവ സമമെടുത്ത് 200 മി.ലി വെള്ളത്തില്‍ കഷായം വെച്ച് 50 മി.ലി ആക്കി വറ്റിച്ച് 25 മി..ലി വീതം രണ്ടു നേരം തേന്‍ ചേര്‍ത്ത് പതിവായി കുടിച്ചാല്‍ചുമ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും.
വരണ്ട ചുമ, ക്ഷീണം എന്നിവ മാറാന്‍ ആടലോടകത്തിന്റെ ഇല 50 ഗ്രാം, പഴുത്ത ഒരു കൈതച്ചക്കകൊത്തിയരിഞ്ഞ് ഒരു മുറി തേങ്ങാപ്പീര ചേര്‍ത്ത് പ്രഷര്‍ കുക്കറിലിട്ട് ആവി പോവാതെ വേവിക്കുക.അതില്‍ 500 ഗ്രാം കല്‍ക്കണ്ടമിട്ട് വീണ്ടും ചൂടാക്കി എടുക്കുക. ഇത് 10 മുതല്‍ 15 ഗ്രാം വരെ ദിവസവും നാല്നേരം കഴിക്കുക. ആടലോടകം സമൂലം 900 ഗ്രാം, തിപ്പല്ലി 100 ഗ്രാം എന്നിവ 4 ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് ഒരുലിറ്ററാക്കി വറ്റിച്ച് അതില്‍ 250 മി.ലി നെയ്യ് ചേര്‍ത്ത് വിധി പ്രകാരം കാച്ചി സേവിച്ചാല്‍ ചുമ, രക്തത്തോടുകൂടിയ കഫം ചുമച്ച് തുപ്പല്‍ എന്നിവ മാറിക്കിട്ടും.
ആടലോടകത്തിന്റെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്ത് സേവിക്കകയാണെങ്കില്‍ കഫംഇല്ലാതാവുന്നതാണ്. തണലില്‍ ഉണക്കിപ്പൊടിച്ച ഇലക്കഷായം പഞ്ചസാര ചേര്‍ത്ത് ചുമയ്ക്ക്ഉപയോഗിക്കാം. ചെറിയ ആടലോടകത്തിന്റെ ഇലച്ചാറില്‍ സമം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും. ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് കീഴില്‍ പുരട്ടിയാല്‍ പ്രസവം വേഗം നടക്കും. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആടലോടകത്തില്‍ നിന്ന് തയ്യാറാക്കുന്നവാസിസെന്‍ എന്ന മരുന്ന് ഉപയോഗിക്കുന്നു.
കൃഷിക്കും ഒരുത്തമ സുഹൃത്താണ് ഈ സസ്യം. കുമിളുകള്‍ , ബാക്ടീരിയകള്‍, കീടങ്ങള്‍ ഇവയെ ശമിപ്പിക്കാന്‍ ആടലോടകത്തിനു കഴിവുണ്ട്. അതുകൊണ്ട് പൂച്ചെടികള്‍ക്കും മറ്റും ആടലോടകത്തിന്റെ ഇലവെന്ത് ആറിയ വെള്ളം കീടനാശിനിയായി ഉപയോഗിക്കാം
91) തുളസി ഒരു മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന തുളസി അപൂര്‍വ ഔഷധഗുണങ്ങളുടെ കലവറയാണ്. നീലകലര്‍ന്ന പച്ചനിറമുള്ള കൃഷ്ണതുളസിയാണ് കൂടുതല്‍ ഗുണസമ്പുഷ്ടം. പ്രതിരോധശേഷി കൂട്ടാനും ശ്വാസകോശരോഗങ്ങള്‍ കുറയ്ക്കാനും ഇതിന് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം കടുരസവും രൂക്ഷഗുണവും ഉഷ്ണവീര്യവുമാണ് തുളസിക്കുള്ളത്. ഇംഗ്ലീഷില്‍ ഹോളി ബേസില്‍ (Holy Basil) എന്ന പേരിലറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ഒസിമം സാങ്റ്റം (Ocimum Sanctum Linn.) എന്നാണ്. അത്യുത്കൃഷ്ടമായ ഒരു ഔഷധിയാണ് തുളസി.
ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുകയും മൂത്രാശയത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യും. തുളസിനീരില്‍ മഞ്ഞള്‍ അരച്ചുപുരട്ടിയാല്‍ ചിലന്തി-തേള്‍ വിഷം മാറും. ഉള്ളില്‍ കഴിക്കുന്നതും നല്ലതാണ്. വേരിന്റെ കഷായം മലമ്പനി അടക്കമുള്ള വൈറല്‍ പനികളെ മാറ്റും. ഇലപിഴിഞ്ഞനീര് ചെവിക്കുത്തിന് ചെവിയിലൊഴിക്കുന്നത് നല്ലതാണ്. ഇലനീര് മൂന്നുനേരവും കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ് പകര്‍ന്ന് കിട്ടുകയില്ല. ചെങ്കണ്ണ് ഉള്ളവര്‍ ഇലനീര് 3 മണിക്കൂര്‍ ഇടവിട്ട് ഒഴിച്ചാല്‍ വേഗം മാറിക്കിട്ടും. വിഷജീവികള്‍ കടിച്ചാല്‍ തുളസി അരച്ച് മുറിവില്‍ വെക്കാം. തുളസിയുടെ ഇല, പൂവ്, മഞ്ഞള്‍, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷജീവികള്‍കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാം വീതം ദിവസം മൂന്ന് നേരം എന്നകണക്കില്‍ 7 ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണമായും നശിക്കും. ചിലന്തിവിഷത്തിന് ഒരു സ്പൂണ്‍തുളസിനീരും ഒരു കഷ്ണം പച്ചമഞ്ഞളും കൂടി അരച്ചു പുരട്ടുക.
മുഖസൌന്ദര്യത്തിനും, മുഖക്കുരു മാറുന്നതിനും ഉപയോഗിക്കുന്നു. മുഖക്കുരുവിന് തുളസിയില നീര്‍ പുരട്ടിഅരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. തുളസിയിലയും പാടക്കിഴങ്ങും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മുഖക്കുരുമാറും. തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകീട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമക്കു വളരെനല്ലതാണ്. ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേന്‍ എന്നിവ ഓരോ സ്പൂണ്‍വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുക. തുളസിനീരില്‍ കുരുമുളക് ചേര്‍ത്തു കഴിച്ചാല്‍ പനി മാറുന്നതാണ്. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരില്‍ കുരുമുളക് പൊടി ചേര്‍ത്ത് കഴിച്ചാല്‍ ജ്വരം ശമിക്കും. തുളസിയില തിരുമ്മി മണക്കുന്നതും തുളസിയിലയിട്ട് പുകയേല്‍ക്കുന്നതും പനി മറ്റുള്ളവരിലേക്ക് വരുന്നത്തടയാന്‍ സഹായിക്കും. തുളസിനീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് കുറവുണ്ടാകും. തുളസിനീര്രണ്ടുനേരവും കഴിക്കുന്നത് ജലദോഷത്തിനും വളരെ നല്ലതാണ്. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച്നാസികാചൂര്‍ണമായി ഉപയോഗിച്ചാല്‍ ജലദോഷം,മൂക്കടപ്പ് എന്നിവ ശമിക്കും. ജലദോഷത്തിന്തുളസിയില ചവച്ചരച്ച് തിന്നുക.
നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും കൂട്ടിച്ചേര്‍ത്ത് എണ്ണയുണ്ടാക്കി തലയില്‍ തേച്ചാല്‍ മതി. തുളസിയില അല്പം ഉപ്പുമായി തിരുമ്മി പിഴിഞ്ഞെടുത്ത നീര് കുടിക്കുന്നത് വിശപ്പില്ലായ്മ മാറാന്‍ നല്ലതാണ്. ചിക്കന്‍ പോക്സിന് തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേര്‍ത്ത് ദിവസവുംമൂന്ന് നേരം കുടിക്കുക. വായ് നാറ്റം മാറാന്‍ തുളസിയില കഷായം വെച്ച് പല തവണയായി കവിള്‍ കൊള്ളുക. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാല്‍ ചെങ്കണ്ണ്മാറും. തുളസിനീര് കണ്ണിലിറ്റിച്ചാല്‍ കണ്ണുവേദന സുഖപ്പെടും. വയറുകടിക്ക് തുളസിയില നീര് 10മില്ലി ഗ്രാം വീതം കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. തലവേദനക്ക് തുളസിയില നെറ്റിയില്‍ അരച്ചു തേച്ചാല്‍ മതി. തുളസിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഇസ്നോഫീലിയ മാറും. തുളസിയില അല്പം ഉപ്പുമായി തിരുമ്മിപ്പിഴിഞ്ഞെടുത്ത നീര് കുടിച്ചാല്‍ വിശപ്പില്ലായ്മ മാറിക്കിട്ടും. കൃഷ്ണ തുളസിനീര് പതിവായി ഉപയോഗിച്ചാല്‍ അര്‍ബുദം മാറും. തുളസിനീര് ഓരോ സ്പൂണ്‍ വീതം രണ്ടു നേരം കഴിക്കുക. ആസ്തമഭേദമാകും. കൃഷ്ണതുളസി നീര് ഒരു ടേബിള്‍ സ്പൂണ്‍ കഴിച്ചാല്‍ വയറുവേദന ശമിക്കും. തുളസിയില മൂപ്പിച്ച വെളിച്ചെണ്ണ പുരട്ടിയാല്‍ കുഴിനഖം ഭേദമാകും. ചുമശമന ഔഷധങ്ങള്‍, സോപ്പ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയില്‍ തുളസി ഒരു ചേരുവയായി ഉപയോഗിക്കുന്നു.
92) കടുക്ക ഇംഗ്ലീഷില്‍ ഗാല്‍നട്ട് ട്രീ (Gallnut Tree) എന്ന പേരിലറിയപ്പെടുന്ന കടുക്ക ടെര്‍മിനേലിയ ചെംബുല (Terminalia Chebula Retz.) എന്ന ശാസ്ത്രനാമത്തിലാണ് അറിയപ്പെടുന്നത്. ഇലപൊഴിക്കുന്ന ഇടത്തരം വന്യവൃക്ഷമാണ് കടുക്ക. നല്ല തിളക്കമുള്ള ഇലകളും ധാരാളം കായകളും സീസണില്‍ ഉണ്ടാകും. കായയുടെ മാംസളമായ പുറംതോടാണ് ഔഷധമായി ഉപയോഗിക്കുക. മധുരവും കയ്പും കലര്‍ന്നതാണ് പുറംതോടിന്റെ രസം. ഉഷ്ണവീര്യമാണ് കടുക്കക്കുള്ളത്. അഴകും ആയുസ്സും പ്രദാനം ചെയ്യുന്നതും ലൈംഗിക വിരക്തിയുണ്ടാക്കുന്നതുമായ ഈ ഔഷധം സൂര്യതേജസ്സ് പ്രദാനം ചെയ്യുന്നു. നല്ല ദഹനശക്തിയും വിരേചനവും ഉണ്ടാക്കും. കടുക്ക കത്തിച്ച ചാരം വെണ്ണയില്‍ ചാലിച്ച് പഴകിയ വ്രണങ്ങളില്‍ പുരട്ടിയാല്‍ സുഖപ്പെടും. കടുക്കത്തോട് പൊടിച്ചതുകൊണ്ട് പല്ലുതേച്ചാല്‍ വായ് നാറ്റവും മോണരോഗങ്ങളും മാറും. ദഹനക്കുറവുള്ളവര്‍ ആഹാരത്തിനു മുമ്പ് അര ടീസ്പൂണ്‍ കടുക്കപ്പൊടി ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ നല്ല വിശപ്പും ദഹനവും ലഭിക്കും.
യൌവനം നിലനിര്‍ത്തും. മലശോധന, കുഷ്ഠം, ക്ഷയം, പ്രമേഹം, അര്‍ശസ്, അമ്ലപ്പിത്തം, കഫ രോഗങ്ങള്‍ ഇവക്കെല്ലാം ഗുണം ചെയ്യും. കടുക്ക, നെല്ലിക്ക, താന്നിക്ക, ഇരട്ടിമധുരം ഇവ പൊടിച്ച് ചൂര്‍ണമാക്കി നെയ്യും തേനും ചേര്‍ത്ത് പതിവായി കഴിക്കുന്നത് എല്ലാ നേത്രരോഗങ്ങള്‍ക്കും നല്ലതാണ്. വിരേചന ഗുണമുള്ളതാണ് കടുക്ക. ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്നു. രുചി ഉണ്ടാക്കുന്നു. കണ്ണിനുംഗളരോഗങ്ങള്‍ക്കും വിശേഷമാണ്. വിഖ്യാതമായ ത്രിഫലയിലെ ഒരൗഷധമാണ് കടുക്ക. പത്തമ്മയ്ക്ക് തുല്യം ഒരു കടുക്ക എന്നര്‍ത്ഥം വരുന്ന ദശമാതൃഹരീതകീ എന്നൊരു ചൊല്ല് സംസ്കൃതത്തിലുണ്ട്.
ഇത് വലിയ മരമായി വളരുന്ന ഔഷധസസ്യമാണ്. നന്നായി വിളഞ്ഞ് പാകമായി തറയില്‍ വീഴുന്ന കടുക്ക എടുത്ത് വെയിലില്‍ ഉണക്കി സൂക്ഷിക്കുക. ഈ കടുക്കയെ 48 മണിക്കൂര്‍ തുടര്‍ച്ചയായിവെള്ളത്തിലിട്ടു വെച്ചതിനുശേഷം തവാരണകളില്‍ പാകുക. അതിനു മുകളില്‍ കനത്തില്‍ വൈക്കോല്‍ നിരത്തി വെള്ളം നനച്ച് കൊടുക്കുക. കടുക്ക മുളയ്ക്കുന്നതിന് 3 മുതല്‍ 4 വരെ മാസം എടുക്കും. ചിലപ്പോള്‍ 6 മാസം വരെ എടുത്തേക്കാം. തൈകള്‍ക്ക് 2 രണ്ടില പ്രായമായാല്‍ ശ്രദ്ധാപൂര്‍വ്വം കടുക്ക നീക്കം ചെയ്യാതെ തന്നെ പോളീബാഗുകളില്‍ പറിച്ച് നടുക. ഈ തൈകള്‍ 3 മാസം തണലില്‍ സൂക്ഷിച്ചതിനുശേഷം തോട്ടങ്ങളില്‍ നടുന്നതിനായി ഉപയോഗിക്കാം.
ഒന്നരയടി സമചതുരത്തിലും ആഴത്തിലും 15 അടി അകലത്തിലുമായി തയ്യാറാക്കിയ കുഴികളില്‍ മറ്റ് മരങ്ങള്‍ നടുന്നതു പോലെ തന്നെ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യ വര്‍ഷം ജലസേചനം ആവശ്യമാണ്. പിന്നീട് ആവശ്യമില്ല. ക്രമമായ വളപ്രയോഗം കളയെടുക്കല്‍,എന്നിവ നല്കിക്കൊണ്ടിരുന്നാല്‍ 6 മുതല്‍ 7 വര്‍ഷം കൊണ്ട് മരം കായ്ച്ച് തുടങ്ങും. പ്രതിവര്‍ഷം 20കിലോഗ്രാം വീതം ജൈവവളവും ചേര്‍ക്കണം. പിന്നീട് അനേകം വര്‍ഷം ഫലംനല്കിക്കൊണ്ടേയിരിക്കും.
ഇതിന്റെ തടി പ്ലൈവുഡ് വ്യവസായത്തിനും ഉപയോഗിക്കുന്നു. നല്ല ഒരു തണല്‍ വൃക്ഷംകൂടിയാണിത്.
93) ആടുതീണ്ടാപ്പാല/ആടുതൊടാപാല ആടുതൊടാപാല എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആടലോടകത്തിന്റെ ശാസ്ത്രനാമംആഡത്തോഡ (Adhathoda) എന്നാണ്. രക്തസ്രാവത്തിനെതിരായുള്ള അലോപ്പതി ഔഷധങ്ങള്‍ക്കുള്ള ചേരുവ ഈ ചെടിയില്‍ നിന്നെടുക്കുന്നുണ്ട്. രോമാവൃതമായ തളിരിലകളും നിത്യഹരിത സ്വഭാവവുമാണ് ചെടിയെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗം. ഈ ചെടിയിലെ വേരുകളിലുള്ള വീര്‍ത്ത ഗ്രന്ഥികളെയാണ് ഇംഗ്ലീഷില്‍ മലബാര്‍ നട്ട് എന്ന് വിശേഷിപ്പിക്കുന്നത്. കയ്പ്പുരസമുള്ള കറയൊലിക്കുന്ന ആടലോടകം കന്നുകാലികള്‍ തൊടാറില്ല.
കഫ സംബംന്ധമായതും വാത സംബംന്ധമായതുമായ രോഗങ്ങള്‍ക്ക് വിശേഷണമാണ്. കൂടാതെ ത്വക്ക്രോഗങ്ങള്‍, അള്‍സര്‍, മലബന്ധം, വിര, തുടര്‍ച്ചയായിട്ടുള്ള പനി എന്നിവയ്ക്ക് ഇതിന്റെ വേരും ഇലയുംമരുന്നായി ഉപയോഗിച്ച് വരുന്നു. ആദിവാസി ചികിത്സയില്‍ ഒരു ഒറ്റമൂലി കൂടിയാണിത്.
കാലുകള്‍ നാട്ടി കമ്പികള്‍ വലിച്ചു കെട്ടി അതില്‍ പടര്‍ത്തിയാണ് കൃഷി ചെയ്യേണ്ടത്. ഒരു വര്‍ഷംകൊണ്ട് ചെടി പടര്‍ന്നു കയറും. അതിനു ശേഷം തുടര്‍ച്ചയായി 10 വര്‍ഷത്തോളം ഇലകള്‍ ശേഖരിക്കാം
94) അടപതിയന്‍ കിഴങ്ങ് കണ്ണിനുണ്ടാവുന്ന രോഗങ്ങള്‍ക്കും ശരീര പോഷണക്കുറവിനും, രോഗപ്രതിരോധ ശേഷിവര്‍ദ്ധിപ്പിക്കുന്നതിനുമുള്ള രസായനങ്ങളിലുമാണ് അടപതിയന്‍ കിഴങ്ങ് പ്രധാനമായും ഉപയോഗിക്കുന്നത്.ശരീരപുഷ്ടിക്ക് അടപതിയന്‍ വേര് പാലില്‍ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂര്‍ണ്ണം 6 ഗ്രാംവീതം ദിവസവും രാത്രി പാലില്‍ സേവിക്കുക. ഇത് സാധാരണയായി നീര്‍വാര്‍ച്ചയുള്ള മലയോരപ്രദേശങ്ങളിലാണ് കണ്ടുവരുന്നത് .
95) അശോകം ഐതിഹ്യപ്പെരുമയുള്ള ഒരു വൃക്ഷമാണ് അശോകം. അതിമനോഹരമായ പൂക്കള്‍ വിരിയുന്ന ഈ ചെറുപുഷ്പം ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും പുണ്യവൃക്ഷമാണ്. ഇതൊരു പുഷ്പവൃക്ഷം മാത്രമല്ല,ഒന്നാന്തരം ഔഷധവുമാണ്. ദുഃഖത്തെ അകറ്റാന്‍ കഴിവുള്ളത് എന്ന നിലയിലാണ് ഇതിന് അശോകം എന്ന പേരു സിദ്ധിച്ചത്. സറാക്ക ഇന്‍ഡിക്ക എന്നാണ് ഈ ചെറുവൃക്ഷത്തിന്റെ ശാസ്ത്രനാമം. പൂക്കള്‍കുലകുലകളായിട്ടാണ് ഉണ്ടാവുക. 8-9 മീറ്റര്‍ വരെ വളരുന്ന ഇതിന്റെ ഇലകള്‍ വലുതും തെച്ചിയുടെഇലകളുമായി സാമ്യമുള്ളതുമാണ്.
സ്ത്രീരോഗങ്ങള്‍ക്കുള്ള ഔഷധം എന്ന നിലയില്‍ പ്രസിദ്ധമാണ് അശോകം. ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ദിവ്യ ഔഷധമാണ് അശോകം. തൊലിയും പൂവുമാണ് ഔഷധയോഗ്യം. അശോകത്തൊലി സ്ത്രീരോഗങ്ങള്‍ക്കുള്ള ഔഷധമായ അശോകാരിഷ്ടത്തിലും പൂവ് വിവിധയിനം ത്വക്ക്രോഗങ്ങള്‍ക്കുള്ള ലേപനങ്ങളിലും ഉപയോഗിച്ചു വരുന്നു. ഗര്‍ഭാശയരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍,ആര്‍ത്തവ അസുഖങ്ങള്‍ എന്നിവയാണ് പ്രധാനമായും അശോകത്തിന്റെ ഔഷധഗുണത്തിന് വഴങ്ങുന്നത്. അശോകത്തിന്റെ തൊലികഴുകി വൃത്തിയാക്കി കഷായം വെച്ച് മൂന്നുനേരം 25 മില്ലി വീതം 5 ദിവസം കഴിച്ചാല്‍ സ്ത്രീകളിലെ രക്തസ്രാവം ഭേദമാകും. ഗര്‍ഭാശയഭിത്തികളെ ശക്തിപ്പെടുത്താന്‍ കഴിവുള്ള ഈ സസ്യം ആയുര്‍വേദ വിധിപ്രകാരം വിഷഹരവും അണുബാധ ഒഴിപ്പിക്കുന്നതുമാണ്. അശോകപ്പട്ടപാല്‍കഷായം വെച്ച് 25 മില്ലി വീതം 2 ദിവസം സേവിച്ചാല്‍ ഗര്‍ഭാശയ രോഗങ്ങള്‍ കുറയും.
അശോകത്തിന്റെ തൊലി കല്‍ക്കനരച്ച് വെളിച്ചെണ്ണയില്‍ കാച്ചി ശരീരത്തില്‍ തേച്ചുപിടിപ്പിച്ച് 1മണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. അശോകത്തിന്റെ പൂവ് കല്‍ക്കമാക്കി വെളിച്ചെണ്ണ കാച്ചിതേച്ചാല്‍ എല്ലാവിധ ചര്‍മ്മരോഗങ്ങള്‍ക്കും ശമനമുണ്ടാകും. ഉണങ്ങിയ പൂവരച്ച് തൈരില്‍ സേവിച്ചാല്‍ പഴകിയ അര്‍ശസും ഭേദമാകും. അശോകപ്പട്ട കഷായമാക്കി കഴിച്ചാല്‍ അര്‍ശസും വയറുവേദനയും മാറും. അശോകക്കുരുവിന്റെ ചൂര്‍ണ്ണം കരിക്കിന്‍ വെള്ളത്തില്‍സേവിക്കുകയാണെങ്കില്‍ മൂത്രതടസ്സം ഇല്ലാതാവുന്നതാണ്. ആയുര്‍വേദ ഔഷധങ്ങളായ അശോകാരിഷ്ടം, അശോകഘൃതം എന്നിവയിലെ മുഖ്യഔഷധമാണ്അശോകത്തൊലി.
ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലങ്ങളിലാണ് അശോകത്തിന്റെ കായ്കള്‍ വിളയുന്നത്. ഈസമയത്ത് വിളങ്ങു പൊട്ടി താഴെ വീഴുന്ന കായ്കള്‍ മരത്തിന്റെ ചുവട്ടില്‍ നിന്നും ശേഖരിച്ച് അപ്പോള്‍ തന്നെതവാരണകളില്‍ പാകുക. 20 ദിവസം കൊണ്ട് കായ്കള്‍ മുളച്ചുതുടങ്ങും. ഉടന്‍ തന്നെ തൈകള്‍തവാരണകളില്‍ നിന്നും മാറ്റി പോളീബാഗുകളില്‍ ഇരുന്ന് രണ്ടു മാസം പ്രായമായ തൈകള്‍ നടുന്നതിനായിഉപയോഗിക്കാം.ഒന്നരയടി ആഴത്തിലും സമചതുരത്തിലും തയ്യാറാക്കിയ കുഴികളില്‍ മണലും മണ്ണും ചാണകപ്പൊടിയും നിറച്ച് മൂടിയതിനു ശേഷം അതിനു മുകളില്‍ തൈ നടുക. ജുണ്‍-ജുലായ് മാസങ്ങളാണ്തൈകള്‍ നടുന്നതിന് ഏറ്റവും പറ്റിയ സമയം.
അശോകം നല്ല മഴകിട്ടുന്നതും ജൈവാംശമുള്ളതുമായ മണ്ണില്‍ നന്നായി കൃഷി ചെയ്യാം. വേനല്‍ കാലങ്ങളില്‍ ജലസേചനം ആവശ്യമാണ്. ചെറിയ തണല്‍ ഉള്ള സ്ഥലങ്ങളിലും ഇത് നന്നായി കൃഷി ചെയ്യാം. ക്രമമായി പരിചരണ മുറകള്‍ അവലംബിച്ചാല്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം അശോകം വെട്ടി തൊലി ശേഖരിക്കാം. നിലനിരപ്പില്‍ നിന്ന് ഒന്നരയടി ഉയരത്തില്‍ വച്ചാണ് വെട്ടി എടുക്കേണ്ടത്. ചുവട്ടില്‍വീണ്ടും ജലസേചനവും വള പ്രയോഗവും നടത്തിയാല്‍ കുറ്റി വീണ്ടും തളിര്‍ത്ത് അടുത്ത 5 വര്‍ഷം കൊണ്ട്ഒരിക്കല്‍ കൂടി വിളവെടുക്കാം ഇപ്രകാരം തുടരാവുന്നതാണ്. എന്നാല്‍ മരം വെട്ടുന്നതിന് ബുദ്ധിമുട്ടുള്ളസാഹചര്യത്തില്‍ ഓരോ വശത്തു നിന്നും തൊലി ചെത്തി എടുക്കാം. അവിടെ വീണ്ടും തൊലി വളര്‍ന്ന്മൂടുമ്പോള്‍ അടുത്ത വശത്തു നിന്നും എടുക്കാം. ഇപ്രകാരം തുടരാവുന്നതാണ്.
96) അണലി വേഗം ഇതിന്റെ വിത്തുകള്‍ തവാരണകളില്‍ പാകി മുളപ്പിച്ച് പോളീ ബാഗുകളില്‍ പറിച്ചു നട്ട് മൂന്നു മാസംപ്രായമായാല്‍ തൈകള്‍ നടാവുന്നതാണ്. ഇതു കൂടാതെ വിത്തുകള്‍ ലഭിച്ചില്ലെങ്കില്‍ അണലിവേഗത്തിന്റെ ഈര്‍ക്കില്‍ വണ്ണമുള്ള തലപ്പുകളോടുകൂടിയ ചെറിയ കമ്പുകള്‍ പോളീ ബാഗുകളില്‍ നട്ട് വേര് പിടിപ്പിച്ചെടുക്കുക. ഇപ്രകാരം മൂന്നു മാസം പോളീ ബാഗുകളില്‍ സൂക്ഷിച്ച തൈകള്‍ നടുന്നതിനായിഉപയോഗിക്കാം.
മറ്റു മരങ്ങള്‍ നടുന്നതു പോലെ തന്നെ ഒന്നരയടി സമചതുരമുള്ള കുഴികളെടുത്ത് നടാവുന്നതാണ്.ജലസേചനം അത്യാവശ്യമാണ്. ആദ്യ വര്‍ഷം തന്നെ പൂക്കള്‍ ഉണ്ടായി തുടങ്ങും. 7 വര്‍ഷം പ്രായമായാല്‍ഔഷധാവശ്യത്തിന് ഉപയോഗിക്കാം. നടുമ്പോള്‍ മരങ്ങള്‍ തമ്മില്‍ 10 അടി അകലമുണ്ടായിരുന്നാല്‍ മതി. ഇത് ഒരു ഭംഗിയുള്ള വൃക്ഷമായതുകൊണ്ട് വീടിന്റെ വേലിക്കരുകില്‍ നിരനിരയായി നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. വെളുത്ത പൂക്കള്‍ കുല കുലയായി ഉണ്ടാവുന്നു. നേരിയ സുഗന്ധവുമുണ്ട്.
ഇതിന്റെ തൊലി ആദിവാസി ചികിത്സയില്‍ പാമ്പു വിഷത്തിന് പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു. ഇല, പ്രാണികള്‍ കടിച്ചുണ്ടാകുന്ന നീരു കുറയ്ക്കുന്നതിന് അരച്ചിടാവുന്നതാണ്. ഈ മരം വീടിനടുത്ത് വെച്ച് പിടിപ്പിച്ചാല്‍ വിഷപ്പാമ്പുകളുടെ ശല്ല്യം ഉണ്ടാവില്ല എന്നൊരു വിശ്വാസമുണ്ട്.
97) കറ്റാര്‍വാഴ അലോവേര (Aloe Vera) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കറ്റാര്‍വാഴയെ ഇംഗ്ലീഷില്‍ ഇന്ത്യന്‍ അലോ (Indian Aloe) എന്നാണ് പറയുന്നത്. ഇതിന്റെ ഇലകള്‍ പൈനാപ്പിളിന്റെ ഇലയോട്രൂപസാദൃശ്യമുള്ളതും തടിച്ച് മാംസളവുമാണ്. ലില്ലി വര്‍ഗത്തില്‍ പെട്ട ഈ സസ്യത്തിന്റെ ഇലകളുടെരണ്ടു വശങ്ങളിലും മുനയുള്ള കൂര്‍ത്ത മുള്ളുകള്‍ ധാരാളം കാണാവുന്നതാണ്. കറ്റാര്‍വാഴ നീരിന് വളരെവിപുലമായ തരത്തിലുള്ള ഗുണങ്ങള്‍ ഉള്ളതിനാല്‍ എരിയുന്ന സസ്യം, പ്രമേഹ ശുശ്രൂഷച്ചെടിഎന്നിങ്ങനെ വിശേഷിപ്പിക്കുന്നു.
ആയുര്‍വേദ വിധിപ്രകാരം സ്ത്രീരോഗങ്ങളില്‍ പലതിനുമുള്ള ഔഷധമാണ് കറ്റാര്‍വാഴ. സ്നിഗ്ദ്ധഗുണവുംശീതവീര്യവുമാണ് ഇതിനുള്ളത്. ത്രിദോഷഹരമായ ഇതില്‍ നിന്നാണ് ചെന്നിനായകം എന്ന ഔഷധം ഉണ്ടാക്കുന്നത്. ഇലച്ചാര്‍ ലേപനമായും എണ്ണകാച്ചുന്നതിലെ നീരായും ഉള്ളില്‍ കഴിക്കുന്ന ഔഷധമായും ഉപയോഗിച്ചു വരുന്നു. ഹോമിയോപ്പതിയില്‍ ശിരോരോഗങ്ങള്‍ക്കെതിരായി ധാരാളമായിഉപയോഗിക്കുന്നു
ത്രിദോഷങ്ങളായ- വാതം, പിത്തം, കഫം എന്നിവ നിശ്ശേഷം മാറ്റുന്നതിനുള്ള ഒരു ഉത്തമഔഷധമാണിത്. മുടി കൊഴിച്ചില്‍, കാതടപ്പ്, കോപം, തല ചൂടാകുന്നത്, എന്നിവ അകറ്റാന്‍കറ്റാര്‍വാഴയുടെ ചാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നു. പിറ്റ്യൂറ്ററിഗ്രന്ഥി, തൈറോയിഡ് ഗ്രന്ഥി, ഓവറികള്‍എന്നിവയുടെ പ്രവര്‍ത്തന ശേഷി ക്രമീകരിക്കുന്നതിനും ഈ ഔഷധം ഉത്തമമാണ്. ദഹനക്രിയക്രമീകരണം, വിശപ്പു വര്‍ദ്ധിപ്പിക്കല്‍, കരളിന് ഒരു ഉത്തമടോണിക്ക്, ആമാശയത്തിലെ കുരുക്കള്‍ഇല്ലാതാക്കല്‍ എന്നിവ ഈ ഔഷധത്തിന്റെ ഒരു പ്രത്യേകതയാണ്.
സ്ത്രീകളുടെ ഒരു ഉറ്റ ചങ്ങാതിയാണെന്നു പറയാം. ‘കുമാരി’ എന്ന പേര് കറ്റാര്‍ വാഴയ്ക്ക് വളരെഅന്വര്‍ത്ഥമാണ്. ഗര്‍ഭാശയ സംബംന്ധമായ രോഗങ്ങള്‍ക്ക് കറ്റാര്‍വാഴ അടങ്ങിയ മരുന്ന് ഉത്തമപ്രതിവിധിയാണ്. ആയുര്‍വേദത്തില്‍ കുമാരാസവം നടത്തുന്നു. കൂടാതെ അശോകാരിഷ്ടം അമിതമായരക്തസ്രാവം തടയുന്നു.
ഉറക്കം കിട്ടുന്നതിനും കുടവയര്‍ കുറയ്ക്കുന്നതിനും, മുറിവ്, ചതവ് എന്നിവ അതിവേഗം ഉണങ്ങുന്നതിനുംകറ്റാര്‍ വാഴയുടെ ദ്രവ രൂപത്തിലുള്ള ചാര്‍ ഉപയോഗിച്ചുവരുന്നു. ഇല അരച്ച് ശിരസ്സില്‍ തേച്ചുപിടിപ്പിച്ച് അരമണിക്കൂറിനുശേഷം കഴുകിക്കളഞ്ഞാല്‍ തല തണുക്കുകയും താരന്‍ മാറിക്കിട്ടുകയും ചെയ്യും. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന്ശമനമുണ്ടാകും.
നല്ല തണുത്ത പ്രകൃതിയുള്ള കറ്റാര്‍വാഴയുടെ ഇലകളില്‍ ധാരാളം ജലം ഉള്ളതിനാലുംപോഷകഗുണങ്ങള്‍, ഔഷധഗുണങ്ങള്‍ എന്നിവ വോണ്ടുവോളം ഉള്ളതിനാലും പല തരത്തിലുള്ള ത്വക്ക്രോഗങ്ങളും മാറ്റാന്‍ കറ്റാര്‍വാഴയുടെ നീര് നിരന്തരമായി ലേപനം ചെയ്യുന്നത്ഫലപ്രദമാണ്. ഔഷധച്ചെടി, പ്രഥമശുശ്രൂഷയ്ക്കുള്ള മരുന്ന്, ജീവന്റെ നാഡി, അതിശയച്ചെടി,സ്വര്‍ഗ്ഗത്തിലെ മുത്ത് എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സസ്യമാണ് കറ്റാര്‍വാഴ.
98) തൊട്ടാവാടി. മൈമോസ പൂഡിക (Mimosa pudica) എന്നാണ് തൊട്ടാവാടിയുടെ ശാസ്ത്രീയ നാമം. ഇംഗ്ലിഷില്‍Touch me not എന്നു പറയുന്നു. സാധാരണമായ പരിസ്ഥിതികളില്‍ പൂച്ചെട്ടികളില്‍ വളര്‍ത്താവുന്നതാണ്.മൂള്ളിന്റെ ശല്യം ഒഴിവാക്കുവാനും പൂക്കള്‍ കൂടുതല്‍ ഭംഗിയായി കാണപ്പെടുന്നതിനും പൂച്ചെട്ടികള്‍കെട്ടിത്തൂക്കുന്നതാണ് ഉത്തമം.
പരമ്പരാഗതമായ മലയോരമേഖലകളിലും മറ്റു മേഖലകളിലും നാം വളര്‍ത്താതെ തന്നെ പ്രകൃതിയില്‍രൂപം കൈവരിച്ച് നാം അറിയാതെ തന്നെ നമുക്കിടയില്‍ വളരുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. അതി മൃദുലവും മനോഹരവുമായ പൂവുകള്‍ക്കൊപ്പം നിറയെ മുള്ളുമുണ്ട് ഈ കുഞ്ഞുചെടിയില്‍. ലജ്ജാവതികളെ കവികള്‍ ഈ പേരിലാണ് വിശേഷിപ്പിക്കാറുള്ളത്. കൂമ്പി പോവുന്നതുകൊണ്ട്മാത്രമല്ല ഈ ചെല്ലപ്പേര്. ബാഹ്യ വസ്തുക്കളുടെ സ്പര്‍ശനമേറ്റാല്‍ അപ്പോള്‍ തന്നെ തൊട്ടാവാടിപ്രതികരിക്കും. ഈ വേഗത മറ്റൊരു സസ്യത്തിനും ലഭിച്ചിട്ടില്ല. ഇങ്ങനെ പ്രതികരിക്കുവാന്‍ വിവരവുംശക്തിയും ഉള്ളതു കൊണ്ടു കൂടിയാവാം കവി തന്റെ ഭാവനാ പുത്രിയെ തൊട്ടാവാടി എന്ന് വിളിച്ചത് .സംസ്കൃതത്തില്‍ തൊട്ടാവാടിയുടെ പേരു തന്നെ ലജ്ജാലു എന്നാണ്.
തൊട്ടാവാടി ഒരു ഔഷധിയാണ്. ഒരു മീറ്ററോളം നീളത്തില്‍ പടര്‍ന്ന് കിടക്കുന്ന രീതിയിലാണ് തൊട്ടാവാടി കാണപ്പെടുന്നത്. നൈസര്‍ഗികമായ പരിതസ്ഥിതിയില്‍ ചതുപ്പ്, മൈതാനം, റോഡുകള്‍എന്നിവിടങ്ങളില്‍ കണ്ടുവന്നിരുന്ന ഈ ചെടി ഇപ്പോള്‍ അപൂര്‍വ്വമായി വരികയാണ്. നഗരങ്ങളില്‍പൂച്ചട്ടികളില്‍ വളര്‍ത്തേണ്ട ഒരു സസ്യമായി മാറിയിരിക്കുന്നു തൊട്ടാവാടി.
ബാഹ്യവസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗതയില്‍ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്നു തോന്നുന്നു. ബാഹ്യ വസ്തുക്കളുടെ ഇടപെടല്‍ മൂലമുണ്ടാകുന്ന മിക്ക അലര്‍ജികള്‍ക്കുംതൊട്ടാവാടി ഒരു ഔഷധമാണ്. അതുകൊണ്ടുതന്നെ പൊടിയും പുകയും വിഷവാതകങ്ങളും മൂലം രോഗാതുരമായ നഗര ജീവിതത്തിന് ഈ ചെറു ചെടി ഒരു വലിയ ആശ്വാസമാണ് .
ഇതിന്റെ വേരില്‍ പത്തുശ
കുട്ടികളിലെ ശ്വാസം മുട്ടല്‍ : തൊട്ടാവാടിയുടെ നീരും കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരുനേരം വീതം ചേര്‍ത്ത് രണ്ടു ദിവസം രാവിലെ കൊടുക്കുക. (5.ml കരിക്കിന്‍ വെള്ളത്തില്‍) കൂടാതെ,പ്രമേഹം, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാവുന്ന രക്തസ്രാവം, മുറിവ് തുടങ്ങിയവയ്ക്കെല്ലാം തൊട്ടാവാടിഉപയോഗപ്രദമാണ്. തൊട്ടാവാടിയുടെ വേര് പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുന്നത് ചതവിനും മുറിവിനും നല്ലതാണ്. മുറിവില്‍ നിന്നും രക്തം വരുന്നതിന് ഇലയരച്ച് തേക്കുക. ഇല ഇടിച്ചുപിഴിഞ്ഞ നീര്‍ വെള്ളം ചേര്‍ക്കാതെ പുരട്ടിയാല്‍മുറിവ് ഉണങ്ങുന്നതാണ്.
5 മില്ലി തൊട്ടാവാടി നീരും 10 മില്ലി കരിക്കിന്‍ വെള്ളവും ചേര്‍ത്ത് ദിവസത്തില്‍ ഒരു നേരം വീതം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. തൊട്ടാവാടി ഇടിച്ചു പൊടിച്ച് നന്നാക്കി ഉണക്കി 5 ഗ്രാം വീതം തേനില്‍ ചാലിച്ച് കഴിച്ചാല്‍ ഓജസില്ലായ്മ മാറിക്കിട്ടും. അലര്‍ജിക്ക് തൊട്ടാവാടിയുടെ നീരു തേക്കുകയും സമം എണ്ണ കുറുക്കി തേക്കുകയും ചെയ്യുക. സമൂലംകഴുകി അരച്ച് വെള്ളത്തില്‍ കലക്കി തിളപ്പിച്ച് കഴിച്ചാല്‍ മൂത്രതടസ്സം മാറിക്കിട്ടും. പ്രമേഹരോഗികള്‍ തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് പതിവായി കഴിച്ചാല്‍ രോഗശമനമുണ്ടാകും.
99) നവര നെല്ല് ആദ്യ കാലങ്ങളിലും ഇപ്പോഴും ഒരേരീതിയില്‍ മറ്റു രാസവളം ഉപയോഗിക്കാതെ കൃഷി ചെയ്യുന്ന ആദ്യ കാല നെല്ലിനങ്ങളില്‍ പെടുന്നു നവരനെല്ല്. ഭക്ഷണാവശ്യത്തിന് പുറമെ ഈ നെല്ല് കൊണ്ട് പല രോഗങ്ങളും മാറ്റാന്‍ സാധിക്കും. വാതത്തിന് നവരനെല്ലാണ് അവസാന മാര്‍ഗ്ഗം. നവര കിഴിയാക്കി ഉപയോഗിക്കുന്നു. അതായത് നവര അരി വെന്തതിനു ശേഷം കിഴിയിലാക്കി വാതമുള്ള ഭാഗത്ത് ഉഴിയുന്നത് മൂലം ആശ്വാസം പകരുന്നു. പ്രസവ രക്ഷ മുതല്‍ എല്ലാ ലേഹ്യങ്ങളിലും ധാന്യങ്ങളില്‍ നവര ഗോതമ്പ്,തെന, ചോളാണ്ടി എന്നിവയ്ക്കും ചേര്‍ത്തിരിക്കുന്നു.
കര്‍ക്കിടക മാസത്തിലെ പ്രധാന ആകര്‍ഷണമാണ് ഞവര. യൌവ്വനം നിലനിര്‍ത്തുന്നതിനായിയവനമുനി ഉപദേശിച്ച അപൂര്‍വ ധാന്യമാണ് ഞവര എന്നു കരുതപ്പെടുന്നു. നാട്ടുവൈദ്യത്തിലും ആയുര്‍വേദത്തിലും ഒരുപോലെ ഉപയോഗിച്ചുവരുന്ന ഈയിനം നവിര, ഞവിര, നമര, നകര, നകരപുഞ്ച എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തില്‍ കുഞ്ഞിനെല്ല്, എരുമക്കരി, നെടുവാലി, വേല്‍വാലി,ചെമ്പാവ്, കവുങ്ങിന്‍ പൂതാല, കളമപ്പാരി, നരിക്കാരി, വരകന്‍, പൂവാളി, തനവല, കരിങ്കുറുവ,പെരുനെല്ല്, ഉളിങ്കത്തി, വലനെല്ല്, ചിറ്റേനി, ആനൂരി, ചെന്നെല്ല് തുടങ്ങിയ നെല്‍വിത്തിനങ്ങള്‍ക്കും ഔഷധഗുണങ്ങളുണ്ടെങ്കിലും ഞവരയുടെ ശ്രേഷ്ഠത ഒന്നുവേറെത്തന്നെയാണ്.
നാട്ടുവൈദ്യത്തില്‍ പ്രായഭേദ്യമന്യേ ഞവരക്കഞ്ഞി ഉത്തമാഹാരമാണ്. ക്ഷീണം, ബലക്ഷയം,ഉദരരോഗം, പനി എന്നിവയ്ക്ക് പ്രതിവിധിയുമാണ്. സന്ധിബന്ധങ്ങള്‍ക്ക് ഉറപ്പും പ്രസരിപ്പും പ്രദാനം ചെയ്യും. ആറുമാസം പ്രായമായ കുട്ടികള്‍ക്ക് ഞവരയുടെ ഉമി പൊടിച്ചുവറുത്തതും ഏലക്കാപ്പൊടിയും (കുന്നന്‍വാഴയുടെ) ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക് വിശിഷ്ടമാണ്. ഞവരയുടെ കഞ്ഞിവെള്ളം ധാരകോരുന്നത് മുടികൊഴിച്ചാല്‍ ശമിപ്പിക്കും. ഞവര ചക്കരയും നെയ്യും ചേര്‍ത്ത് പായസമാക്കി കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഞവര അരിയുടെ മലര്, വെള്ളത്തിലോ മോരിലോ ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കത്തിന്ഫലപ്രദമാണ്. ഞവരച്ചോറും കറിവേപ്പിലയും പുളിച്ചമോരും ചേര്‍ത്ത് കഴിക്കുന്നത് മൂലക്കുരുവിന് ശമനം നല്‍കും. ബീജവര്‍ധനക്കും ഞവര ഉത്തമമെന്ന് കരുതപ്പെടുന്നു. കാലിന് ബലക്ഷയമുള്ള കുട്ടികള്‍ക്ക്,ഞവരച്ചോറ് അരയ്ക്ക് കീഴ്പോട്ട് തേച്ചു പിടിപ്പിക്കുന്നത് ഫലം ചെയ്യും. പാമ്പുകടിയേറ്റവര്‍ക്ക് കൊടുക്കാവുന്ന സുരക്ഷിത ഭക്ഷണമാണ് ഞവരച്ചോറ്. ആയുര്‍ വേദത്തില്‍ ഞവരക്ക് വിശിഷ്ഠ സ്ഥാനമാണ് കല്‍പിച്ചു നല്കിയിട്ടുള്ളത്. രക്ത, ദഹന, നാഡി, ശ്വാസചംക്രമണവ്യവസ്ഥകള്‍ക്ക് ഞവരവളരെ ഗുണം ചെയ്യുന്നു. ധാതുബലം വര്‍ധിപ്പിക്കുന്നതിനും ഞവര ഉത്തമമാണ്. നാഡീ-പേശി സംബന്ധമായ ന്യൂനതകള്‍ക്കും ഉത്തമ പ്രതിവിധിയാണ്. പഞ്ചകര്‍മ്മ ചികില്‍സയില്‍ ഏറെപ്രാധാന്യമുണ്ടിതിന്. പച്ചനെല്ല് കുത്തിയെടുക്കുന്ന അരിയാണ് കിഴിക്ക് ഉപയോഗിക്കുന്നത്. കുറുന്തോട്ടി ചേര്‍ത്ത് പാലില്‍ വേവിച്ച ഞവരയരി കിഴികെട്ടി, അഭ്യംഗം ചെയ്ത ശരീരത്തില്‍ ചെറുചൂടോടെ സ്വേദനം (വിയര്‍പ്പിക്കല്‍) നടത്തുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പുറമെനിന്നും നല്കുന്ന ചെറിയ സമ്മര്‍ദം, ത്വക്കില്‍ സമൃദ്ധമായുളള ചെറിയ രക്തക്കുഴലു(കാപ്പിലറികള്‍)കളുടെ പോഷണ വിനിമയ ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നുവെന്നും, സിരകളുടെ, പൊതുവെ ചുരുങ്ങിക്കിടക്കുവാനുള്ള പ്രവണത വ്യത്യാസപ്പെടുത്തി രസായന ഗുണമായ ശരീരപുഷ്ടിക്ക് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. സമ്മര്‍ദ്ദത്തോടൊപ്പമുള്ള ചൂടും സ്നിഗ്ധതയും നാഡീപ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനാല്‍ വാതശമനവും സാധ്യമാണ്. വിവിധതരത്തിലുള്ള പക്ഷാഘാതങ്ങള്‍ക്കും സ്പോണ്ടിലൈറ്റിസ്, മയോപ്പതി തുടങ്ങിയവക്കും ഇത്തരത്തിലുള്ള സ്വേദനം പ്രതിവിധിയാണ്. ഞവരക്കിഴി സാധ്യമാവാത്ത വളരെ ക്ഷീണമുള്ള രോഗികളില്‍, ഞവരച്ചോറു തേച്ചുള്ള ‘ഷാഷ്ഠികാന്നലേപന’ (ഞവരത്തേപ്പ്)വും ഫലപ്രദമാണ്. ഭക്തരോധം, സ്തംഭനം, തരിപ്പ്, തളര്‍ച്ച, ചുട്ടുനീറ്റം, എല്ലുകള്‍ക്ക് ഒടിവ്, രക്തവാതം, കൈകാല്‍ മെലിച്ചില്‍ എന്നിവക്കും ഈ ലേപനം ഗുണകരമാണ്.
100) കറളകം പരമ്പരാഗതമായ ആയുര്‍വേദ കൂട്ടാണ്. പഴയകാലങ്ങളില്‍ നിന്ന് ഇപ്പോഴും പല കഷായങ്ങളിലും കറളകം ചേര്‍ക്കാറുണ്ട്. വിഷത്തിന് ഉപയോഗിക്കുന്നു. പഴയകാലങ്ങളില്‍ പാമ്പുകടിയേറ്റാല്‍കറളകത്തിന്റെ പച്ച വേര് അരച്ച് പശുവിന്‍ പാലില്‍ ചേര്‍ത്ത് പാമ്പുകടിയേറ്റയാള്‍ക്ക് നല്കിയാല്‍ വളരെഘാടതയുള്ള വിഷം പെട്ടെന്ന് കയറുകയില്ല. ചെറിയ ഘാടതയില്ലാത്ത വിഷമാണെങ്കില്‍ ഇതിനാല്‍(കറളകം) തന്നെ ശമിപ്പിക്കാന്‍ സാധിക്കും. കറളകത്തിന്റെ വേര് വളയുടെ രൂപത്തിലാക്കി ചെറിയകുട്ടികള്‍ക്ക് അപസ്മാരമുണ്ടാകുന്ന സമയത്ത് മണപ്പിച്ചതിന് ശേഷം(വള) കൈകളില്‍ ഇട്ടാല്‍ അപസ്മാര ഇളക്കം തടയാന്‍ സാധിക്കും.
പഴക്കം ചെന്ന ചൊറികള്‍ക്ക് കറളകത്തിന്റെ വള്ളി, ഇല എന്നിവയുടെ നീരെടുത്ത് ആ നീരില്‍കൊട്ടം, കരിംജീരകം, എന്നിവ ചേര്‍ത്തരച്ച് കലക്കി അത്ര വെളിച്ചെണ്ണയും ചേര്‍ത്തത് കുറച്ച് ചൊറിയുള്ള ഭാഗത്ത് (വൃണം ഉള്ള) തേച്ചാല്‍ വൃണം കരിഞ്ഞ് പോകും. പല കഷായങ്ങളിലും കറളകം വരാറുണ്ട് .ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള കഷായത്തിലും ഉപയോഗിക്കുന്നുണ്ട്. പനി, കഫക്കെട്ട്തുടങ്ങിയവയ്ക്ക് കറളകത്തിന്റെ വേര് ചേര്‍ത്തതാണ് കുട്ടികള്‍ക്കായി ഉപയോഗിക്കുന്നത്. സമൂലം ചേര്‍ത്തരച്ചതിന്റെ നീര് വയറിലെ അസുഖങ്ങള്‍ക്കും നീരിനും വയറുവേദനക്കും ഉപയോഗിക്കുന്നു. വയര്‍ അസുഖത്തിന് ഇലയരച്ച് കുടിച്ചാല്‍ സുഖപ്പെടും.
101) മുന്തിരി- Vitis Vinifera ഔഷധഗുണമുള്ള പഴമാണ് മുന്തിരി. ട്യൂമര്‍, അര്‍ബുദം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയെ ചെറുക്കാന്‍ മുന്തിരിപ്പഴത്തിന് കഴിവുണ്ട്. ഇരുമ്പ്, കാത്സ്യം, വിറ്റാമിന്‍-സി എന്നിവ കൂടുതലുണ്ട്. ധാതുപുഷ്ടി, മലബന്ധം, വിശപ്പ്, ദഹനം, ദേഹപുഷ്ടി, രക്ത ശുദ്ധി എന്നിവക്ക് ഉത്തമം. മുന്തിരിയുടെ കുരുവില്‍ ഒരു പ്രത്യേകതരം എണ്ണ അടങ്ങിയിരിക്കുന്നു. സോപ്പ് നിര്‍മ്മാണരംഗത്താണ് ഈ എണ്ണ പ്രധാനമായും ഉപയോഗിക്കുന്നത്. മുന്തിരിയുടെ വളര്‍ച്ചക്ക് ഫലഭൂയിഷ്ഠവും ഈര്‍പ്പമേറിയതുമായ മണ്ണ് അനിവാര്യമാണ്. മരങ്ങളില്‍ പടര്‍ന്ന് വളരുന്ന ഇവയുടെ ഇലകള്‍ക്ക് വൃത്താകൃതിയും ദീര്‍ഘവൃത്താകൃതിയുമാണ്
102) കറിവേപ്പില ആധുനിക ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ഭക്ഷ്യ വസ്തുക്കളിലെ പോഷകങ്ങള്‍ കണ്ടെത്തുന്ന വിദ്യഉപയോഗിച്ച് ഇപ്പോള്‍ കറിവേപ്പിനെ സംബന്ധിക്കുന്ന ഒരു രഹസ്യം കണ്ടെത്തിയിരിക്കുന്നു.കറിവേപ്പില തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍ അതിലുള്ള ജീവകം (എ)പൂര്‍ണ്ണമായും എണ്ണയില്‍ ലയിക്കും. അതുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ കടുകുവറുത്ത കറിയിലെ കറിവേപ്പില എച്ചില്‍ പാത്രത്തിലേക്കെറിഞ്ഞത്. നന്ദികേട് അഥവാ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുക എന്ന അര്‍ത്ഥത്തില്‍ നമ്മള്‍ കറിവേപ്പില പോലെഎന്നു പറയാറില്ലേ. ഇതൊക്കെ ആയിരക്കണക്കിന് വര്‍ഷം മുമ്പ് അവര്‍ എങ്ങനെ മനസ്സിലാക്കി എന്നുചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാവില്ല എന്നുറപ്പാണ്. നമ്മള്‍ മലയാളികള്‍ കറിവേപ്പില നിത്യേന ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ ഔഷധ ഗുണത്തെക്കുറിച്ച് വേണ്ടത്ര അറിവുള്ളവരല്ല. ആയുര്‍വേദനാടന്‍ ചികിത്സാരീതികളിലെ ഒരു സിദ്ധ ഔഷധമാണ് കറിവേപ്പില. മുറിയ കൊയ്നിജി സ്പ്രെങ്ങ് എന്നശാസ്ത്ര നാമത്തിലാണ് റൂട്ടേസി സസ്യ കുടുംബാംഗമായ നമ്മുടെ കറിവേപ്പില അറിയപ്പെടുന്നത്.സുഗന്ധിയായ വേപ്പ് എന്ന അര്‍ത്ഥത്തില്‍ സംസ്കൃതത്തില്‍ ഈ സസ്യത്തിന് സുരഭീനിംബ എന്നാണ്പേര്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇലയ്ക്കു വേണ്ടി കറിവേപ്പ് നട്ടുവളര്‍ത്തി വരുന്നു. സാവധാനംവളരുന്ന ഒരു ചെറുവൃക്ഷമാണ് കറിവേപ്പ്. 5-6 മീറ്ററോളം ഉയരം വയ്ക്കും . തടിയ്ക്ക് തവിട്ടു നിറവും, ഇലകള്‍ക്ക്സുഗന്ധവുമുണ്ട്. ഇലകളിലടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിനു കാരണം. കുലകളായി കാണപ്പെടുന്ന ചെറുപൂക്കളും പച്ചമുത്തുകള്‍ പോലെ കൂട്ടമായിക്കാണുന്ന ഫലങ്ങളുമുണ്ട്.പഴുത്ത കായ് വീണാണ് തൈ കിളിര്‍ക്കുന്നത്. ആയുര്‍വേദ വിധിപ്രകാരം കടുരസപ്രദാനവും ഉഷ്ണവീര്യദായകവുമാണ് കറിവേപ്പ്. ഇലയും വേരിലെ തൊലിയുമാണ് പ്രധാനമായും ഔഷധയോഗ്യം. പ്രകൃതി ചികിത്സയില്‍ പറയുന്ന ഒമ്പത് ഔഷധപത്രങ്ങളില്‍ ഒന്നാണ് കറിവേപ്പില. ആദ്യ ഘട്ടത്തില്‍ അല്പം ശ്രദ്ധയും പരിചരണവും കൊടുത്താല്‍ കറിവേപ്പ് നട്ടുപിടിപ്പിക്കാം.ഇലകളില്‍ ഒരുതരം പച്ചപ്പുഴുക്കള്‍ ഉണ്ടാകാറുണ്ട് എന്നല്ലാതെ മറ്റു കീടബാധയൊന്നും കറിവേപ്പിനുണ്ടാകാറില്ല. ചുരുക്കത്തില്‍ ആദ്യഘട്ടത്തിലെ അല്പശ്രദ്ധ കൊണ്ട് നമ്മുടെ കറികള്‍ക്ക്ഗുണവും മണവും നല്കുന്ന പല അസുഖങ്ങള്‍ക്കും ഔഷധമായ കറിവേപ്പ് വര്‍ഷങ്ങളോളം നിങ്ങളുടെസുഹൃത്താകും. ജീവകം എ ധാരാളമുള്ള കറിവേപ്പില. നമ്മുടെ ആരോഗ്യസംരക്ഷണ കാര്യത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.
കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍ അലര്‍ജിശമിക്കും. വിഷ ജന്തുക്കള്‍ കടിച്ചാല്‍: കറിവേപ്പില, പാലിലിട്ട് വേവിച്ച് അരച്ച് ജന്തു കടിച്ചിടത്ത് തേച്ച്പിടിപ്പിച്ചാല്‍ വിഷം കൊണ്ടുള്ള നീരും വേദനയും ശമിക്കും. കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുന്നത്വിഷ ശമനത്തിനു നല്ലതാണ്. മഞ്ഞപ്പിത്തം: കറിവേപ്പില പ്രധാനമായി ചേര്‍ത്തുണ്ടാക്കുന്ന കൈഡിര്യാദികഷായം വയറുകടി,മഞ്ഞപ്പിത്തം എന്നിവയ്ക്ക് ഫലപ്രദമാണ്.
കറിവേപ്പിന്റെ കുരുന്നില എടുത്ത് ദിവസം 10 എണ്ണം വീതം ചവച്ചു കഴിക്കുക. വയറുകടിക്ക് ശമനം കിട്ടും. കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്നങ്ങള്‍ അകറ്റാന്‍നല്ലതാണ്. വയറിളക്കം, രക്തദൂഷ്യം, വിഷം, വയറിലുണ്ടാകുന്ന രോഗങ്ങള്‍, കൃമി എന്നിവക്കെല്ലാം ഉപയോഗിക്കാം. കറിവേപ്പില അരച്ച് കഴിക്കുന്നതും, മോരില്‍ കാച്ചി ഉപയോഗിക്കുന്നതും അലര്‍ജി, ത്വക്ക് രോഗങ്ങള്‍ എന്നിവക്ക് നല്ലതാണ്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ച് തുടര്‍ച്ചയായി ഒരുമാസത്തോളം സേവിച്ചാല്‍ മതി. ഉദര രോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പില വെന്ത വെള്ളം കുടിക്കുന്നത് ഫലവത്താണ്. പാദസൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും തുടര്‍ച്ചയായി മൂന്നുദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. കാല്‍ വിണ്ടുകീറുന്നതിന് കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ചു കുഴമ്പാക്കി രോഗമുള്ള ഭാഗത്ത് രാത്രി കിടക്കുന്നതിനു മുമ്പ് പുരട്ടുക. ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി രോഗിമുള്ള ഭാഗത്ത് പുരട്ടിയാല്‍ മതി. അസുഖം മാറിക്കിട്ടുന്നതുവരെ തുടര്‍ച്ചയായി പുരട്ടണം. പുഴുക്കടി ശമിക്കാന്‍കറിവേപ്പിലയും മഞ്ഞളും ചേര്‍ത്ത് കഴിച്ചാല്‍ മതി. അരുചിക്ക് കറിവേപ്പിലയരച്ച് മോരില്‍ കലക്കി സേവിച്ചാല്‍ മതി. ദഹനശക്തി വര്‍ധിക്കാനും ഉദരത്തിലെ കൃമി നശിപ്പിക്കാനും കറിവേപ്പില അതിവിശിഷ്ഠമാണ്.
കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് ശമനം കിട്ടും. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തേക്കുന്നത് പതിവാക്കിയാല്‍ മതി. കറിവേപ്പിലയിട്ട് എണ്ണകാച്ചി തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കൈവരുകയും തലമുടി കറുത്തിരുണ്ട് ഇടതൂര്‍ന്ന് വളരുകയും ചെയ്യും. കണ്ണുകളുടെ രക്ഷയ്ക്ക് കറിവേപ്പില പതിവായി കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലിപ്പത്തില്‍ കാലത്ത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ എക്സിമ എന്ന ചര്‍മ്മരോഗത്തിന് ശമനം കിട്ടും. പൂര്‍ണഫലപ്രാപ്തി കൈവരിക്കാന്‍ ഈ പ്രക്രിയ ഇടയ്ക്കിടെ ആവര്‍ത്തിക്കണം.
കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, ജീരകം, ഉപ്പ് എന്നിവ ചേര്‍ച്ച് മോര് കാച്ചി കഴിച്ചാല്‍ വയറിളക്കം നില്‍ക്കും. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരില്‍ കലക്കി കഴിച്ചാല്‍ മതി. വിഷം പുരണ്ടാല്‍ കറിവേപ്പിലയരച്ച് പുരട്ടുകയോ തിളപ്പിച്ച വെള്ളംകൊണ്ട് മുറിപ്പാടില്‍ കഴുകുകയോ ചെയ്താല്‍ ഫലസിദ്ധി ഉറപ്പാണ്. ഇതിന് ഉദരരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും. കറിവേപ്പില ചതച്ചിട്ട് താറാവു മുട്ട എണ്ണ ചേര്‍ക്കാതെ പൊരിച്ചുകഴിച്ചാല്‍ വയറുകടിക്ക് ശമനമുണ്ടാകും. കറിവേപ്പിലയും മഞ്ഞളും അരച്ചുചേര്‍ത്ത് തിളപ്പിച്ചെടുത്ത പാല്‍ കുടിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ക്ക് ശമനമുണ്ടാകും.
103) ശതാവരി(Asparagus racemoses wild) അസാധാരണമായ ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് ശതാവരി. സഹസ്രമൂലി എന്ന ഇതിന്റെ സംസ്കൃതനാമം തന്നെ ആയിരം ഔഷധഗുണം ശതാവരിയില്‍ അടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കുന്നു. അസ്പരാഗസ് റസിമോസസ് (Asparagus Racemosus Wild) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ശതാവരി ലല്ലിയേസി കുടുംബത്തില്‍ പെട്ടതാണ്. ഇംഗ്ലീഷില്‍ അസ്പരാഗസ് (Asparagus) എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ശതാവരി, നാരായണി, സഹസ്രമൂലി എന്നൊക്കെയാണ് ഇതിന്റെ സംസ്കൃതനാമം. ഇലകള്‍ ചെറുമുള്ളുകളായി കാണപ്പെടുന്ന ഒരു സസ്യമാണിത്. മണ്ണിനടിയില്‍ ചെറുവിരലോളം വണ്ണമുള്ള കിഴങ്ങുകള്‍ ഉണ്ടാകുന്നു. വെളുത്ത പൂവുകള്‍ നിറയെ ഉണ്ടാകും. സ്നിഗ്ധഗുണവും ശീതവീര്യവുമാണ് ശതാവരി. രുചികരമായ അച്ചാര്‍ എന്ന നിലയില്‍ ഭക്ഷ്യയോഗ്യവുമാണ് ശതാവരി. നല്ലൊരു ദഹനൗഷധിയാണ് ശതാവരി. കിഴങ്ങാണ് ഔഷധ യോഗ്യഭാഗം, മഞ്ഞപ്പിത്തം, മുലപ്പാല്‍ കുറവ്, അപസ്മാരം, അര്‍ശ്ശസ്, ഉള്ളംകാലിലെചുട്ടുനീറ്റല്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ഇതൊരു നല്ല ഹെല്‍ത്ത് ടോണിക്കുമാണ്.
കാത്സ്യം, ഇരുമ്പ് എന്നിവയുടെ അഭാവംമൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും ജ്വരത്തിനും അള്‍സറിനും ശതാവരി നല്ലൊരു ഔഷധമായി ഉപയോഗിക്കുന്നു. ശതാവരിക്കിഴങ്ങ് ധാതുപുഷ്ടിക്ക് അത്യുത്തമമാണ്. മൂത്രക്കടച്ചിലിന് മരുന്നായും ഉപയോഗിക്കാം. മഞ്ഞപിത്തം,രക്തപിത്തം: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് പഞ്ചസാരയോ തേനോ ചേര്‍ത്ത്കഴിക്കുക. ഉള്ളന്‍കാല്‍ ചുട്ടുനീറുന്നതിന്: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീരില്‍ രാമച്ചപ്പൊടി ചേര്‍ത്ത്പുരട്ടുകയും കഴിക്കുകയും ചെയ്യുക. പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്ക് ഇത് വളരെ വിശേഷ ഔഷധമാണ്. ശരീരപുഷ്ടിക്കും മുലപ്പാല്‍വര്‍ദ്ധിക്കുന്നതിനും നല്ലതാണ്. മുലപ്പാല്‍ ഉണ്ടാകാന്‍: ശതാവരിക്കിഴങ്ങ് ഇടിച്ച് പിഴിഞ്ഞ നീര് പാലിലോനെയ്യിലോ ചേര്‍ത്ത് കഴിക്കുക. കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ചേര്‍ത്ത് കഴിച്ചാല്‍ സ്ത്രീകളുടെ അമിത രക്തസ്രാവം മാറും. പുളിച്ചുതികട്ടല്‍, വയറു വേദന: ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15.മി.ലി. എടുത്ത് അത്രതന്നെവെള്ളവും ചേര്‍ത്ത് ദിവസവും രണ്ട് നേരം പതിവായികഴിക്കുക.
വയറുകടിക്ക് ശതാവരിക്കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക, മൂത്ര തടസ്സം,ചുടിച്ചില്‍ എന്നിവശമിക്കും. ശരീരത്തിന് കുളിര്‍മ്മ നല്കാനും ഗൃഹാന്തരീക്ഷം ഭംഗി കൂട്ടാനും ഉപയോഗിക്കുന്നു. വാത-പിത്തങ്ങളെ ശമിപ്പിക്കാന്‍ ഇതിനാകും. വാതരോഗത്തിനും കൈകാല്‍ ചുട്ടുനീറുന്നതിനും ഉപയോഗിക്കുന്ന വാതാശിനി തൈലത്തിന്റെയും മുഖ്യചേരുവയായ ശതാവരി അലങ്കാരച്ചെടിയുമാണ്. സ്ത്രീകളില്‍ കാണുന്ന അസ്ഥിസ്രാവരോഗത്തിന് പാല്‍കഷായമുണ്ടാക്കുന്നതിനും സന്താനോല്പാദനശേഷികുറവുള്ള പുരുഷന്മാര്‍ക്ക് കഷായമുണ്ടാക്കുന്നതിനും ശതാവരിക്കിഴങ്ങ് ഉത്തമമാണ്. 15 മില്ലി ശതാവരിക്കിഴങ്ങ് നീര് നേര്‍പ്പിച്ചു സേവിച്ചാല്‍ ആഹാര-ദഹന സംബന്ധമായ അസുഖങ്ങള്‍ മാറും. ശതാവരി കിഴങ്ങ് അടങ്ങിയ പ്രധാന ഔഷധങ്ങള്‍ സാരസ്വതാരിഷ്ടം മഹാചന്ദനാദി തൈലം, പ്രഫംജനംകുഴമ്പ്, അശോകഘൃതം, വിദര്യാദി കഷായം. വാരങ്ങള്‍ തയ്യാറാക്കി 2 അടി അകലത്തില്‍ കുളികളെടുത്ത് ചാണകപ്പൊടി ചേര്‍ത്തിളക്കിപുതുമഴയോടെ തൈകള്‍ നടാം. ഈ കൃഷിക്ക് 2 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്. ഒരു വര്‍ഷംകഴിയുമ്പോള്‍ കിഴങ്ങ് മാന്തി വില്‍ക്കാം. വീണ്ടും കിഴങ്ങ് പൊട്ടി വളരും.
104) ഉമ്മം നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്. നീല ഉമ്മമാണ് വളരെ ഫലപ്രദം. സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. പണ്ടുള്ളവര്‍ പറമ്പിലെവിടെയും ഉമ്മം കിളിര്‍ക്കാന്‍അനുവദിച്ചിരുന്നില്ല. ഒരുവീട് അല്ലെങ്കില്‍ ഒരു തറവാട് അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോള്‍ ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായി. ബ്രോങ്കൈല്‍ ആസ്ത്മ: തണ്ടും ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ഹുക്കയിലിട്ടോ ചുരുട്ടിസിഗരറ്റാക്കിയിട്ടോ പുകവലിച്ചാല്‍ ബ്രോങ്കൈല്‍ ആസ്ത്മ മാറിക്കിട്ടും. ആമവാതം, സന്ധിവാതം: ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളില്‍ പുരട്ടുകയാണെങ്കില്‍നീരും വേദനയും എളുപ്പം മാറിക്കിട്ടും. ആമവാതത്തിന് ഉമ്മത്തില അരച്ച് മൂന്നുനേരം സന്ധികളില്‍പുരട്ടുക. ഒരു മണിക്കൂറിനുശേഷം തുടച്ചുകളയുക. പേപ്പട്ടി വിഷം: ഉണങ്ങിയ കായും തഴുതാമയും സമൂലം തുല്ല്യ അളവിലെടുത്ത് കഷായം വെച്ച്കൊടുക്കുകയോ അവ ഉണക്കിപ്പൊടിച്ച് 400.മി.ലി. ഗ്രാം മുതല്‍ 600.മി.ലി. ഗ്രാം വരെ ദിവസം മൂന്നുനേരംകഴിക്കുകയോ ചെയ്താല്‍ പേപ്പട്ടി വിഷം ശമിക്കും.

സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും കൂടി അരച്ച്പൂശിയാല്‍ ശമനമുണ്ടാകും. ആര്‍ത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാന്‍ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയില്‍ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാല്‍ ശമനം കിട്ടും. മുടികൊഴിച്ചില്‍ – 10:1 എന്ന അളവില്‍ വെളിച്ചെണ്ണയും ഉമ്മത്തിലനീരും ചേര്‍ത്ത് കാച്ചിയ എണ്ണ 20മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച് കുളിച്ചാല്‍ മുടികൊഴിച്ചില്‍ മാറും. ചൊറി, ചിരങ്ങ്, എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇലനീരില്‍ സമം തേങ്ങാപാല്‍ ചേര്‍ത്ത് വെയിലത്തുണക്കിഎണ്ണയുണ്ടാക്കി മൂന്ന് നേരം പുരട്ടുക. ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ മയക്കം ഉണ്ടാകാനോ ജീവാപയംതന്നെ സംഭവിക്കാനോ കാരണമാകുന്നു. ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നര്‍ത്ഥം. ജംഗമവിഷങ്ങള്‍ അഥവാ ജന്തുവിഷങ്ങള്‍ക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.
105) നറുനീണ്ടി നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നത്രക്തദൂഷ്യം, തേനീച്ച വിഷം, സിഫിലിയസ് എന്നിവ മാറിക്കിട്ടാന്‍ സഹായിക്കും. എലി കടിച്ചാല്‍ നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചിസേവിക്കുക. നറുനീണ്ടി വേര് പാല്‍ക്കഷായം വെച്ച് ദിവസവും രണ്ട് നേരവും 25.മി.ലി. വീതം രണ്ടോ മൂന്നോ ദിവസംകുടിക്കുന്നത് മൂത്രം മഞ്ഞ നിറത്തില്‍ പോവുക, ചുവന്ന നിറത്തില്‍ പോവുക, മൂത്രച്ചുടിച്ചില്‍ എന്നിവക്ക്ശമനം ലഭിക്കും. നറുനീണ്ടിക്കിഴങ്ങിന്റെ പുറംതൊലി കളഞ്ഞ് നല്ല പോലെ അരച്ചത് ഒരു താന്നിക്കയുടെവലിപ്പത്തില്‍ പശുവിന്‍ പാലില്‍ ചേര്‍ത്ത് തുടര്‍ച്ചയായി 21 ദിവസം കഴിച്ചാല്‍ മൂത്രക്കല്ലിന്ശമനമുണ്ടാകും. കൂടാതെ അസ്ഥിസ്രാവം, ചുട്ടുനീറ്റല്‍, വിഷം, ചൊറി,
106) ചെങ്ങഴിനീര്‍ കിഴങ്ങ് ഇഞ്ചി വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ഔഷധസസ്യമാണ് ചെങ്ങഴിനീര്‍ കിഴങ്ങ്. ഇതു പ്രധാനമായും ച്യവനപ്രാശത്തിലാണ് ഉപയോഗിച്ചുവരുന്നത്. വ്രണങ്ങള്‍ ഉണങ്ങുവാനും വളരെ നല്ലതാണ് ഈ ഔഷധി.
107) ഇഞ്ചി ഇംഗ്ലീഷില്‍ ജിഞ്ചര്‍ (Ginger) എന്നും സംസ്കൃതത്തില്‍ അര്‍ദ്രകം എന്നും അറിയപ്പെടുന്ന ഇഞ്ചിസിറ്റാമിനേസി ( Scitaminaceae) സസ്യകുലത്തില്‍ പെട്ടതാണ്. സിഞ്ചിബര്‍ ഒഫിസിനേല്‍ (Zingiber officinale Rosc) എന്നാണ് ഇഞ്ചിയുടെ ശാസ്ത്രനാമം. 10-25 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ പുല്‍ച്ചെടിയുടേതുപോലെ കൂര്‍ത്ത ഇലകളായിരിക്കും. കേരളത്തില്‍ സമൃദ്ധമായി വളരുന്നതാണിത്. മണ്ണിനുമുകളിലുള്ള സസ്യഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും ഒരു ചിരസ്ഥായീ സസ്യമാണ് ഇഞ്ചി.
ജിന്‍ജെറോള്‍ എന്ന സുഗന്ധതൈലവും പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയുമാണ് ഇഞ്ചിയിലെ മുഖ്യഘടകങ്ങള്‍. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തീക്ഷ്ണഗുണവുമാണ് ഇതിനുള്ളത്. ഭൂകാണ്ഡമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണ് ഇഞ്ചിയും ചുക്കും. ചുക്കും ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് പൊടിച്ചു കഴിച്ചാല്‍ ചുമ ശമിക്കുകയും കഫം ഇളകിപ്പോകുകയും ചെയ്യും. ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പതിവായി സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം മാറും. ഇഞ്ചിനീര് അരിച്ചെടുത്ത് ചെറുചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ കഠിനമായ ചെവിവേദന മാറും. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.
ഇഞ്ചി ചെറുതായി അരിഞ്ഞ് തൈരിലിട്ട് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഉണ്ടാക്കുന്ന ഇഞ്ചിത്തൈര് ആയിരം കറികള്‍ക്ക് തുല്യമാണ്. ഇതിനാല്‍ ആയിരം കറി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്. രക്തവാതം, എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും. അര ഔണ്‍സ് ഇഞ്ചിനീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം സംഭവിക്കും. നെഞ്ചുവേദനയും കുറയുന്നു. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരൗണ്‍സ് ശുദ്ധമായ ആവണക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിച്ചാല്‍ അരക്കെട്ട് വേദന മാറും. തലവേദനയ്ക്ക് ഇഞ്ചിക്കഷ്ണം വെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ ശമനം കിട്ടും. നമ്മുടെ നാട്ടില്‍ ഫലസമൃദ്ധിയോടുകൂടി വളരുന്ന ഒരു ദിവ്യൌഷധമാണ് ഇഞ്ചി. ഇഞ്ചിയുടെഔഷധഗുണങ്ങള്‍ ധാരാളമാണ്. ഇത് അനേകം രോഗങ്ങള്‍ക്ക് പരിഹാരം നല്കുന്നു. ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി
ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മാറിക്കിട്ടും. ഇഞ്ചിനീരില്‍ അത്രതന്നെ ചെറുനാരങ്ങയും കൂട്ടി ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ ദഹനക്കുറവുംവായുസ്തംഭനവും പുളിച്ച് തികട്ടലും സുഖമാകും. തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന,ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്ഇഞ്ചി. അര ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹത്തിന് ശമനംകിട്ടും. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ഔണ്‍സ് ശുദ്ധമായ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത്വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും.
ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കുക. ഇത് നെയ്യില്‍ വറുത്തെടുത്ത് വാളന്‍ പുളിയുടെ നീരില്‍മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കുക. ഇത് ഔഷധമായിഉപയോഗിക്കാവുന്നതാണ്. അര ടീസ്പൂണ്‍ ചുക്ക് പൊടി ഇരട്ടി തേനില്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ ഒരാഴ്ച സേവിച്ചാല്‍മുതുക് വേദന ശമിക്കും. ഒരു നാഴി സമം പശുവിന്‍ നെയ്യും നാഴി പശുവിന്‍ പാലും ആറ് കഴഞ്ച് ഇഞ്ചി അരച്ചത്കല്കമായി ചേര്‍ത്ത് നെയ്യ് കാച്ചി കാല്കുടം വീതം കഴിക്കുകയാണെങ്കില്‍ ഗുമന്‍, ഉദര രോഗം, അഗ്നി മാന്ദ്യംമുതലായവ ശമിക്കും.
ഇഞ്ചിയും കുറുന്തോട്ടിയുംചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്.പനി,ചുമ, കഫകെട്ട്എന്നവക്ക് ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവ സമമെടുത്ത് അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി.വീതം കുടിക്കുക. ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഉപയോഗിക്കാം.
ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ഇല്ലാതാവും. ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ദിവസം മൂന്നുനേരം പുരട്ടുകയാണെങ്കില്‍ ആണിരോഗം ശമിക്കും. ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് അര ഒണ്‍സ് കഴിക്കുകയാണെങ്കില്‍ വയറുവേദന മാറും. ഒരു കഷ്ണം ഇഞ്ചി, ഏലക്ക, വെളുത്തുള്ളി ഇവ ചേര്‍ത്തു മൂന്നുനേരം കഴിച്ചാല്‍ വയറുവേദന മാറും. ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിന് നല്ലതാണ്. ഇഞ്ചിനീരും തേനും വെണ്ണയും ചേര്‍ന്ന മിശ്രിതം മുറിവുകളിലും വൃണങ്ങളിലും തേക്കുകയാണെങ്കില്‍ ഉണങ്ങിക്കിട്ടും. ഇഞ്ചിനീരും തേനും ചേര്‍ന്ന മിശ്രിതം കഴിച്ചാല്‍ ദഹനം ശരിയാകുകയും വിശപ്പ് വര്‍ദ്ധിക്കുകയും ചെയ്യും.
അതിസാരം :കറുവപ്പട്ട, ചുക്ക്,ഗ്രാമ്പു, ജാതിക്ക എന്നിവ സമമെടുത്ത് പൊടിച്ച പൊടി 1.ഗ്രാം വീതംദിവസം മൂന്ന് നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക. ചുമക്ക് – ചുക്ക്, ജീരകം ഇവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി നീരെടുത്ത് ചെറുതായി ചൂടാക്കി വേദനയുള്ള ചെവിയിലൊഴിച്ചാല്‍ ചെവിവേദന സുഖമാവും.
108) വയമ്പ് വയമ്പ് എന്ന ഔഷധത്തിന്റെ ഉല്‍പ്പത്തി പരമ്പരാഗതമാണ്. അതിലുപരി ആയുര്‍വേദിക്കും ആണ്. സ്വരശുദ്ധിക്കും ബുദ്ധിശക്തിക്കും ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന പനി, വയറുവേദന, അരുചി,അതിസാരം, ചുമ, ശ്വാസംമുട്ട്, കഫസംബന്ധവും ശ്വാസസംബന്ധവുമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് വയമ്പിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുക്കുന്നതു നല്ലതാണ്. ദഹനശക്തി വര്‍ദ്ധിപ്പിക്കാനും വിരശല്യം, മൂത്രതടസ്സം, വാതോപദ്രവങ്ങള്‍, വിഷബാധ എന്നിവ ശമിപ്പിക്കുന്നതിനും വയമ്പ് ഉപയോഗിക്കുന്നു. ചെറിയകുട്ടികള്‍ക്ക് വര എന്ന രോഗത്തില്‍ നിന്നും മോചനത്തിനായി വയമ്പ്, കായം, മാശിക്ക,കല്ലേല്‍ഭരതി, എന്നിവ മുലപ്പാലില്‍ ചേര്‍ത്ത് കൊടുത്താല്‍ വര എന്ന രോഗം തടയാന്‍ സാധിക്കും.പ്രസവ ശേഷം കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്നതിനും മറ്റും വയമ്പ് ഉപയോഗിക്കുന്നു. എല്ലാവിധലേഹ്യങ്ങളിലും വയമ്പ് അടങ്ങിയിരിക്കുന്നു. ലേഹ്യം ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍എല്ലാത്തിലും വയമ്പിന് ഒരു പങ്കുണ്ട്. എല്ലാവിധ കഷായങ്ങളിലും വരാറുണ്ട്. പഴയ കാലത്ത് മിക്കവാറും വീടുകളില്‍ നട്ടു വളര്‍ത്തിയ ഒരു ചെടിയാണ് വയമ്പ്. കിണറിന്റെ അടുത്ത്ഇത് സുന്നത്തായിട്ടാണ് പണ്ട് കാണാറുള്ളത്. കാരണം പച്ച വയമ്പ് അരയ്ക്കുന്നതിനാണ് കിണറിന്റെ അരികില്‍ നടുന്നത്. സാധാരണ വയമ്പിനേക്കാള്‍ ശക്തി പച്ച വയമ്പിന് ഉണ്ടായിരിക്കും. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമ ശമിക്കും. ബ്രഹ്മിയും വയമ്പും കൂടി സമം ചേര്‍ത്ത് പൊടിച്ച പൊടി 1ഗ്രാം വീതം 6.മി.ഗ്രാം. തേനില്‍ ചേര്‍ത്ത് ദിവസേന പ്രഭാതത്തില്‍ കൊടുത്താല്‍ അപസ്മാരം ശമിക്കും. പൂവാം കുറുന്തല്‍,ചെറുള, അരത്ത എന്നിവയുടെ കൂടെ വയമ്പ് ചേര്‍ത്ത് പുകയേല്‍ക്കുന്നത് ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്. വയമ്പ് മുലപ്പാലില്‍ അരച്ച് നാക്കില്‍ തേച്ച് കൊടുക്കുകയാണെങ്കില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വയറുവേദനശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേര്‍ത്ത് തല കഴുകിയാല്‍ പേന്‍,ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ 2ഗ്രാം. വയമ്പുപൊടി 200.മി.ലി. പശുവിന്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നത്ഉന്മാദത്തിനും ഫലപ്രദമാണ്.
109) കരിനൊച്ചി വൈറ്റെക്സ് നെഗുണ്ടോ (Vitex Negundo Linn.) എന്നാണ് കരിനൊച്ചിയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ വില്ലോ ലീവ്ഡ് ജസ്റ്റിസിയ (Willow-leaved justicia) എന്നാണ് ഇതറിയപ്പെടുന്നത്. നൊച്ചികള്‍ പലതരമുണ്ട്. അതില്‍ നീലപ്പൂവുകള്‍ ഉണ്ടാകുന്നവയാണ് കരിനൊച്ചി. ഇലകളുടെ അടിഭാഗം നീലകലര്‍ന്ന പച്ചനിറമായിരിക്കും. കരിനെച്ചി പരമ്പരാകൃതമായി മലയോര പ്രദേശത്ത് കാണപ്പെടുന്ന ഔഷധ മരമാണ്. ഇതൊരു പരമ്പരാഗത ഒറ്റമൂലിയാണ്. 4-5 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന മരമാണിത്. ഇലയും തൊലിയും ഔഷധമായി ഉപയോഗിച്ചുവരുന്നു. ബാഷ്പശീലത്വമുള്ള സുഗന്ധതൈലം ഇലയില്‍ അടങ്ങിയിട്ടുണ്ട്. ക്ഷയം ആദിയായ ശ്വാസകോശരോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. അപൂര്‍വ്വഗുണവിശേഷമുള്ള കരിനൊച്ചി മരങ്ങളുണ്ടെന്നും അവയ്ക്ക് അസാധാരണമായ ഔഷധ-ഭാഗ്യദായക ഗുണങ്ങളുണ്ടെന്നും വിശ്വാസമുണ്ട്. ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീര് ഏതാനും തുള്ളി മൂക്കിലൊഴിച്ചാല്‍ അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയും.
ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര് എടുത്ത് കൊമ്പന്‍ജാതി ഗുളികയില്‍ ചേര്‍ത്ത് കൊടുത്താല്‍ പനി, അപസ്മാരം എന്നിവഭേദപ്പെടും. കൊമ്പന്‍ജാതി എന്നാല്‍ ആയുര്‍വേദ മരുന്നുകളുടെ ഒരുമിശ്രിതമാണ്. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു. കരിനെച്ചിയില കഷായം വെച്ച് ചൂടോടെ കവിള്‍ കൊള്ളുക. ഇത് വായ് പുണ്ണിന് നല്ലതാണ്. കരിനെച്ചിയില പിഴിഞ്ഞെടുത്ത നീര് 5-10 തുള്ളി രണ്ടു മൂക്കിലും ഒഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ വീണ്ടെടുക്കാന്‍ നല്ലതാണ്അപസ്മാര രോഗികള്‍ക്ക്. തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ ഗ്രന്ഥികള്‍ വീര്‍ത്താല്‍കരിനെച്ചിലയുടെ നീര് 10.മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി കുടിക്കുക. നടു വേദന,മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങള്‍ക്ക് കരിനെച്ചിയില അരച്ചിടുക. കരിനെച്ചി വേരും ഇലയുമിട്ട് വെന്ത കഷായത്തില്‍ ആവണക്കെണ്ണ ഒഴിച്ച് കഴിച്ചാല്‍ നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്,വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും. തുളസിയില, കരിനെച്ചിയില, കുരുമുളക് എന്നിവ മൂന്നുംസമമെടുത്ത് കഷായം വച്ചു കുടിക്കുന്നത് പനി, മലമ്പനി എന്നിവ ശമിക്കും. തുളസിയില,കരിനെച്ചിയില, കുരുമുളക് എന്നിവ സമമെടുത്ത് കഷായം വെച്ച് കഴിക്കുന്നത് ഇന്‍ഫ്ലുവന്‍സപിടിപെടാതിരിക്കാന്‍ സഹായിക്കും. കരിനെച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് വയറിളക്കിയാല്‍നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു.
110) ഉഴിഞ്ഞ വള്ളിഉഴിഞ്ഞ എന്ന പേരിലറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം കാര്‍ഡിയോസ്പെര്‍മംഹലികാകാബം (Cardiosperumum halicacabum Linn) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ബലൂണ്‍വൈന്‍ (Baloon vine) എന്നുപറയുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധയോഗ്യമാണ്. ആയുര്‍വേദ പ്രകാരം ഉഷ്ണവീര്യവും വാതഹരവും സ്നിഗ്ദ്ധഗുണവുമുള്ളതാണ് ഉഴിഞ്ഞ. ഇതിനെ താളിയായി ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും നല്ലതാണ്. ഉഴിഞ്ഞയുടെ ഇല ഇടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി മുടിയില്‍ തേച്ചാല്‍ മുടി സമൃദ്ധമായി വളരും. ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞരടി ആ വെള്ളംകൊണ്ട് കഴുകിയാല്‍ തലമുടി വളരെയധികംശുദ്ധമാകും. ഇല സേവിക്കുന്നതുകൊണ്ട് മലശോധന ഉണ്ടാക്കുകയും പനി ശമിപ്പിക്കുകയും ചെയ്യും. ഇല അരച്ച് ലേപനം ചെയ്യുന്നത് ശരീരത്തിലെ നീര്‍വീഴ്ചയും വൃഷണവീക്കവും ഇല്ലാതാക്കും. വേരരച്ച് നാഭിയില്‍ തേച്ചാല്‍ മൂത്രതടസ്സം മാറും. ഇതിന്റെ വിത്തില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. ഉഴിഞ്ഞ സമൂലമെടുത്ത്കഷായം വെച്ച് 30.മി.ലി. വീതം രണ്ടു നേരം രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വയറു വേദന, മലബന്ധംഎന്നിവ മാറിക്കിട്ടും. ആര്‍ത്തവ തടസ്സം ഉണ്ടായാല്‍ ഇല വറുത്തരച്ച് കുഴമ്പ് പരുവത്തിലാക്കിഅടിവയറ്റില്‍ പുരട്ടുക. ഉഴിഞ്ഞ ഇല ആവണക്കെണ്ണയില്‍ വേവിച്ച് അരച്ച് പുരട്ടിയാല്‍ വാതം, നീര്,സന്ധിവേദന എന്നിവ മാറിക്കിട്ടും
111) ചെമ്പരത്തി ഉഷ്ണരോഗം, രക്തസ്രാവം, അസ്ഥിസ്രാവം, ശുക്ലവര്‍ദ്ധന, ശരീര സൌന്ദര്യം, താരന്‍ഇല്ലാതാക്കുക, തലമുടി വളര്‍ച്ച, തീപ്പൊള്ളല്‍ എന്നിവക്ക് ചെമ്പരത്തിപ്പൂവ് ഫലവത്താണ്. 500 ഗ്രാം ചെമ്പരത്തിപ്പൂവും 200 ഗ്രാം പഞ്ചസാരയും കൂടി ഞെരടി ഒരു പാത്രത്തില്‍ സൂക്ഷിക്കുക. മൂന്നുദിവസം കഴിഞ്ഞ് അരച്ച് വൃത്തിയാക്കി ടീസ്പൂണ്‍ കണക്കിന് ദിവസം രണ്ടുനേരം കഴിക്കുന്നത് സ്ത്രീകള്‍ക്കുണ്ടാവുന്ന ഉഷ്ണരോഗത്തിനും രക്തസ്രാവത്തിനും നല്ലതാണ്. ചെമ്പരത്തിപ്പൂവ് തേനില്‍ ചാലിച്ച് നിത്യവും കഴിക്കുന്നത് ശരീരസൌന്ദര്യം വര്‍ദ്ധിപ്പിക്കും. തലമുടിക്ക് കറുപ്പ് നല്കാനും, മുടിയുടെ വളര്‍ച്ചക്കും ഉപയോഗിക്കുന്ന ഔഷധസസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവും ഇലയും താളിയാക്കി തലയില്‍ തേച്ചാല്‍ തലമുടിവളരുകയും താരന്‍ ഇല്ലാതാവുകയും മുടിക്ക് നല്ല കറുപ്പ് നിറവും ഉണ്ടാവും. ചെമ്പരത്തിപ്പൂവും ഇലയും എണ്ണ കാച്ചിത്തേച്ചാല്‍ തലമുടി തഴച്ചു വളരും. ചെമ്പരത്തിയുടെപകുതിവിരിഞ്ഞ മൊട്ട് ചതച്ച് തീപ്പൊള്ളലേറ്റ ഭാഗത്ത് വെച്ചാല്‍ പൊള്ളല്‍ പെട്ടെന്ന് ഉണങ്ങും.
112) ആവണക്ക് റിസിനസ് കമ്മ്യൂണിസ് (Ricinus Communis Linn) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ആവണക്കിനെ ഇംഗ്ലീഷില്‍ കാസ്റ്റര്‍ ഓയില്‍ പ്ലാന്റ് (Castor Oil Plant) എന്നാണ് പറയുന്നത്. എണ്ണക്കുരു എന്ന നിലയില്‍ വ്യാപകമായി ഇന്ത്യയില്‍ പലസ്ഥലത്തും കൃഷിചെയ്തുവരുന്ന ഇത് 2-4 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന കുറ്റിച്ചെടിയാണ്. ഇലകള്‍ വിസ്തൃതവും ഹസ്താകാരത്തില്‍ പാളിതവുമാണ്. ഇലഞരമ്പുകള്‍ എഴുന്നു നില്‍ക്കും. മുള്ളുള്ള പുറം തോടിനുള്ളിലെ വിത്താണ് എണ്ണക്കുരുവായും നടാനുംഉപയോഗിക്കുന്നത്. വിത്തില്‍ നിന്ന് 35-40% എണ്ണ ലഭിക്കും. റിസിനോളിക് – ലിനോലിക്ക്ആസിഡുകള്‍ ഈ എണ്ണയില്‍ ധാരാളമുണ്ട്. ആയുര്‍വേദ വിധിപ്രകാരം കയ്പുരസവും ഉഷ്ണവീര്യവുമുള്ളതാണ് ഈ സസ്യം.
വളരെ പണ്ടുമുതലേ നമ്മുടെ നാട്ടില്‍ ഔഷധയെണ്ണ ഉല്പാദനത്തിനായി പ്രയോജനപ്പെടുത്തുന്നസസ്യമാണ് ആവണക്ക്. വാതരോഗങ്ങള്‍ക്കുള്ള ഉത്തമഔഷധം എന്ന നിലയില്‍ സംസ്കൃതത്തില്‍ വാതാരിഎന്ന പേരുണ്ട് ഈ സസ്യത്തിന്. ഇതിന്റെ എണ്ണ, വേര്, ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്. വിഷമയമായതിനാല്‍ പിണ്ണാക്ക് വളമായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. സോപ്പ്,പെയിന്റ്, മഷി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. എണ്ണയും വേരും ഇലയും ഔഷധയോഗ്യമാണ്. പിത്തശൂലയ്ക്ക് പരിഹാരമായി ഇളനീര്‍ ചേര്‍ത്ത് ആവണക്ക സേവിച്ചാല്‍ മതി. സന്ധിവാതത്തിന് വളരെഫലപ്രദമായ ലേപനമാണ് ആവണക്കെണ്ണ. ദഹനസംബന്ധമായ അസുഖങ്ങള്‍ക്കും ഭക്ഷ്യവിഷത്തിനും പരിഹാരമായി ശുദ്ധമായ ആവണക്കെണ്ണ സേവിച്ച് വയറിളക്കി അസുഖം മാറ്റാം. ആവണക്കിന്‍ വേര് കഷായത്തില്‍ വെണ്ണ ചേര്‍ത്ത് സേവിച്ചാല്‍ ശോധന ലഭിക്കും. ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ചൂടു പാലൊഴിച്ച് കുടിച്ചാല്‍ വയറു വേദന ശമിക്കും. തളിരിലനെയ്യില്‍ വറുത്ത് തിന്നാല്‍ നിശാന്ധത മാറിക്കിട്ടും. അര ഔണ്‍സ് മുതല്‍ 1 ഔണ്‍സ് വരെ ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ഒഴിച്ച് പതിവായി രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിച്ചാല്‍ മലബന്ധം, വയറുവേദന, സന്ധിവാതം, നീര് ഇവ ശമിക്കുന്നതാണ്. ആവണക്കെണ്ണ ചേര്‍ത്തുണ്ടാക്കിയ സുകുമാരഘ്യതം ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. കരിനൊച്ചിലയുടെ നീരില്‍ആവണക്കെണ്ണ ഒഴിച്ച് ഉപയോഗിച്ചാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍മാറിക്കിട്ടും. സന്ധികളിലെ നീരും വേദനയും മാറുന്നതിനായി ആവണക്കില ചൂടാക്കിസന്ധികളില്‍ വെച്ചു കെട്ടിയാല്‍ മതി. ഭക്ഷ്യവിഷബാധയേറ്റാല്‍ ആവണക്കെണ്ണ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ച് വയറിളക്കിയാല്‍ മതി. ആവണക്കെണ്ണ പാലിലൊഴിച്ച് രാത്രി കിടക്കുന്നതിനു മുമ്പ് സേവിക്കുന്നത് വാതനീരിന് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന പരുക്കള്‍ പഴുത്ത് പൊട്ടുവാന്‍ ആവണക്കിന്റെ വിത്ത് പരുവില്‍ അരച്ചിട്ടാല്‍ മതി. ആവണക്കിന്‍ വേരരച്ച് കവിളത്ത് പുരട്ടിയാല്‍ പല്ലുവേദനക്കും നീരിനും നല്ലതാണ്.
113) തഴുതാമ (തവിഴാമ) ഇംഗ്ലീഷില്‍ ഹോഴ്സ് പര്‍സ് ലേന്‍ ((Horse-Purslane) എന്നപേരിലറിയപ്പെടുന്ന തഴുതാമയുടെ ശാസ്ത്രനാമം ബൊയര്‍ഹാവിയ ഡിഫ്യൂസ (Boerhavia Diffusa Linn.) എന്നാണ്. ശാഖോപശാഖകളായി രണ്ടു മീറ്ററോളം പടരുനന ചെടിയാണിത്. തണ്ടുകളില്‍ വേരുണ്ടാവുകയില്ല. പ്രകൃതിചികിത്സയിലെ ഒന്നാന്തരം ഔഷധവും ഇലക്കറി എന്ന നിലയില്‍ ഗുണസമ്പുഷ്ടവുമാണ് ഈ പടര്‍ച്ചെടി. പ്രകൃതിജീവനക്രിയയില്‍ മൂത്രാശയരോഗങ്ങള്‍ക്കെതിരെയാണ് തഴുതാമ നിര്‍ദ്ദേശിക്കപ്പെടുന്നത്. മൂത്രാശയക്കല്ലുകളെ പുറന്തള്ളാന്‍ ഇതിനു കഴിയും. മല-മൂത്ര ശോധനയുണ്ടാക്കുവാനും കഫദോഷങ്ങളും ചുമയും കുറയ്ക്കുവാനും ഇതിനു കഴിയും. തിക്തരസവും രൂക്ഷഗുണവും ശീതവീര്യവുമുള്ള തഴുതാമ സമൂലം ഔഷധമായി ഉപയോഗിച്ചുവരുന്നു. തഴുതാമവേര് കച്ചോലം, ചുക്ക് ഇവയ്ക്കൊപ്പം കഷായമാക്കി കുടിച്ചാല്‍ ആമവാതം മാറും. തഴുതാമയുടെ ഇല തോരന്‍ വെച്ചു കഴിക്കുന്നത് ആമവാതം, നീര് എന്നിവയ്ക്ക് ശമനമുണ്ടാക്കും. 15 തഴുതാമ ഇലയും 30 ചെറൂള ഇലയും കുമ്പളങ്ങാനീരിലരച്ച് രണ്ടുനേരവും സേവിച്ചാല്‍ കിഡ്നി പ്രവര്‍ത്തനം ഉദ്ദീപിപ്പിക്കപ്പെടുകയും മൂത്രാശയകല്ല് അലിഞ്ഞുപോകുകയും ചെയ്യും. സമൂലമരച്ച് 5 ഗ്രാം വീതം രണ്ടുനേരവും കഴിച്ചാല്‍ വിഷവും നീരും ശമിക്കും.
ഹൃദയത്തേയും വൃക്കയേയും ഒരുപോലെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഒരുഔഷധസസ്യമാണ്. കഫത്തോടുകൂടിയ ചുമ മാറാന്‍ തഴുതാമ വേരും വയമ്പുംകൂടി അരച്ച് തേന്‍ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വൃക്ക രോഗങ്ങള്‍ മാറിക്കിട്ടാന്‍ തഴുതാമ സമൂലമെടുത്ത് പിഴിഞ്ഞരച്ച നീര് 15.മി.ലി. വീതം രാവിലെയും വൈകീട്ടും ഉപയോഗിക്കുന്നത് നല്ലതാണ്. വെളുത്ത തഴുതാമ സമൂലംഇടിച്ച് പിഴിഞ്ഞ് നല്ലത് പോലെ അരിച്ച് മുലപ്പാല്‍ ചേര്‍ത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണിലെ ചൊറിച്ചില്‍മാറും. തഴുതാമ നീര് തേനില്‍ ചാലിച്ചിട്ടാല്‍ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും. തഴുതാമ സമൂലവും നീലപൂവുള്ള ഉമ്മത്തിന്റെ പൂവ്, ഇല, വേര് ഇവ എല്ലാംകൂടി സമമെടുത്ത് അരച്ച് ഉണക്കി 2 ഗ്രാം തൂക്കംവലിപ്പത്തിലുള്ള ഗുളികകളുണ്ടാക്കി രാവിലെയും വൈകീട്ടും കഴിക്കുന്നത് പേപ്പട്ടിവിഷത്തിനെ ഫലപ്രദമായി പ്രതിരോധിക്കും. തഴുതാമയും തുളസിയിലയും പൂവും മഞ്ഞളും സമമെടുത്ത്അരച്ച് കടിച്ച ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6ഗ്രാം വീതം ദിവസം മൂന്ന് നേരം എന്ന കണക്കില്‍ 7ദിവസം വരെ കഴിക്കുകയും ചെയ്താല്‍ വിഷം പൂര്‍ണ്ണമായും മാറും. തഴുതാമ സമൂലം ചതച്ചിട്ട് വെള്ളംതിളപ്പിച്ച് കുടിച്ചാല്‍ മൂത്രതടസ്സം, വായ്പ്പുണ്ണ്, അര്‍ശ്ശസ് ഇവക്ക് കുറവു കിട്ടും. മൂത്രക്കുറവിനുംതഴുതാമ മരുന്നായി ഉപയോഗിക്കുന്നു. രക്തക്കുറവുകൊണ്ടുള്ള നീര് ശമിക്കാന്‍ ഇതിന്റെ വേര് അരച്ച് പാലില്‍ കലക്കി കുടിക്കുക. വൃക്കയിലെ കല്ലിന് തഴുതാമയും വയല്‍ചുള്ളിയും കഷായം വെച്ച് കുടിക്കുക.
114) കര്‍പ്പൂര തുളസി ഇതിന്റെ ഇലകളില്‍ പച്ചകര്‍പ്പൂരത്തിന്റെ അംശം അടങ്ങയിട്ടുള്ളതുകൊണ്ട് തലവേദന, കഫക്കെട്ട്,കാസം മുതലായ അസുഖങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നു.
115) കരിംകുറിഞ്ഞി വാതസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നിലും കുഷ്ഠരോഗ ചികിത്സയിലും ഔഷധമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കരിങ്കുറിഞ്ഞി.
116) ശിവമൂലി (അയ്യപ്പന) മൃതസഞ്ജീവനി എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്,ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്. വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായില്‍വെക്കുക. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാല്‍ വേഗത്തില്‍ സുഖപ്പെടും.
117) ചക്കരക്കൊല്ലി. ഇതിന്റെ ഇലയില്‍ അടങ്ങിയിട്ടുള്ള ഒരിനം അമ്ലത്തിന് മധുരം ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതിനാല്‍ പ്രമേഹത്തിന് ഒറ്റമൂലിയായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലംമാറിയതോടുകൂടി പലതരം വിഷങ്ങളും (കീടനാശിനിയുടെ) ഫലമായി നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്നു. അതിനാല്‍ ഇലയും ആര്യവേപ്പിലയും കൂവളത്തിലയും സമം അരച്ചോ പൊടിച്ചുവെച്ചോ പ്രമേഹത്തിന് കഴിച്ചാല്‍ മതി. ഇതിന്റെ ഇലയാണ് ഔഷധത്തിനായി ഉപയോഗിച്ച് വരുന്നത്. ആദ്യ വര്‍ഷം മുതല്‍തന്നെ ഇല ശേഖരിച്ച് തുടങ്ങും. ചെടിക്ക് 10 മുതല്‍ 12 വര്‍ഷം വരെ ആയുസുണ്ട്.കൃഷിരീതി:ചക്കരക്കൊല്ലിയുടെ വിത്ത് മുളപ്പിച്ചും വള്ളി മുറിച്ച് നട്ടും പോളി ബാഗുകളില്‍ തൈകള്‍ ഉണ്ടാക്കാം. പ്രസ്തുത രീതിയില്‍ തയ്യാര്‍ ചെയ്ത ഒന്നരയടി സമചതുരത്തിലും ആഴത്തിലുള്ള കുഴികളെടുത്ത് അതില്‍ 10klവീതം ഉണങ്ങിയ ചാണകപ്പൊടിയോ , കമ്പോസ്റ്റോ നിക്ഷേപിച്ചതിനു ശേഷം മേല്‍ മണ്ണ് മൂടി അതില്‍ ചക്കരക്കൊല്ലിയുടെ മൂന്നോ, നാലോ പ്രായമായ പോളി ബാഗ് തൈകള്‍ നടാം. തൈകള്‍ നട്ടഉടന്‍ തന്നെ കാലുകള്‍ നാട്ടി കമ്പ് കൊണ്ട് ബന്ധിപ്പിക്കുക. ആ കമ്പുകളില്‍ കൂടി ചെടി പടര്‍ത്താം. ഒരുവര്‍ഷം പ്രായമായാല്‍ ചെടി നന്നായി പടര്‍ന്ന് കയറിയിരിക്കും. ക്രമമായ ജലസേചനവും ജൈവവള പ്രയോഗവും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ആഴ്ചയിലൊരിക്കല്‍ വിളവെടുപ്പ് നടത്താം. ഇല പച്ചയോ ഉണങ്ങിയതോ വിപണിയില്‍ വില്പന നടത്താം. മൂന്നിലവീതമുള്ള കഷ്ണം മുറിച്ചും നടാം.
118) മുരിങ്ങ കേരളത്തില്‍ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയില്‍ ഓണക്കാലത്താണ് ഇലകള്‍ ധാരാളമായുണ്ടാവുക. ഈ ചെടിയുടെ എല്ലാ ഭാഗവും ഔഷധഗുണം നിറഞ്ഞതാണ്. മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്. പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളും നിറഞ്ഞതാണ് മുരിങ്ങ. മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇരുമ്പ്സമൃദ്ധമാണ്. വിറ്റാമിന്‍-സി, എ, എന്നിവ ധാരാളം. ഇതിന്റെ ഇലയും പൂവും, കായുംആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു. ഇലക്കറികളില്‍ഏറ്റവും അധികം വിറ്റാമിന്‍ ‘എ’ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.
മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും, മുത്രതടസ്സം നീക്കാനും, ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും. നേത്രരോഗം, ആസ്മ, വെള്ളപ്പാണ്ട് മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ തടയാന്‍ 15 മില്ലിമുരിങ്ങയില നീരും 5 മില്ലി തേനും ചേര്‍ത്ത് ദിവസവും കഴിക്കുക. മുരിങ്ങത്തൊലി അരച്ച് കാലിന്റെ പെരുവിരലില്‍ കെട്ടിയാല്‍ കണ്ണില്‍ പഴുപ്പ് മാറും. ഇടതുകണ്ണിലാണെങ്കില്‍ വലതുകാലിലും വലതു കണ്ണിലാണെങ്കില്‍ ഇടതു കാലിലുമാണ് കെട്ടേണ്ടത്. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊണ്ടാല്‍ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരന്‍ വെച്ച് ഏഴുദിവസം കഴിച്ചാല്‍ കുടല്‍പുണ്ണ് സുഖമാകും.
119) പൊതിന ആഹാരത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ചെറുസസ്യമാണ് പൊതീന. പടര്‍ന്ന് നിലംപറ്റികിടക്കുന്ന പൊതീനയെ കാശ്മീര്‍ പൊതിന എന്ന് പറയുന്നു. രണ്ടിനും ഗുണങ്ങള്‍ ഒരു പോലെയാണ്. മണവും, രുചിയും, ദഹനശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇറച്ചിക്കറി, ബിരിയാണി ഇവ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്യാസ്, വയറടപ്പ് ഇവ ഇല്ലാതാക്കാന്‍ ഈ ചെടിയുടെ ഇല ചേര്‍ത്താല്‍ മതി.
വേദന കുറയ്ക്കാന്‍ പ്രത്യേക കഴിവുണ്ട്. അതിനാല്‍ വയറുവേദനയുള്ളപ്പോള്‍ പൊതിന അരച്ച് കഴിച്ചാല്‍ വേദന മാറും. കാത്സ്യം, ഊര്‍ജ്ജം, ഇരുമ്പ് എന്നിവ നല്ലതുപോലെ ഉള്ളതിനാല്‍ കായികാദ്ധ്വാനം ചെയ്യുന്നവര്‍ക്കും നല്ലതാണ്. വാതസംബന്ധമായ രോഗങ്ങള്‍ക്ക് (വേദന) പൊതിനയും ഉലുവയും കൂട്ടി അരച്ച് പുരട്ടുക. വൃണങ്ങള്‍ കരിയാനും, വേദന കുറയാനും പൊതിനയും മഞ്ഞളും കൂടി അരച്ച് പുരട്ടുക. മുഖക്കുരുവിനും ഈ പ്രയോഗം നല്ലതാണ്.
120) നീലഅമരി നീലം ഉത്പാദിപ്പിക്കുവാനായി വടക്കേ ഇന്ത്യയില്‍ വ്യാപകമായി കൃഷിചെയ്തിരുന്ന സസ്യമായ നീലഅമരിയുടെ ശാസ്ത്രനാമം ഇന്‍ഡിഗോഫെറ ടിങ്ടോറിയ (Indigofera tinctoria Linn) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഇന്‍ഡിഗോ പ്ലാന്റ് (Indigo Plant) എന്നു പറയുന്നു. ഇന്റിഗോട്ടിന്‍ ആണ് ഇതിലടങ്ങിയിരിക്കുന്ന മുഖ്യരാസഘടകം. വെള്ള, നീല എന്നീ രണ്ടുതരം ചെടികളുണ്ട്. നീലയ്ക്കാണ് ഔഷധപ്രാധാന്യം. ഇതിന്റെ ചെറിയ ഇലകളില്‍ പ്രകടമായിത്തന്നെ നീലനിറം ഉണ്ടായിരിക്കും. ഒരു വര്‍ഷത്തിലധികം ആയുസ്സില്ലാത്ത കുറ്റിച്ചെടിയാണ് അമരി.ആയുര്‍വേദ വിധിപ്രകാരം വിഷഹരവും ജ്വരാദികളെ അകറ്റുന്നതുമാണ് നീലഅമരി. ഇല മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും ഉത്തമമാണ്. നീലഭൃംഗാദി എണ്ണയിലെ മുഖ്യ ഔഷധമാണ് നീലഅമരി. പേപ്പട്ടി വിഷത്തിനെതിരായും ഇതുപയോഗിക്കുന്നു. വേര് വിഷചികിത്സയില്‍ പ്രധാനമാണ്. അമരിവേര് അരച്ച് പാലില്‍ സേവിച്ചാല്‍ കൂണ്‍വിഷം മൂലമുള്ള അസുഖങ്ങള്‍ മാറും. സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് നാഭിക്കു താഴെ ലേപനം ചെയ്താല്‍ മൂത്രതടസ്സം മാറും. ദഹനക്കുറവ് ഇല്ലാതാക്കാന്‍ അമരിവേര് കഷായം വെച്ച് സേവിക്കാം. മുഖത്തെ കറുത്തപാട് ഇല്ലാതാക്കാന്‍ സമൂലം അരച്ച് രക്തചന്ദനം ചേര്‍ത്ത് മുഖത്ത് പൂശിയാല്‍ മതി.
121) ചങ്ങലംപരണ്ട ചതുരത്തണ്ടുകളുള്ള ഒരു വള്ളിച്ചെടിയാണ് ചങ്ങലംപരണ്ട. ബോണ്‍സെറ്റര്‍ (Borne Setter) എന്ന്ഇംഗ്ലീഷിലറിയപ്പെടുന്ന ചങ്ങലംപരണ്ടയുടെ ശാസ്ത്രനാമം വൈറ്റിസ് ക്വാഡ്രാന്‍ഗുലാരിസ് (Vitis Quandrangularis Linn.) എന്നാണ്. അരയടിയോളം ഇടവിട്ട് ഒടിഞ്ഞ് വീണ്ടും യോജിച്ചതുപോലെ കാണപ്പെടുന്ന ഈ സസ്യത്തിന്റെ തണ്ട് ഒടിവിനെതിരായ ഫലംകണ്ട ഔഷധമാണ്. ഒടിഞ്ഞ അസ്ഥികളെ വീണ്ടും യോജിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഒടിവിനും ചതവിനും നീരു കുറയാനും എല്ല് ക്രമീകരിക്കാനും നല്ലതാണ്. ഒടിവു ചികിത്സയുടെ പകുതിയും കൈകാര്യം ചെയ്യുന്ന നാട്ടുവൈദ്യന്മാരുടെ ഒരു പ്രധാന ഔഷധം എന്ന പ്രാധാന്യം ചങ്ങലംപരണ്ട നിലനിര്‍ത്തിവരുന്നു. ഒടിവും ചതവുമുണ്ടായാല്‍തണ്ട് ചതച്ച് ഹേമം തട്ടിയഭാഗത്ത് വെച്ചുകെട്ടുകയും സ്വരസമായും കല്‍ക്കമായും ചേര്‍ത്ത് കാച്ചിയ എള്ളെണ്ണ വേദനയും നീരും മാറാന്‍ പുറമ്പട്ടയായി ഉപയോഗിക്കുവാന്‍ ഒന്നാന്തരവുമാണ്. തണ്ടുകളുടെ പര്‍വങ്ങളില്‍ അവിടവിടെയായി ഹൃദയാകൃതിയിലുള്ള ഇലകള്‍ കാണപ്പെടുന്നു. ഉഷ്ണവീര്യവും രൂക്ഷഗുണവുമാണ് ഈ സസ്യത്തിനുള്ളത്. വാതം, കഫം എന്നീ ദോഷങ്ങളെ ശമിപ്പിക്കും. ഉണക്കിപ്പൊടിച്ച തണ്ടും കുരുന്നിലകളും വിശപ്പില്ലായ്മയും ദഹനക്കുറവും മാറ്റുകയും ആഹാരത്തിന് രുചിഅനുഭവപ്പെടുകയും ചെയ്യും. ഇളംതണ്ട് ചേര്‍ത്ത ചമ്മന്തി, അസ്ഥിസ്രാവം പോലെയുള്ള സ്ത്രീജന്യരോഗങ്ങള്‍ മാറാന്‍ വിശേഷമാണ്. ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം നാല് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ മതി.
122) മുഞ്ഞ മുഞ്ഞ മരം പമ്പരാഗത വൃക്ഷമാണ്. വന പ്രദേശങ്ങളില്‍ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമായ ഔഷധക്കൂട്ടിലൊന്നാണ് മഞ്ഞമരത്തിന്റെ നീര്. ചെറിയകുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ മുഞ്ഞ വൃക്ഷത്തിന്റെ ഇലയുടെ നീര് ചേര്‍ത്താല്‍ പനി നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടികള്‍ 3 മാസം മുതല്‍ മുതിര്‍ന്നവര്‍ക്കു വരെ ഉപയോഗിക്കാം. പനി മുതലായവ നിയന്ത്രിക്കുന്നതിനാവശ്യമായി മുഞ്ഞ നീരില്‍വയമ്പ്, പീന്നാറി, പെരുങ്കായം, കുന്തിരിക്കം, കിരിയാത്ത, ആശാളി എന്നീ ആയുര്‍വേദ ഔഷധക്കൂട്ടുകളും ഉപയോഗിച്ച് ഗുളിക പരുവമാക്കിയ ശേഷം തുളസി നീരില്‍ കലര്‍ത്തി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെഉപയോഗിക്കുവാന്‍ പറ്റുന്നതാണ്. ഗുളികയുടെ അവസ്ഥ ആളുടെ വയസ്സിനനുസരിച്ച് മാറുന്നതാണ്. ചെറിയ കുട്ടികള്‍ക്കുണ്ടാകുന്ന കരച്ചില്‍, തലവേദന, നീര്‍ദോഷം എന്നിവക്ക് മുഞ്ഞയുടെ ഇലയരച്ച് നെറ്റിയില്‍ തേക്കുക. ചൂടുവെള്ളത്തില്‍ മുഞ്ഞയുടെ ഇലയിട്ട് കുട്ടികളെ കുളിപ്പിച്ചാല്‍ ജലദോഷം ഉണ്ടാവാതെ സഹായിക്കുന്നു.സമൂഹത്തില്‍ ഇന്ന് കാണുന്ന കുത്തക മരുന്നുകളുടെ വിപണിയുടെ അടുത്തേക്കൊന്നും വരില്ലെങ്കിലുംഅതിനേക്കാള്‍ എത്രയോ നല്ലതാണിത്. മാനസികമായോ ശാരീരികമായോ ഒരു ബുദ്ധിമുട്ടും ഇത്അനുഭവിപ്പിക്കുന്നില്ല
123) ഇഞ്ചിപ്പുല്ല് കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യുന്ന വനോല്‍പന്നങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള പുല്‍തൈലം ഇഞ്ചിപ്പുല്ലില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. സിമ്പോപോഗണ്‍ ഫ്ലെക്സുവോസസ് (Cymbopogan flexuosus Wats.) എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമണ്‍ ഗ്രാസ്സ് (Lemon Grass) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റര്‍ ഉയരത്തില്‍ വളരുകയും ചെടിയുടെ ഇലകള്‍ക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാള്‍ വളര്‍ച്ചയുമുണ്ടാവുകയും ചെയ്യും. ഇളംചെടിയിലാണ് പുല്‍തൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളില്‍ നിന്നും 70-80% പുല്‍തൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വര്‍ഷത്തില്‍ പലതവണ ഇലകള്‍ കൊയ്തെടുക്കാം.
സിട്രാള്‍ ആണ് പുല്‍തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാല്‍ തൈലം ചികിത്സാരംഗത്തും വന്‍തോതില്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാല്‍ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയില്‍ നേര്‍പ്പിച്ച തൈലം പുരട്ടിയാല്‍ ആശ്വാസം കിട്ടും. കല്‍ക്കണ്ടം, ചുക്ക്,കുരുമുളക് ഇവ പൊടിച്ച് 2-3 തുള്ളി പുല്‍തൈലം ചേര്‍ത്ത് കഴിച്ചാല്‍ പനിയും ചുമയും മാറും. ജലദോഷംമാറാന്‍ ഇതിന്റെ ഇലവെന്തവെള്ളം ആവി പിടിപ്പിച്ചാല്‍ മതി. പുല്‍തൈലം 2 തുള്ളി കുളിക്കുന്നവെള്ളത്തില്‍ ചേര്‍ത്താല്‍ വിയര്‍പ്പ് ഗന്ധം മാറും.
124) തുമ്പ സാധാരണ എല്ലാ പറമ്പുകളിലും കണ്ടുവരുന്ന കുറ്റിച്ചെടിയാണ് തുമ്പ. ഇതിന് വളരെ ഔഷധഗുണമുണ്ട്. ഇതിന്റെ ഇലകളില്‍ സവിശേഷമായ ഒരുതരം ഗ്ലൂക്കസൈഡ് ഉണ്ട്. പൂവില്‍ആല്‍ക്കലോയ്ഡും സുഗന്ധദ്രവ്യവും അടങ്ങിയിട്ടുണ്ട്. തണ്ട്, ഇല, പൂവ് എന്നിവയെല്ലാംഔഷധഗുണമുള്ളവയാണ്.
തുമ്പച്ചാറില്‍ കാല്‍നുര പൊടിച്ച് ചെറുതേന്‍ കൂട്ടി കവിള്‍ കൊണ്ടാല്‍ പുഴുപ്പല്ല് മാറിക്കിട്ടും. തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ അല്‍പം പാല്‍ക്കായം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം കഴിച്ചാല്‍ വിരശല്യം മാറും. കണ്ണു വേദനക്കും പനിക്കും നല്ലതാണ്. കണ്ണില്‍ മുറിവുണ്ടായാല്‍ തുമ്പനീര് മുറിവില്‍ തളിക്കാം. കഷായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. കണ്ണ് വേദനക്ക് മരുന്നായി ഉപയോഗിക്കുന്നു. തുമ്പയുടെ നീര് കണ്ണില്‍ ഒഴിക്കുക.
തുമ്പപ്പൂ കിഴി കെട്ടിയിട്ട് പാല്‍ക്കഞ്ഞിയുണ്ടാക്കി കഴിക്കുക. തുള്ളിപ്പനി മാറും. രാപ്പനി, ടോണ്‍സിലൈറ്റിസ് എന്നിവക്കും മരുന്നായി ഉപയോഗിക്കാം. മലശോധനക്കും മലേറിയക്കും, തേള്‍ വിഷത്തിനുള്ള മരുന്നായും ഇതിന്റെ ഇല ഉപയോഗിക്കുന്നു. തേള്‍കടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേച്ചാല്‍ തേള്‍ വിഷം ശമിക്കും. പ്രസവാനന്തരം തുമ്പയിട്ടു തിളപ്പിച്ച വെള്ളത്തില്‍ നാലഞ്ചു ദിവസം കുളിക്കുന്നത് നല്ലതാണ്. തുമ്പപ്പൂ വെള്ളത്തുണിയില്‍ കെട്ടി പാലിലിട്ടു തിളപ്പിച്ച് ആ പാല്‍ കുട്ടികള്‍ക്ക് കൊടുത്താല്‍ വിരശല്യം,വയറുവേദന ഇവ ഉണ്ടാകില്ല. വിരശല്യത്തിന് തുമ്പനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. കുട്ടികളിലെ വിരശല്യത്തിന് തുമ്പയുടെ ഇലയും പൂവും കൂടി ഇടിച്ചുപിഴിഞ്ഞ് അരിച്ചെടുത്ത നീരില്‍ പാല്‍ ചേര്‍ത്തു കഴിക്കാം. ഗര്‍ഭാശയ ശുദ്ധിക്കും, ഗ്യാസ് ട്രബിളിനും നല്ലതാണ് തുമ്പ.
125) കൂവളം കൂവളം അഥവാ ബംഗാള്‍, ക്യൂന്‍സ്,ഗോള്‍ഡന്‍ ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ (Bael tree) എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ് (Aegle marmelos (L.) Correa) എന്നാണ്. റൂട്ടേസിയേ (Rutaceae) കുടുംബാംഗമായ ഇതിന് ശാണ്ഡില്യം,ശൈലൂഷ, സദാഫല ഗ്രന്ഥില എന്നിങ്ങനെ പര്യായങ്ങളുണ്ട്. 12-15 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മുഴുവനായും മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടുകൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഫലങ്ങള്‍ ധാരാളമുണ്ടാകും ജൂണ്‍ പകുതിമുതല്‍ ജൂലൈ ആദ്യ രണ്ടാഴ്ചകള്‍ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.
ഈ വൃക്ഷത്തിന്റെ പേരില്‍ സാന്‍തോടോക്സിന്‍, അബിലിഫെറോണ്‍, മാര്‍ മേസിന്‍, മാര്‍മിന്‍,സ്കിമ്മിന്‍, തുടങ്ങിയവയും കാതലില്‍ ഫുറോക്യനോലിന്‍, മാര്‍ മേസിന്‍, ബി-സിറ്റോസ്നിറോള്‍എന്നിവയും ഇലകളില്‍ ഐജലിന്‍, ഐജലിനില്‍, ബി-ഫെലാന്ഡ്രൈര്‍ എന്നിവയുംഅടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നുംഎമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാര്‍ത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായിപ്രവര്‍ത്തിക്കുന്നു. പഴുക്കാത്ത ഫലത്തില്‍ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോ-പെയിന്റിംഗില്‍ ഉപയോഗിച്ചുവരുന്നു. തളിരിലകളില്‍ പ്രത്യേക തരം എണ്ണ അന്തര്‍ധാനംചെയ്തിരിക്കുന്നു.
വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാന്‍ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാന്‍ ഉത്തമമാണിത്. എങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം സേവിക്കേണ്ട ശക്തമായ മരുന്നാണിത്. കൂവളവേര്,മുത്തങ്ങക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു ചേര്‍ത്ത് സേവിക്കുന്നത് വിഷഹരമാണ്. പച്ചഫലമജ്ജഉണക്കിപ്പൊടിച്ച് 5 ഗ്രാം വീതം സേവിച്ചാല്‍ ഉദരകൃമികള്‍ ഇല്ലാതാകുകയും കൂവളവേര് കഷായം വെച്ചു കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറുകയും ചെയ്യും. കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാല്‍ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔണ്‍സ് പിണ്ടിനീരില്‍ അരച്ചുചേര്‍ത്ത് വൈകുന്നേരം കഴിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും
പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുര്‍ വേദ ഔഷധങ്ങളില്‍ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു. ഇലകള്‍ക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയില്‍ നിന്നുംവേര്‍തിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികള്‍ക്ക് വളരെ ഉത്തമമാണ്.
നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാന്‍ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലില്‍ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേര്‍ത്ത് പ്രഭാതത്തില്‍ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാല്‍ അര്‍ശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലര്‍ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിന്‍ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാല്‍ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയില്‍ ചാലിച്ച് ഉള്ളന്‍ കാലില്‍ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ എണ്ണ കാച്ചി ചെവിയില്‍ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.
രക്തം ഉണ്ടാവാന്‍ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാന്‍ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീര്‍ക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ ,തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.
126) ഇലന്ത സിസിഫസ് ജുജൂബ എന്നാണ് ഇലന്തയുടെ സസ്യനാമം. ജീവന്റെ പഴം, അമരത്വത്തിന്റെ പഴം എന്നൊക്കെയാണ് ഇലന്തപ്പഴത്തിന്റെ വിളിപ്പേരുകള്‍. ഇലന്തയുടെ സ്വദേശം ചൈനയാണ്. നാനൂറിലേറെ ഇലന്തയുണ്ട്. ബനാറസി, കരക, ഉമ്രാന്‍, ഗോല എന്നിവ അവയില്‍ പ്രധാനികളാണ്. ശരീരത്തിലെ കോശതലങ്ങളില്‍ പോലും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മോണോ ഫോസ്ഫേറ്റുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പഴമാണ് ഇലന്ത. പ്രധാന ജീവകങ്ങള്‍ വേണ്ടുവോളമുണ്ടിതില്‍. ആപ്പിളിനേക്കാള്‍ നൂറിരട്ടി ജീവകം സി, ധാതുലവണങ്ങളുടെ കലവറ, ജൈവാമ്ലങ്ങളുടെ നീണ്ടനിര എന്നീ പ്രത്യേകതകളൊക്കെയുണ്ട് ഇലന്തയില്‍.
സമുദ്രനിരപ്പില്‍ നിന്നും 1650 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതാണ് ഇലന്ത. കുരു വീണു മുളച്ചും പതിവെച്ചും ഒട്ടിച്ചെടുത്ത തൈകള്‍ നട്ടും ഇലന്ത വളര്‍ത്താം. പരമാവധി 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന സസ്യമാണ് ഇലന്ത. സൂര്യപ്രകാശം സമൃദ്ധമായ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരാന്‍ ഏറ്റവും അനുയോജ്യമാണ്. മണല്‍ കലര്‍ന്ന നീര്‍വാര്‍ച്ചയുള്ള കൃഷിയിടമാണ് ഇലന്തയ്ക്കിഷ്ടം. ചെടികള്‍ തമ്മില്‍ 11-12 മീറ്റര്‍ ഇടയകലം വേണം. ചെടി വളരുന്നതിനനുസരിച്ച് രണ്ടാഴ്ചയിലൊരിക്കല്‍ 17:17:17 പോലുള്ള ഏതെങ്കിലും രാസവള മിശ്രിതം നേരിയ തോതില്‍ തടത്തില്‍ വിതറി മണ്ണില്‍ ഇളക്കിച്ചേര്‍ത്താല്‍ വളര്‍ച്ച ത്വരിതമാകും. ആദ്യവര്‍ഷം തന്നെ കൊമ്പുകോതല്‍ നടത്താം. ആരോഗ്യമുള്ള ഒരു പ്രധാന ശിഖരം മാത്രം നിര്‍ത്തി ചെടിയുടെ പ്രധാന തടിയില്‍ 75 സെന്റീമീറ്ററിനു താഴെ വളരുന്ന കൊമ്പുകള്‍ നീക്കം ചെയ്യണം. നല്ല വെളിച്ചം കിട്ടിയാല്‍ നന്നായി കായ് പിടിക്കും. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഇലന്തപ്പഴം വിളവെടുപ്പു നടത്താം. മൂക്കാത്ത കായ്ക്കള്‍ക്ക് പച്ചനിറമായിരിക്കുകയും പഴുക്കുമ്പോള്‍ മഞ്ഞകലര്‍ന്ന പച്ചയായി മാറുകയും ചെയ്യും. നന്നായി പഴുത്താല്‍ നല്ല ചുവപ്പുനിറവും പുറംതൊലി മൃദുവാകുകയും ചുളിയുകയും ചെയ്യും. കാഴ്ചക്ക് ഈന്തപ്പഴം പോലെയായതുകൊണ്ടാണ് ഇതിനെ ഇന്ത്യന്‍ ഈന്തപ്പഴം എന്ന പേര് വിദേശികള്‍ നല്കിയത്. മഞ്ഞകലര്‍ന്ന പച്ചനിറവും ചുവപ്പുനിറവും മാറുന്നതിനിടയ്ക്ക് ഒരു ദശയുണ്ട്. ഇതാണു കഴിക്കാന്‍ ഏറ്റവും മികച്ച സമയം. ഈ ഘട്ടത്തില്‍ അകക്കാമ്പിന് നല്ല മധുരവും മുരുമുരുപ്പുമുണ്ടാകും. ചുവന്ന കാതലുള്ള തടി ഉറപ്പുള്ളതിനാല്‍ ഫര്‍ണിച്ചറും കാര്‍ഷിക പണിയായുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം.
127) ഏത്തവാഴ മുസാ സാപിയന്റം (Musa sapientum) എന്നാണ് ഏത്തവാഴയുടെ ശാസ്ത്രനാമം. മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുകയും 10 മാസം കൊണ്ട് വിളവ് തരുകയും ചെയ്യുന്ന ചിരസ്ഥായിയായ ഔഷധിയാണ് ഏത്തവാഴ. വാഴയുടെ കാണ്ഡത്തില്‍ നിന്നാണ് പ്രജനനം നടക്കുന്നത്. കായും പിണ്ടിയുമാണ് ഭക്ഷണമായി ഉപയോഗിക്കുന്നതെങ്കിലും വാഴ സമൂലം ഔഷധമാണ്. ആയുര്‍വേദ വിധിപ്രകാരം വാത-പിത്തങ്ങളെ ശമിപ്പിക്കുന്നതാണ്. ജീവകങ്ങളുടെയും മൂലകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം. നാരുകള്‍ കുറഞ്ഞ ആധുനിക ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ വാഴചുണ്ടും പിണ്ടിയും അധികമായി ഉപയോഗിച്ചാല്‍ മതി. പച്ച ഏത്തക്കായയുടെ കറ കഞ്ഞിയില്‍ ചേര്‍ത്ത് സേവിച്ചാല്‍ വയറിളക്കം മാറും. പച്ചക്കായ ഉണക്കിപ്പൊടിച്ച് നെയ്യില്‍ വറുത്തുനല്‍കിയാല്‍ കുട്ടികളുടെ അമിതക്ഷീണം മാറും. പഴത്തിന്റെ തൊലി കഷായമാക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും. വാഴക്കൂമ്പ് അരച്ചിടുന്നത് പൊള്ളലിന് നല്ല പ്രതിവിധിയാണ്
Almost all the medicinal plants are locally available and popular. Why can't you give the pictures of the plants for easy identification from the surroundings itself
ReplyDeleteMalathy David
Almost all the medicinal plants are locally available and popular. Why can't you give the pictures of the plants for easy identification from the surroundings itself
ReplyDeleteMalathy David
നന്ദി..
ReplyDeletegood. thanks
ReplyDeleteVery good informatio. Thank you
ReplyDeleteVery good informatio. Thank you
ReplyDeleteവളരെ നല്ല ലേഖനം. എല്ലാവർക്കും പ്രയോജനം ചെയ്യുന്നത്. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ReplyDeleteIt is very usefull thank uuui
ReplyDeleteGood
ReplyDeleteGood
ReplyDelete